Thursday, June 15, 2023

പെരിങ്ങാട്‌

പ്രകൃതി ഭംഗികൊണ്ട്‌ വശ്യമനോഹരമായ കായലോരത്ത്‌ തിരുനെല്ലൂര്‍ മഹല്ല്‌ ‍വാസികളുടെ അഭിമാനമായി ജുമാഅത്ത്‌ പള്ളി തല ഉയര്‍ത്തി നില്‍ക്കുന്നു.300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ഇടുകാവില്‍ പള്ളി കാലക്രമേണ ഇടേയില്‍ പള്ളി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌.കേരളീയ തച്ചു ശാസ്‌ത്രവും ,പരമ്പരാഗത ഇസ്‌ലാമിക ശില്‍പ ചാതുരിയും ഇഴചേര്‍ന്ന ഈ പരിശുദ്ധ ഭവനം 1969 ല്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ടു.മുന്‍ പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി മര്‍ഹൂം അവുക്കാദര്‍ കുട്ടി നഹയാണ്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചത്‌. ആധുനികവും പരമ്പരാഗതവുമായ രീതികള്‍ സമന്വയിപ്പിച്ച്‌ കൊണ്ട്‌ 2007ല്‍ നവീകരിക്കപ്പെട്ടു.ബഹു.പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങളാണ്‌ ഉദ്ഘാടനം ചെയ്തത്.കാലപ്പഴക്കത്തിന്റെ പോറലുകള്‍ ഒന്നും ഏല്‍ക്കാതെ പഴയകാല ചരിത്രത്തിന്റെ ബാക്കി പത്രമായി പ്രൌഢിയോടെ നില്‍ക്കുകയാണ്‌ പള്ളി മിമ്പര്‍ (പ്രസംഗ പീഠം )ഗതകാല ചരിത്രത്താളുകളില്‍ നിന്ന്‌ നമുക്ക്‌ കിട്ടിയ അനര്‍ഘ നിധിയാണ്‌ ഈ കവിത തുളുമ്പുന്ന പ്രസംഗ പീഠം. ഇസ്‌ലാമിക പഠനത്തിന്‌ പള്ളി ദര്‍സ്സുകള്‍ മാത്രം അവലംബിച്ചിരുന്ന കാലത്ത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ വളരെ വിപുലമായ ദര്‍സ്സ്‌ നിലവിലുണ്ടായിരുന്നു. ഇടുകാവില്‍ പള്ളി ദര്‍സ്സില്‍ നിന്നും പടിച്ചു വളര്‍ന്ന പ്രശസ്‌തരും പ്രഗല്‍ഭരും വിവിധ പ്രസ്ഥാനങ്ങളിലും സംഘങ്ങളിലും പ്രശോഭിക്കുന്നവരാണ്‌.

പുരാതന കാലം മുതല്‍ അത്യന്താധുനിക പുലരി വരെ തിരുനെല്ലൂര്‍ മഹല്ലിന്‌ വേണ്ടി അശ്രാന്തം അധ്വാനിച്ചവരുടെ പട്ടിക വളരെ ദീര്‍ഘമുള്ളതാണ്‌.അവരില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിരിക്കുന്നു. മഹല്ലിന്റെ പരിചാരക സാരഥ്യം  വഹിച്ച സകലരേയും ഇത്തരുണത്തില്‍ സ്‌മരിക്കുകയും അവര്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

മത പഠന സമ്പ്രദായം ഓത്തു പള്ളി രീതിയില്‍ നിന്നും മദ്രസ്സാ സം‌വിധാനത്തിലേയ്‌ക്ക്‌ മാറ്റുന്നതിന്റെ ഭാഗമായി 28.11.1953 ല്‍ ഹിദായത്തുല്‍ ഇസ്‌ലാം സം‌ഘം രൂപികരിക്കപ്പെട്ട വിവരം സെക്രട്ടറി ഹമീദെന്ന അപരനാമാത്താല്‍ അറിയപ്പെട്ടിരുന്ന ഹമീദ്‌ സാഹിബിന്റെ ഡയറിക്കുറിപ്പുകള്‍ സാക്ഷ്യം വഹിക്കുന്നു.നൂറുല്‍ ഹിദായ മദ്രസ്സ എന്ന പേരില്‍ മദ്രസ്സാ കെട്ടിടം നിലവില്‍ വന്നത്‌ 22.02.1954 ലാണെന്നും അദ്ധേഹം കുറിച്ചു വെച്ചിരിക്കുന്നു.പള്ളിയുടെ പുനരുദ്ധാരണത്തിനു ശേഷം 1969 ല്‍ മദ്രസ്സ വീണ്ടും പുതുക്കിപ്പണിതു.

1969 ല്‍ പെരിങ്ങാട്ടെ പള്ളിയുടെ പുനര്‍ നിര്‍‌മ്മാണത്തിനു ശേഷമുള്ള ഉദ്‌ഘാടന ദിവസം നാടെങ്ങും ഉത്സവ പ്രതീതിയില്‍ ജ്വലിച്ചു നിന്ന ദിവസം.ഒരുഗ്രാമം മുഴുവന്‍ വൈദ്യതീകരിക്കപ്പെട്ട പ്രഭാ പൂരിതമായ ദിവസം മറക്കാനാകില്ല.പള്ളിയും ഗ്രാമവും വൈദ്യുതീകരിക്കാനുള്ള പരിശ്രമങ്ങള്‍‌ക്ക്‌ നേതൃത്വം കൊടുത്തത്‌ മഹല്ല്‌ പ്രസിഡാണ്ടായിരുന്ന കിഴക്കേ പുര പരീത്‌ സാഹിബായിരുന്നു.പള്ളിയുടേയും നാടിന്റെയും പുരോഗമന പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ അദ്ധേഹം ചെയ്‌ത പ്രവര്‍‌ത്തനങ്ങള്‍ ഏറെ ശ്‌ളാഘനീയമാണ്‌.സാമ്പത്തികമായി ഏറെയൊന്നും വരുമാനമില്ലാത്ത അക്കാലത്ത്‌ പള്ളിയുടെ പുനര്‍ നിര്‍‌മ്മാണം ഒരു സാഹസിക യജ്ഞം തന്നെയായിരുന്നു.

പെരിങ്ങാട്ടുകാരുടെ തൊഴില്‍ മേഖല  ബോം‌ബെ നഗരമായിരുന്നു.പള്ളി മദ്രസ്സയുടെ കാര്യങ്ങള്‍ നിര്‍‌വഹിക്കാന്‍ സ്ഥിരവരുമാനമാര്‍‌ഗമായി ഒരു താമസമുറി മെഹമന്‍ മൊഹല്ലയില്‍ ഉണ്ടായിരുന്നു.ബോം‌ബെയിലുള്ള പെരിങ്ങാട്ടുകാര്‍ മാസാന്തം അവിടെ ഒത്തു കൂടുകയും നാട്ടിലെ കാര്യങ്ങള്‍ ചര്‍‌ച്ച ചെയ്യുകയും കഴിയും വിധമുള്ള സഹായങ്ങള്‍ നാട്ടിലേയ്‌ക്ക്‌ എത്തിക്കുകയും ചെയ്‌തിരുന്നു.ബോം‌ബെ കേന്ദ്രീകരിച്ച്‌ നേതൃത്വം കൊടുത്തവരുടെയും പ്രവര്‍‌ത്തിച്ചവരുടെ പേരുകള്‍ എടുത്തുദ്ധരിക്കുന്നില്ല.മണ്‍‌മറഞ്ഞ കാരണവന്മാരുടെ അക്ഷീണ പ്രവര്‍‌ത്തനങ്ങള്‍ ഏറെ സ്‌മരിക്കപ്പെടേണ്ടതാണ്‌.പഴയകാല ബോം‌ബെ മുസാഫറുകളില്‍ രണ്ടാം നിരക്കാരനില്‍ ഒന്നാം നിരക്കാരനായിരുന്നു ‌ മണ്‍‌മറഞ്ഞ വൈശ്യം വീട്ടില്‍ അഹമ്മദ്‌ ഹാജി.

മഹല്ല്‌ നേതൃത്വം പലരും കൈകാര്യം ചെയ്‌തിട്ടുണ്ടെങ്കിലും ആര്‍.പി അബ്‌ദുല്ല ഹാജിയെപ്പോലെ അത്യാകര്‍‌ഷകമായ വ്യക്തിപ്രഭാവമുള്ള ആദരണീയനായ വ്യക്തിത്വം നേതൃസ്ഥാനം അലങ്കരിച്ചതായി ഓര്‍ക്കുന്നില്ലെന്നു അമ്പതു പിന്നിട്ട നാട്ടുകാര്‍ പലരും അഭിപ്രായപ്പെട്ടു.

നുള്ളരി കൊണ്ട്‌ ഒരു നൂറുകാര്യങ്ങള്‍ നമുക്ക്‌ സാധിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു എന്നത് മറക്കാനാകില്ല.എല്ലാ വീടുകളിലും അടുക്കളയില്‍ ഒരു തൊട്ടിയുണ്ടാകും.അരിവെക്കും മുമ്പ്‌ അതില്‍ നിന്ന്‌ ഒരു നുള്ള്‌ ഈ തൊട്ടിയില്‍ നിക്ഷേപിക്കും മാസാന്തത്തില്‍ വീടുകളില്‍ നിന്നും ഇതെല്ലാം ശേഖരിച്ച്‌ ലേലം ചെയ്യുകയായിരുന്നു പഴയ രീതി.പള്ളിക്കും മദ്രസ്സക്കും ഒരു തെങ്ങ്‌ എന്ന രീതിയും നിലവിലുണ്ടായിരുന്നു.ഏറെ പ്രയാസങ്ങള്‍ ഉള്ള കാലത്ത്‌ അരമുറുക്കി നമ്മുടെ പുര്‍‌വികര്‍ പടുത്തുയര്‍‌ത്തിയ മഹല്ലും മഹല്ലു സംവിധാനവും ഒരിക്കലും വിസ്‌മൃതമാകുകയില്ല.

കിഴെക്കെക്കര  മദ്രസയുടെ ഉത്ഭവം:-ബഹുമാന്യനായ കണ്ടംപറമ്പിൽ അഹമ്മദ് സാഹിബ്  സൗജന്യമായി നൽകിയ സ്ഥലത്താണ് മദ്രസ നിർമാണം തുടങ്ങിയത്. അന്നത്തെ കമ്മിറ്റി പ്രസിഡന്റ് കിഴക്കേ പുരയിൽ പരീത്‌ സാഹിബ്‌,ജനറൽ സെക്രട്ടറി തയ്യപ്പിൽ സെയ്‌‌തു,ഖജാഞ്ചി പന്തപ്പിലാക്കൽ മുഹമ്മദ് ഇവരോടപ്പം കമ്മറ്റിയിലെ ജോയിന്റ് സെക്രട്ടറിമാരായി തട്ടു പറമ്പില്‍ ഹനീഫ , പാലപ്പറമ്പിൽ  ഹംസ, കാട്ടേ പറമ്പില്‍ മുസ്‌‌തഫ , വൈസ് പ്രസിഡന്റായി കൂടത്ത് മുഹമ്മുണ്ണി ഹാജിയും ഉണ്ടായിരുന്നു. ഹൈസ്‌‌കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മഞ്ഞിയിൽ അബ്‌‌ദുൽ അസീസ്  അനൗദ്യോഗിക സെക്രട്ടറിയായിരുന്നു എന്ന് പറയാം. തയ്യപ്പിൽ സെയ്‌‌തുക്കാടെയും, തെക്കെയിൽ കദർക്കാടെയും വലംകയ്യായിരുന്നു കൗമാരക്കാരനായിരുന്ന അസീസ്.

പ്രാഥമികാരോഗ്യ കേന്ദ്രം:-ഖത്തറിൽ നിന്ന് മുല്ലശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വേണ്ടി കണ്ടംപറമ്പിൽ അഹമ്മദ് സാഹിബ്‌ മുഖേനെ സംഭാവന കൊടുത്തതായി ചിലര്‍ ഓര്‍‌ക്കുന്നുണ്ട്‌.   അതിനു വേണ്ടി ആർ.ഒ.കെ ബാവുമോന്‍  ഹാജി,വടക്കൻറെകായിൽ അബൂബക്കർ ഹാജി, കിഴക്കെയിൽ സൈതു മുഹമ്മദ്, ആർ വി കുഞ്ഞു മുഹമ്മദ്, വി.പി അബ്ദുൽ കരീം(കരീംജി) , കൂടത്തു് ഹമീദ്, ഇടുകാവിൽ ഹസ്സനാർ ഹാജി, കൂടത്ത് കുഞ്ഞു ബാപ്പു അങ്ങനെ ഉള്ള പല സഹൃദയരും മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിന്റെ പ്രാരം‌ഭത്തില്‍ തന്നെ സഹകരിച്ചിട്ടുണ്ട്‌.


2007 ല്‍ പെരിങ്ങാട്ടെ പള്ളിയുടെ രണ്ടാം പുനരുദ്ധാരണം നടക്കുമ്പോള്‍ നേതൃനിരയില്‍ പ്രസിഡണ്ട്‌ സെക്രട്ടറി ട്രഷറര്‍ എന്നീ പദവികളില്‍ ഹാജി അഹമ്മദ്‌ കെ.പി,ഷം‌സുദ്ധീന്‍ പുതിയപുര, മുഹമ്മദ്‌ എം.വിയും ആയിരുന്നു.പുനരുദ്ധാരണ സമിതിയുടെ ചെയര്‍‌മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നത്‌ ഖാദര്‍ പൂത്തോക്കിലും കണ്‍‌വീനര്‍ സ്ഥാനത്ത്‌ കെ.എസ്‌ അഷറഫും ആയിരുന്നു.നല്ലൊരു ശതമാനം പണികളും പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ അഷറഫിന്‌ ഗള്‍‌ഫില്‍ പോകാനുള്ള സാഹചര്യം വന്നെത്തിയത്‌.തുടര്‍‌ന്ന്‌ കണ്‍‌വീനര്‍ സ്ഥാനത്തേയ്‌ക്ക്‌ മുഹമ്മദാലി എന്‍.കെ നിയോഗിക്കപ്പെട്ടു.പള്ളിയുടെ നിര്‍‌മ്മാണ പ്രവര്‍‌ത്തനങ്ങളില്‍ നാട്ടുകാരുടെ നിര്‍‌ലോഭമായ സഹകരണങ്ങളെക്കുറിച്ച്‌ പഴയ കണ്‍‌വീനര്‍ വാചാലമായി.കമിറ്റി അംഗമായിരുന്ന ഹാജി അബ്‌ദുല്‍ റഹിമാന്‍ സാഹിബിന്റെ ഉപദേശ നിര്‍ദേശങ്ങളും നിത്യമെന്നോണമുള്ള സന്ദര്‍‌ശനവും സദാ സേവന സന്നദ്ധനായി പള്ളിക്ക്‌ ചുറ്റുമെന്നപോലെ രാപകലില്ലാതെ ഹാജറുണ്ടായിരുന്ന വടക്കന്റെകായില്‍ ഖാദര്‍ സാഹിബും അനുസ്‌മരണീയരത്രെ. 

1925 കാലഘട്ടത്തില്‍ കേരള സംഗീതലോകം ഏറെ കീര്‍ത്തിച്ച അനുഗ്രഹീത ഗസലിയന്‍ മാപ്പിള സംഗീത സാമ്രാട്ടായിരുന്നു കെ.ജി സത്താറിന്റെ പിതാവ്‌ പ്രൊഫസര്‍ കെ ഗുല്‍ മുഹമ്മദ്‌ ബാവ.
മദിരാശി ഗ്രാംഫോണ്‍ ശേഖര ചരിത്രത്തിലും ഈ പ്രതിഭാവിലാസം സ്‌മരിക്കപ്പെടുന്നുണ്ട്‌. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാന കേരളം പിറക്കും മുമ്പ്‌ മാപ്പിള സംഗീതവേദികളില്‍ നിറ സാന്നിധ്യമായിരുന്നു തിരുനെല്ലൂര്‍ എന്ന കൊച്ചുഗ്രാമത്തിന്റെ പ്രിയങ്കരനായ ഗായകന്‍ കെ.ജി സത്താര്‍. എഴുപതുകളില്‍ നാട്ടു നടപ്പുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ സംഗീതക്കാറ്റ്‌ അഴിച്ചുവിട്ടവരില്‍ പ്രമുഖ സ്ഥാനമാണ്‌ കെ.ജി സത്താറിനുള്ളത്‌.കാതുകളനവധി തുള തുളയ്‌ക്കാന്‍ എന്ന ഹാസ്യ ഗാനത്തിന്റെ സം‌ഗീതവും സന്ദേശവും ഹൃദ്യമായിരുന്നു.പ്രസിദ്ധങ്ങളായ ഇത്തരം ചാട്ടുളി പ്രയോഗ ഗാനങ്ങളില്‍ അറിയാതെ താളം പിടിക്കുകയും ആ ഈണത്തിന്റെ പ്രഹരം സമൂഹത്തിന്റെ സമൂല പരിവര്‍ത്തനത്തിനു തന്നെ ഹേതുവായി മാറിയതും ചരിത്ര സത്യം.

അസീസ്‌ മഞ്ഞിയില്‍ എന്ന കൗമാരക്കാരന്റെ രചനകള്‍ എഴുപതുകളില്‍  പ്രഭാത ഗീതം  ആകാശവാണി പരിപാടിയിലൂടെ കെ.ജി സത്താര്‍ ആലപിച്ചിരുന്നു.മക്കത്ത്‌ പൂത്ത പൂവിന്‍ മണമിന്നും തിര്‍‌ന്നില്ലാ...മദീനത്ത്‌ മാഞ്ഞ ഖമറിന്‍ പ്രഭയിന്നും മാഞ്ഞില്ലാ..എന്ന വരികള്‍ ആസ്വാദകര്‍ ഏറെ ഇഷ്‌ടപ്പെട്ട  വരികളായിരുന്നു.സത്താറിന്റെ ആത്മകഥയായ നെല്ലിക്ക അസീസ്‌ മഞ്ഞിയിലിന്റെ അകാലത്തില്‍ പൊലിഞ്ഞ  ബാല പ്രതിഭ അബ്‌സാറിന്റെ പേരിലാണ്‌ സമര്‍പ്പിച്ചിട്ടുള്ളത്.

കൂട്‌ മാറിയിട്ടും വേരറുക്കാതെ തന്റെ ഗ്രാമത്തെ ഒപ്പം കൊണ്ടുനടക്കുന്ന കലാകാരനാണ്‌ റഹ്‌മാന്‍ തിരുനെല്ലൂര്‍ .1970 കളില്‍ ബാല സാഹിത്യ രചനകളിലൂടെ രംഗം പ്രവേശം നടത്തി കേരള സാഹിത്യലോകത്ത്‌ തന്റേതായ ഇടം കണ്ടെത്തിയ സാഹിത്യകാരനാണ്‌ റഹ്‌മാന്‍ തിരുനെല്ലൂര്‍ .
പുതിയ തലമുറയില്‍ പുതിയ രാഗവും രീതിയും നെയ്‌ത യുവ സാഹിത്യകാരനാണ്‌ സൈനുദ്ധീന്‍ ഖുറൈശി.മലയാളത്തിനുമപ്പുറമുള്ള സാഹിത്യലോകം അമ്പരപ്പോടെ നിരീക്ഷിച്ച പ്രതിഭയായിരുന്നു പതിമൂന്നില്‍ പടിയിറങ്ങിയ അബ്‌സാര്‍ .

മാപ്പിള സംഗീതലോകത്തെ സുപരിചിതനായി മാറിയിരിക്കുകയാണ്‌ യുവ ഹരമായ ഹംദാന്‍ .കലാ കായിക ഭൂപടത്തില്‍ ഇടം പിടിച്ചവരുടെ പട്ടികയും തിരുനെല്ലൂരിനുണ്ട്‌ .സാംസ്‌കാരിക സാമൂഹിക രാഷ്‌ട്രീയത്തിലും ,പ്രായോഗിക ജീവിത നിരീക്ഷണത്തിലും തന്മയത്വത്തോടെ സമീപിക്കാന്‍ പ്രാപ്‌തരായവരും ഈ ഗ്രാമത്തിലുണ്ട്‌ .പേരും പോരും പെരുമയും നാടിന്റെ ശാപമായി പുതിയ തലമുറ വിധിയെഴുതും മുമ്പ്‌ ചിലത്‌ പ്രാരംഭം കുറിക്കാനുണ്ട്‌ .തിരുനെല്ലൂരിന്റെ പുതിയ ചരിത്ര സന്ധിയിലേയ്‌ക്ക്‌ ആക്കം കൂട്ടാനുള്ള എളിയ ശ്രമം .


പ്രദേശത്തെ വിദ്യാലയങ്ങളില്‍ പുവ്വത്തൂരും പാവറട്ടിയും പ്രസിദ്ധങ്ങളായിരുന്നു.പാടൂര്‍ വാണി വിലാസം,മുല്ല്ശ്ശേരി സ്‌കൂളുകളും ഏറെ പഴക്കമുള്ള വിദ്യാലയങ്ങളാണ്‌.പെരിങ്ങാട്ടു നിന്നും പാടൂരില്‍ നിന്നും ഹൈസ്‌കൂള്‍ പഠനത്തിനു ആശ്രയിച്ചിരുന്നത്‌ ഏങ്ങണ്ടിയൂരിലെ വിദ്യാലയത്തെ ആയിരുന്നു.പുളിക്കക്കടവ്‌ വഴിയാണ്‌ വിദ്യാര്‍ഥികളുടെ യാത്ര.അറുപതുകളില്‍ ഉപരി പഠനം പൂര്‍‌ത്തിയാക്കിയവര്‍ അധികമൊന്നും ഉണ്ടായിരുന്നില്ല.പാലപ്പറമ്പില്‍ അബ്‌ദുല്‍ റഹിമാന്‍ ഹാജി അറുപതുകളില്‍ പാവറട്ടി സ്‌കൂളില്‍ നിന്നും പത്താം തരം പാസ്സായതായി അറിയുന്നു.ഖാസ്സിം വി.കെ,കുഞ്ഞു പാലപ്പറമ്പില്‍,അബ്‌ദുല്‍ കരീം എന്‍.സി,ഉമ്മര്‍ കാട്ടില്‍,അബു പി.സി,ഉമ്മര്‍ പുത്തന്‍ പുരയില്‍ തുടങ്ങിയവര്‍ മണ്‍‌മറഞ്ഞ വേത്തില്‍ അബ്ബാസിന്റെ സഹപാഠികളായി അറുപതുകളില്‍ ഏങ്ങണ്ടിയൂര്‍ സ്‌കൂളിലെ വിദ്യാര്‍‌ഥികളായിരുന്നു.1965 ലാണ്‌ അബ്ബാസ്‌ സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ ഏങ്ങണ്ടിയൂരില്‍ നിന്നും പത്താം തരം പാസ്സായത്‌.1970 ലായിരുന്നു വാണിജ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയത്‌.ഇടുകാവില്‍ ഹൈദ്രോസ്സും  അക്കാലത്ത്‌ ബിരുദമെടുത്തവരുടെ പട്ടികയില്‍ ഉണ്ട്‌.ഹൈദ്രോസ്സ്‌ ഇപ്പോള്‍ ഓറീസ്സയിലാണുള്ളത്‌.ജോലിയും പഠനവും ഒപ്പം കൊണ്ടു പോകുന്നതിന്റെ ഭാഗമായി സായാഹ്ന ക്ലാസുകളെയാണ്‌ അബ്ബാസ്‌ പഠനത്തിന്‌ ആശ്രയിച്ചത്.റായ്‌പൂരിലെ രവിശങ്കര്‍ സര്‍വകലാശാലയിലാണ്‌ പഠനം പൂര്‍‌ത്തിയാക്കിയത്‌.പഠനാനന്തരം നാട്ടിലെത്തി കുറച്ചു കാലം തൃശുരില്‍ ശ്രീ മുരുകന്‍ എന്‍‌ജിനിയറിങില്‍  ജോലി ചെയ്‌തു.താമസിയാത ബോം‌ബെക്ക്‌ പോയി . മെഹമാന്‍ മൊഹല്ലയില്‍ ടീ സ്റ്റാള്‍ നടത്തിക്കൊണ്ടിരിക്കേ ജോലി ലഭിച്ചു.1974 ല്‍ സര്‍ ഫിറോസ്‌ഷാ മെഹത്താ റോഡിലുള്ള ജെ.ആര്‍.ഷര്‍‌മ ആന്റ്‌  കമ്പനിയില്‍ മാനേജറായി ജോലിയില്‍ പ്രവേശിച്ചു.ഒരു ദിവസം ഓഫീസിലേയ്‌ക്ക്‌ പോകും വഴി കഞ്ചൂര്‍ മാര്‍‌ക്ക്‌ എന്ന സ്ഥലത്ത്‌ വെച്ച്‌ ട്രൈന്‍ ട്രേക്കില്‍ അപകടത്തില്‍ പെട്ടു.അപകട സ്ഥലത്ത്‌ വെച്ചു തന്നെ അന്ത്യ ശ്വാസം വലിക്കുകയും ചെയ്‌തു.എഴുപത്തിനാലിലെ ഏപ്രില്‍ 23 പെരിങ്ങാടിന്റെ ദീപം അണഞ്ഞു പോയ പ്രതീതിയായിരുന്നു.

തിരുനെല്ലുരിന്റെ വിദ്യാഭ്യാസ ചിത്രം പാടേ മാറിക്കഴിഞ്ഞിരിക്കുന്നു. തിരുനെല്ലൂരിലെ അദ്യത്തെ എം.എ ബിരുദ ധാരിയാണ്‌ യൂസുഫ് ഹമീദ്‌. തിരുനെല്ലൂര്‍ വിദ്യാ സമ്പന്നരായ യുവതീ യുവാക്കളുടെ നാടായി കഴിഞ്ഞിരിക്കുന്നു ഈ കൊച്ചു ഗ്രാമം.പുതിയ മില്ലീനിയത്തിന്റെ ആദ്യ പാദത്തില്‍ തന്നെ മത വിദ്യാഭ്യാസ രം‌ഗത്തും തിരുനെല്ലൂര്‍‌ക്കാരുടെ സാന്നിധ്യം കാണാം.ബുഖാരി കാമില്‍ സഖാഫി ബിരുദം നേടിയ അസ്ഹാൽ ബുഖാരി കാമിൽ സഖാഫി എം.എ, (ഇം‌ഗ്‌ളീഷ്‌ സാഹിത്യത്തില്‍ എം.എ,ഉറുദു ഭാഷയില്‍ ഡിപ്ലോമ) മുല്ലശ്ശേരി കുന്നത്ത്,അബദുൽ വാഹിദ് ദാരിമി,മുഹമ്മദ് മുനീർ അൽഖാദിരി ,മുഹമ്മദ് ഇസ്‌‌മ‌ഈല്‍ സഖാഫി.ഹാഫിള് മുഹമ്മദ് ജാസിം നാസർ ചിറക്കൽ, ഡോക്‌ടര്‍മാർമാരായ അബു പുത്തൻപുരയുടെ മക്കൾ ഡോ. ഷഹനാ അബു ഡോ.ഷം‌നാ അബു, പാലപ്പറമ്പില്‍ അബ്‌‌ദുറഹിമാന്‍ ഹാജിയുടെ മകന്‍ ഡോ.നസീര്‍,കണ്ടത്തില്‍ അഹമ്മദ്‌ കബീറിന്റെ മകന്‍ ഡോ.അഫ്‌സല്‍ തുടങ്ങിയ യുവ നിരകള്‍ നമ്മുടെ മഹല്ലിന്റെ അഭിമാനമാണ്‌.

സംസ്‌ഥാന തലത്തില്‍ അം‌ഗീകാരം നേടിയ തല്‍ഹത്ത്‌,ഷഹ്‌സാദ്‌,മുഹമ്മദ്‌ സ്വാലിഹ്‌ പി.എ,നിഹാല്‍,ഫാസില്‍ അബ്‌ദുല്ല പി.എന്‍,സജദ്‌ എന്‍.എസ്, ഫഹദ്‌ വി.യു,മുഹമ്മദ്‌ ഹാഷിം ഇ.എന്‍,ഷാഹിന്‍,മുഹമ്മദ്‌ ഷാഫി,റിദ്‌വാന്‍ എന്നീ പാടൂര്‍ വിദ്യാലയത്തില്‍ നിന്നുള്ള പ്രതിഭകളും പാവറട്ടി സ്‌കൂളില്‍ നിന്നുള്ള മുഹമ്മദ്‌ ഫാദിലും തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ യശസ്സ്‌ ഉയര്‍‌ത്തിയവരാണ്‌.


തിരുനെല്ലൂര്‍ പാടം . സമയം വൈകുന്നേരം 5.45 കൂലിപ്പണിക്കാരും കര്‍ഷകരും നാട്ടിലെ പ്രമുഖരും അല്ലാത്തവരും എല്ലാം തിങ്ങി നിറഞ്ഞ സമയം . എല്ലാവരും പോസ്റ്റാപ്പീസിന്റെ മൂലയിലേയ്‌ക്ക്‌ ആകാംക്ഷയോടെ നടന്നടുക്കുകയാണ്‌.പഴക്കം ചെന്ന കെട്ടിടത്തിന്റെ മുകളിലത്തെ ഇറയത്ത്‌ ഒതുക്കിക്കെട്ടിയ കോളാമ്പിപോലുള്ള ശബ്‌ദ സംവിധാനത്തിലേക്കാണ്‌ എല്ലാവരുടേയും നോട്ടം .

"ആകാശവാണി തിരുനവനന്ദപുരം തൃശുര്‍ ആലപ്പുഴ.പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്‌ രാമചന്ദ്രന്‍ ."പ്രധാന വാര്‍ത്തകള്‍ ഒരിക്കല്‍കൂടെ.വാര്‍ത്തകള്‍ കഴിഞ്ഞാല്‍ സംസ്‌കൃതത്തിലുള്ള ഡല്‍ഹി വാര്‍ത്തകള്‍ തുടങ്ങിയാലാണ്‌ ഓരോരുത്തരും തങ്ങളുടെ ഇടങ്ങളിലേയ്‌ക്ക്‌ പിരിയുക.
ഒരുമിച്ച്‌ വാര്‍ത്തകള്‍ കേട്ടും വാര്‍ത്താ വിശേഷങ്ങള്‍ പങ്കുവെച്ചും ഒരുമിച്ചു ചായ കുടിച്ചും വെടിപറഞ്ഞും സന്തോഷങ്ങളും ദുഖങ്ങളും പങ്കു വെച്ചും കഴിഞ്ഞു കൂടിയിരുന്ന ഒരു സുവര്‍ണ്ണ കാലഘട്ടം തിരുനെല്ലുരിനുണ്ടായിരുന്നു.

പ്രദേശത്തെ പ്രസിദ്ധമായ കൊച്ചന്റെ പീടിക എന്ന മൊത്ത വ്യാപാര പലചരക്കുകട.തെക്കു തൊയക്കാവില്‍ നിന്നും വടക്ക്‌ പെരിങ്ങാട്‌ വെന്മേനാട്‌ ഭാഗത്തു നിന്നുമുള്ളവരുടെ ആശാകേന്ദ്രമായിരുന്നു.കണ്ണന്‍ കാട്ടിലുള്ള ഹരിജനങ്ങള്‍ മുതല്‍ പെരിങ്ങാട്ടു പ്രദേശത്തുകാരുടെ മുഴുവന്‍ ചെറുതും വലുതുമായ കച്ചവട ഇടപാടുകള്‍ക്ക്‌ സാക്ഷ്യം വഹിച്ച സ്ഥാപനമായിരുന്നു കൊച്ചന്റെ പീടിക.ലാസറേട്ടന്റെയും,മാത്യു മാപ്പിളയുടേയും, തൊയക്കാവ്‌ കുഞ്ഞറമുക്കാടെയും പലചരിക്കുകട,വര്‍ഗീസ്‌ വൈദ്യരുടേയും ജോസഫേട്ടന്റേയും മരുന്നു കട,ഒ.കെ ആര്യവൈദ്യശലയുടെ ശാഖ,കിട്ടുണ്ണ്യേട്ടന്റെ ടീകോര്‍ണര്‍ ,നാരായണി അമ്മയുടെ പച്ചക്കറിക്കട ,ദാമോദരന്റെ ഉണക്കമീന്‍ കട,സീനീപ്പി സെയ്‌തുക്കാടെയും കൊക്കിന്റെയും ബീഡിക്കട,കുഞ്ഞുമോന്റെ കാപ്പിക്കട,വസുവേട്ടന്റെ ചായപ്പീടിക,അലീമാത്താടെ പേരുകേട്ട ചായപ്പീടിക.ചെമ്പയിലെ രാഘവേട്ടന്‍ നടത്തിയിരുന്ന തുണിക്കട,സോഡ ശര്‍ബത്തിന്‌ പേരുകേട്ട സി.പി സ്റ്റോര്‍ ,ഏഡിന്റെ മരുന്നു കട ഇതെല്ലാം തിരുനെല്ലൂരിന്റെ മുഖഛായയില്‍ തിളങ്ങി നില്‍ക്കുന്ന സ്ഥാപനങ്ങളായിരുന്നു. അന്തുക്കാടെ ടൈലര്‍ ഷോപ്പ്‌,ബാലേട്ടന്റെ സലൂണ്‍,ചുക്കുബസാര്‍ ബാലേട്ടന്റെ റേഷന്‍ ഷോപ്പ്‌ എന്തിനു പറയണം സൈക്കിള്‍ കടയും,റേഡിയൊ റിപ്പയര്‍ ഷോപ്പും സ്വര്‍ണ്ണപ്പണിക്കടപോലും തിരുനെല്ലൂരിലുണ്ടായിരുന്നു.

കൂമ്പുള്ളിപ്പാലം വഴികടന്നു വന്നിരുന്ന പഴയതോടും കോല്‍ക്കപ്പാലം വഴി ഒഴുകിവന്നിരുന്ന കോഴിത്തോടും കിഴക്കേപാടത്തു സംഗമിച്ച്‌ കടുക്കുഴി വഴി തണ്ണീര്‍കായലിലും അതുവഴി ഇടിയഞ്ചിറ കായല്‍ കടവും  ബന്ധിപ്പിക്കപ്പെട്ടിരുന്നു.പാടൂര്‍ തൊയക്കാവു ഭാഗത്തുള്ളവര്‍ ഈ തോട്‌ വഴി ചിറ്റാട്ടുകര അങ്ങാടിയിലേക്കും പുവ്വത്തൂര്‍ കാണൂര്‍ അപ്പുവിന്റെ കൊപ്രക്കളത്തിലേക്കും സുഖമമായ ചരക്കു ജല പാതയായി അറുപതുകളുടെ അവസാനം വരെ ഉപയോഗിച്ചിരുന്നു.

മുല്ലശ്ശേരി കനാല്‍ യാഥാര്‍ഥ്യമായപ്പോള്‍ തിരുനെല്ലൂരിലെ പതിനഞ്ചാം വാഡ്‌ ഒരു കഷ്‌ണം കുന്നത്തും മറ്റൊരു കഷ്‌ണം തിരുനെല്ലൂര്‍ കിഴക്കേകരയിലും വിഭജിക്കപ്പെട്ടു.കയ്യെത്തും ദൂരത്തുണ്ടായിരുന്ന പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം ദൂരത്തെങ്ങോ മാറ്റപ്പെട്ട പ്രതീതിയിലാണുള്ളത്‌.അയല്‍ വാസികളായിരുന്നവര്‍ എത്രപെട്ടെന്നാണ്‌ അന്യ ദേശത്തേയ്‌ക്കെന്നപോലെ എടുത്തെറിയപ്പെട്ടത്‌.ഒരു പ്രദേശത്തിന്റെ സൌഭാഗ്യമായിത്തീരേണ്ടിയിരുന്ന പദ്ധതി എല്ലാ അര്‍ഥത്തിലും ദൌര്‍ഭാഗ്യം വിതച്ചിരിക്കുന്നു.നെല്‍ വയല്‍  കണ്ണില്‍ പെടാത്ത കൃഷിയിടം,വെള്ളക്കെട്ടുകള്‍ക്ക്‌ മോചനമില്ലാത്ത പറമ്പും പാടവും.എന്നും അരക്കൊപ്പം വെള്ളത്തില്‍ നില്‍ക്കുന്ന ഗ്രാമം ഇതാണ്‌ തിരുനെല്ലൂരിന്റെ ചിത്രം.
എഴുപതുകളിലാണ്‌ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കനാലിന്റെ പണികള്‍ക്ക്‌ തുടക്കം കുറിച്ചത്‌.പെരിങ്ങാടിന്റെ അരഞ്ഞാണമെന്നോണം ചുറ്റപ്പെട്ടു കിടന്നിരുന്ന കോഴിത്തോടിനെ അടയാളം പോലുമില്ലാതാക്കിയ കനാല്‍ നഷ്‌ടങ്ങളുടെ കണക്കുകള്‍ മാത്രമെ തിരുനെല്ലുരിനു നല്‍‌കിയിട്ടുള്ളൂ.കിഴക്കന്‍ പ്രദേശത്തു നിന്നും തിരുനെല്ലൂര്‍ കടവുവരെയുണ്ടായിരുന്ന പഴയ വീഥിയും അപ്രത്യക്ഷമായി.

മുല്ലശ്ശേരിക്കുന്ന്‌ കേവല പറങ്കിമാവിന്‍ തോപ്പും രണ്ടോ മൂന്നോ പ്രമാണികളുടെ നാലുകെട്ടും മാത്രമുണ്ടായിരുന്ന കാലം അധികം പഴയ കഥയൊന്നും അല്ല.സ്വാതന്ത്ര്യ ലബ്‌ധിക്കു മുമ്പുതന്നെ ക്രൈസ്‌ത ആരാധനാലയവും ശേഷം ഒരാതുരാലയവും സ്‌ഥപിതമായി.പ്രസ്‌തുത ആതുരാലയത്തിന്റെ ശില്‍പികളില്‍ ഏറിയകൂറും പെരിങ്ങാട്ടുകാരും തിരുനെല്ലൂര്‍ക്കാരുമായിരുന്നു. തിരുനെല്ലുര്‍ക്കാരുടെ വികൃതികള്‍ക്കും കുസൃതികള്‍ക്കും വിനോദത്തിനും അതിലുപരി നായാട്ടിനും കുന്ന്‌ പ്രസിദ്ധമായിരുന്നു.

ഈ പ്രദേശത്തു നിന്നും തിരുനെല്ലൂര്‍ കടവു വരെ കുന്നിനേയും കിഴക്കേകരയേയും പടിഞ്ഞാറക്കരയേയും ബന്ധിപ്പിച്ചു കൊണ്ട്‌ ഒരു 'വലിയവരമ്പെന്ന' രാജവീഥി പ്രദേശത്തിന്റെ പ്രൌഡിയുടെ ചിഹ്നമായിരുന്നു.ഇന്ന്‌ എല്ലാം പഴങ്കഥകളായി.ചേരിപ്പോരും സങ്കുചിതത്വവും ഒരു നാടിനെ എത്ര കഷ്‌ണങ്ങളാക്കാന്‍ കാരണമായി എന്നു ചോദിക്കുന്നതായിരിക്കും ഭംഗി.

അല്ലേലും ചെറുമിക്ക്‌ കൂനാണ്‌ പിന്നെ പിള്ളയും ചത്തു എന്നപോലെയായിരുന്നു മുല്ലശ്ശേരി കനാലിന്റെ വരവോടെ നമ്മുടെ പ്രദേശത്തിനേറ്റ പ്രഹരം .വലിയ വരമ്പെന്ന പഴങ്കഥയിലെ പ്രതാപ ഭൂമികയെ മലമ്പാമ്പ്‌ കണക്കേ വിഴുങ്ങി നിശ്ചലമായി കിടക്കുന്ന തണ്ണീര്‍ കായല്‍ തിരുനെല്ലൂര്‍ക്കാരുടെ കണ്ണീര്‍ കായലായിരിക്കുന്നു.ജൈവ വൈവിധ്യങ്ങളാലും വിശേഷപ്പെട്ട പറവകളുടെ സാന്നിധ്യത്താലും സമ്പന്നമായ ഈ പ്രദേശം പ്രകൃതി സുരക്ഷാ മേഖലയായി എഴുതപ്പെട്ടിട്ടുണ്ട്‌ എന്ന്‌ പോലും പലര്‍ക്കും അറിയില്ലെന്നതത്രെ പരമാര്‍ഥം . 


തിരുനെല്ലൂര്‍  ഗ്രാമത്തിലെ ജനങ്ങള്‍ അധികവും മത്സ്യാഹാരപ്രിയരായിരുന്നു.ഒരു പക്ഷെ ഇന്നും അങ്ങനെത്തന്നെയാണെന്നാണ്‌  നിഗമനം.പണ്ടൊക്കെ അപൂര്‍‌വം ചിലപ്പോള്‍ മാത്രമേ ഭേദപ്പെട്ട വീടുകളില്‍ പോലും മാം‌സം  വാങ്ങാറുണ്ടായിരുന്നുള്ളൂ.മാസത്തിലൊരിക്കലൊക്കെയായിരുന്നു വീട്ടില്‍ മാം‌സം പാകം ചെയ്‌തിരുന്നതെന്നു പഴയ തലമുറക്കാരില്‍ ചിലര്‍ പറയുന്നു.

ഗ്രാമത്തിന്റെ തൊട്ടടുത്ത കച്ചവട കേന്ദ്രമായ പുവ്വത്തുരിലെ 'ഔറോക്കാടെ' ഇറച്ചിക്കട പ്രസിദ്ധമായിരുന്നു.വിശേഷപ്പെട്ട അഥിതികള്‍‌ക്കായി കോഴിയിറച്ചി വിളമ്പുന്നതിലായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍‌കപ്പെട്ടിരുന്നത്‌.അല്ലെങ്കില്‍ ആട്ടിറച്ചി.പ്രത്യേക നേര്‍‌ച്ചകളുള്ള ദിവസം പള്ളിയിലെ മുസ്‌ല്യാക്കന്മാരും അയല്‍‌വാസികളും ക്ഷണിക്കപ്പെടുമ്പോഴും കോഴി തന്നെയായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്.ഒരു കോഴിയുണ്ടായാല്‍ പത്തു മുപ്പതു പേര്‍‌ക്കെങ്കിലും കെങ്കേമന്‍ വിഭവവട്ടമൊരുക്കാമെന്നതായിരുന്നു അന്നത്തെ കാലത്തെ കണക്ക്‌.കോഴിയുടെ രുചി പകര്‍‌ന്ന ഉരുളക്കിഴങ്ങിന്റെ കഷ്‌ണമെങ്കിലും കിട്ടിയാല്‍ തന്നെ ഏറെ ആസ്വദിച്ചു കഴിക്കുമായിരുന്നു.

പ്രവാചക പ്രഭുവിന്റെ ജന്മം കൊണ്ട്‌ പ്രസിദ്ധമായ മാസത്തിലാണ്‌ മാം‌സാഹാരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുണ്ടായിരുന്ന ദിവസങ്ങള്‍.റബീഉല്‍‌അവ്വല്‍ പിറന്നാല്‍ മുസ്‌ല്യാക്കന്മാര്‍‌ക്ക്‌ അല്‍‌പം വരുമാനമുള്ള കാലവുമായിരുന്നു.പ്രവാചകപ്പെരുമകള്‍ വാഴ്‌ത്തുന്ന വലുതും ചെറുതുമായ നേര്‍‌ച്ചകള്‍ മിക്ക വീടുകളിലും നടക്കും.പള്ളിയിലെ ഇമാമുമാര്‍‌ക്കും മദ്രസ്സാ അധ്യാപകര്‍‌ക്കും ദര്‍‌സ്സ്‌ വിദ്യാര്‍‌ഥികള്‍‌ക്കും അതുപോലെ മജ്‌ലിസില്‍ ഇരുന്നു സങ്കീര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാകുന്നവര്‍‌ക്കും കുടും‌ബ നാഥന്‍ നല്‍‌കുന്ന പാരിതോഷികവും ലഭിക്കുമായിരുന്നു.ബദര്‍ ശുഹദാക്കളുടെ പേരിലും റബീഉല്‍ അവ്വല്‍ മാസത്തിലും പ്രദേശത്തെ പള്ളിയിലും പ്രത്യേക നേര്‍‌ച്ച നടക്കും.അതിനോടനുബന്ധിച്ച്‌ പിറ്റേദിവസം അന്നാദാനവും നടക്കുമായിരുന്നു.നെയ്‌ചോറും പോത്തിറച്ചിയും ആയിരുന്നു മൗലിദിനോടനുബന്ധിച്ച്‌ വിളമ്പിയിരുന്നത്.ബദര്‍‌ മൗലിദ്‌ നേര്‍‌ച്ചക്ക്‌ നാളികേരം ചേര്‍‌ത്ത ബിരിഞ്ജിച്ചോറായിരുന്നു പ്രധാനം.അതിലേക്കും കറി വിളമ്പിയിരുന്നത്‌ പോത്തിറച്ചി തന്നെയായിരുന്നു.

മഹല്ലിലെ പഴയകാല മുഅദ്ധിനുകളിലൊരാളായ പരേതനായ മുക്രി മുഹമ്മദലിക്കാടെ പിതാവ്‌ അഹമ്മുക്കയായിരുന്നു പ്രധാന പാചകക്കാരന്‍.പിന്നീട്‌ മുഹമ്മദലിക്കയായിരുന്നു ഇതിന്റെയൊക്കെ അമരത്ത്‌.ഇറച്ചിക്കറിയില്‍ ഏറ്റവും രുചികരമായത്‌ ഏതാണെന്നു ചോദിച്ചാല്‍ പള്ളിയില്‍ പാകം ചെയ്യുന്ന പോത്തിറച്ചി എന്നായിരിക്കും ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം.അതിന്റെ മണവും രുചിയും ഒന്നു വേറെത്തന്നെയാണ്‌.സങ്കീര്‍‌ത്തനങ്ങളിലും പ്രകീര്‍‌ത്തനങ്ങളിലും ചരിത്ര ഗാഥകളിലും ഒക്കെ വിശ്വാസത്തിനും പ്രവാചകാധ്യാപനങ്ങള്‍‌ക്കും പൊരുത്തപ്പെടുന്നതിനെ കുറിച്ചും പൊരുത്തപ്പെടാത്തതിനെ കുറിച്ചുമുള്ള ആശയ സംവാദങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇത്തരം ആണ്ടറുതികളിലും നേര്‍ച്ചകളിലും വിളമ്പുന്ന നെയ്‌ചോറും കറിയും അവസരം കിട്ടുമ്പോഴെക്കെ ആസ്വാദ്യതയോടെ തന്നെ സം‌ഘടനാ ഭേദമില്ലാതെ അധികപേരും കഴിച്ചു പോരുന്നുണ്ട്‌. 

എഴുപതുകളിലെ ഒരു ഓര്‍‌മ്മ സുവനീര്‍ ടീമുമായി പങ്കുവെച്ചത് വിവരിക്കാം.അയാള്‍ മാം‌സം വാങ്ങിക്കാന്‍ കാലത്ത്‌ എഴുന്നേറ്റു സൈക്കിളില്‍ പുവ്വത്തുരിലേക്ക്‌ പുറപ്പെട്ടു.കോഴിത്തോട്‌ വരെ എത്തി.പിന്നീട്‌ തോട്‌ കടക്കണം.മരപ്പലക നിരത്തിയ പാലത്തിലൂടെ സൈക്കിള്‍ ഉന്തി കൊണ്ടു പോകണം.പാലം കടന്നു വീണ്ടും സൈക്കിളില്‍ കയറാനുള്ള ഒരുക്കം എതിരെ ഒരാള്‍ എവിടേക്കാ..ഇറച്ചി വാങ്ങിക്കാനാണോ ? ഒരു പോത്തിന്റെ തല അവിടെ വെച്ചിട്ടുണ്ട്‌.സാധനം പശുവാണ്‌.

അറുക്കപ്പെട്ടത്‌ പശുവാണെന്നു പറഞ്ഞു കൊടുത്തത്‌ നാട്ടുകാരനായ മുഹമ്മദുക്കയായിരുന്നു.അഥവാ കാലികളിലെ ആണ്‍ വര്‍‌ഗങ്ങളല്ലാത്തതിന്റെ മാം‌സം പണ്ടും ആരും ഇഷ്‌ടപ്പെട്ടിരുന്നില്ല ഇന്നും ആരും ഇഷ്‌ടപ്പെടുന്നില്ല.ഇനി ഇഷ്‌ടമാകുകയും വേണ്ട.സഹോദര സമൂഹങ്ങളുടെ ആരാധ്യ വസ്‌തുക്കളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്ന സം‌സ്‌കാരം നഷ്‌ടപ്പെട്ടു പോകരുത്.മാട്ടിറച്ചിയുടെ പേരില്‍ അപരന്റെ പച്ചമാംസം ഭുജിക്കുന്ന ശീലും ശൈലിയും സ്വീകരിക്കുകയും അരുത്.നന്മയുടെ പ്രാസാരകരാകാം.പ്രചാരകരും.

നിഷിദ്ധമായത് ഒരനുബന്ധം:-

മദ്യം മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍, മത്സ്യം, വെട്ടുകിളികള്‍ എന്നിവയുടേതല്ലാത്ത ശവങ്ങള്‍, ‍ജീവികളുടെ രക്തം, നായ, പന്നി, കുരങ്ങ്‌, കഴുത തുടങ്ങിയ മൃഗങ്ങള്‍,മാംസ ഭുക്കുകളായ മൃഗങ്ങള്‍,കാലു കൊണ്ട്‌ ഇരപിടിക്കുന്ന പക്ഷികള്‍,പൂച്ച-എലി വര്‍ഗ്ഗങ്ങള്‍, ഇഴജന്തുക്കള്‍,മ്‌ളേചഛ്തയുമായി ബന്ധപ്പെടുന്ന ജീവികള്‍,കരയിലും വെളളത്തിലും ജീവിക്കാന്‍ കഴിയുന്ന ഉഭയ ജീവികള്‍ ഇതൊക്കെ വിശ്വാസികള്‍‌ക്ക്‌ നിഷിദ്ധമാണ്‌.സാമാന്യ ബോധമുള്ളവരും ഇതൊക്കെ ഒഴിവാക്കുന്നുണ്ടെന്നതും യാഥാര്‍‌ഥ്യമാണ്‌.

ക്രൈസ്‌തവ സമുദായത്തിലെ ഒരു വിഭാഗം അവരുടെ ആഘോഷങ്ങളില്‍ പോര്‍‌ക്ക്‌ മാംസവും പശുമാം‌സവും പരിഗണിക്കാറുണ്ടെങ്കിലും കേരളത്തില്‍ പൊതുവെ പശുമാംസം ആരും ഇഷ്‌ടപ്പെടുന്നില്ല.അഥവാ കാലികളിലെ ആണ്‍ വര്‍‌ഗങ്ങളെയാണ്‌ മലയാളി മാംസ ഭുക്കുകള്‍ ജാതി മതഭേദമേന്യ ഇഷ്‌ടപ്പെടുന്നത് എന്നതായിരിക്കാം കൂടുതല്‍ ശരി.വിശ്വാസപരമായി അപജയം സം‌ഭവിച്ചവര്‍ പ്രകൃതിയിലെ പല പ്രതിഭാസങ്ങളെയും ആദരിക്കുകയും ആരാധിക്കുകയും ചെയ്‌തേക്കാം.ഇത്തരത്തില്‍ ആദരിക്കപ്പെടുന്ന ആരാധിക്കപ്പെടുന്ന വസ്‌തുക്കള്‍ ചേതനമാവട്ടെ അചേതനമാവട്ടെ എന്തായാലും അതിനെ അവഹേളിക്കാനൊ അവമതിക്കാനൊ പാടില്ലെന്നാണ്‌ വിശ്വാസികള്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.അഥവാ ഗോക്കള്‍ ആരുടെയെങ്കിലും ആരാധ്യ വസ്‌തുവാണെങ്കില്‍ അവരുടെ വികാരം മാനിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്‌.




1983 വരെ തിരുനെല്ലൂര്‍‌ മഹല്ല്‌ പള്ളിയില്‍ കൊടികയറ്റ നേര്‍‌ച്ച ആഘോഷ പൂര്‍‌വം കൊണ്ടാടിയിരുന്നു.ഇതിന്റെ ഇസ്‌ലാമികമായ മാനങ്ങള്‍ എന്തൊക്കെയാണെങ്കിലും തിരുനെല്ലൂര്‍‌ക്കാരുടെ ഉത്സവമായി ഇത്‌ ആഘോഷിക്കപ്പെട്ടിരുന്നു.കാഞ്ഞിരമുറ്റം പരീദ്‌ ഔലിയയുടെ പേരിലായിരുന്നു ഈ ആഘോഷം കൊണ്ടാടപ്പെട്ടിരുന്നത്.നേര്‍‌ച്ചയുടെ പത്തു ദിവസം മുമ്പ്‌ തന്നെ മുട്ടും വിളിയും തുടങ്ങും.രണ്ടുതരം വാദ്യങ്ങളും ഒരു പീപ്പി വിളിക്കാരനും അടങ്ങുന്നതാണ്‌ മുട്ടും വിളി മൂവര്‍ സം‌ഘം.പടപ്പാട്ടുകളും കെസ്സു പാട്ടുകളും മാപ്പിള സം‌ഗീതച്ചുവയുള്ള നാടന്‍ ഗാനങ്ങളും ഇവര്‍ ആലപിച്ചു തകര്‍‌ക്കും.വീട്‌ വീടാന്തരമുള്ള മുട്ടും വിളി സം‌ഘത്തിന്റെ ഊരുചുറ്റലോടെ പെരിങ്ങാട്‌ പ്രദേശം ഉത്സവ ലഹിരി പടരും.കുട്ടികളും മുതിര്‍ന്നവരും ഈ സം‌ഘത്തെ അനുഗമിക്കും.പീപ്പിവിളിക്കാര്‍‌ക്ക്‌ പ്രത്യേക പാരിതോഷികം നല്‍‌കി ഇഷ്‌ട ഗാനങ്ങള്‍ ആലപിപ്പിക്കുന്നതില്‍ വിശിഷ്യാ സ്‌ത്രീകള്‍ വലിയ ആവേശം കാണിക്കുമായിരുന്നു.നേര്‍‌ച്ചയുടെ തലേദിവസം തന്നെ ചെണ്ടക്കാരും മറ്റു വാദ്യമേളക്കാരും മദ്രസ്സ മുറ്റത്ത്‌ തമ്പടിക്കും.വാലിപ്പറമ്പില്‍ സെയ്‌തു,കണ്ടത്തില്‍ മമ്മു,അധികാരി ഖാദര്‍,അബൂബക്കര്‍ മൂക്കലെ,പടിഞ്ഞാറയില്‍ മോമ്മുക്ക തുടങ്ങിയവര്‍ ഇതിന്റെ മുന്നണിത്തേരാളികളായിരുന്നു.ആദ്യത്തെ കാഴ്‌ച മക്കാറ്റിക്കയുടെ വീട്ടില്‍ നിന്ന്‌ എന്നതില്‍ വളരെ ശുഷ്‌കാന്തി കാട്ടിയിരുന്നു.ആനപ്പുറത്തു കയറാന്‍ പാപ്പാനെ സോപ്പിടുന്നവരും ആനവാലിനു കെഞ്ചുന്നവരും സം‌ഘാടകര്‍‌ക്ക്‌ വലിയ തലവേദന സൃഷ്‌ടിക്കുമായിരുന്നു.

ആദ്യത്തെ കാഴ്‌ച പടിഞ്ഞാറക്കരയില്‍ നിന്നും വലിയ വരമ്പു വഴി പുറപ്പെടുന്നതും നോക്കി പാടത്തും പറമ്പിലും ആണുങ്ങളും പെണ്ണുങ്ങളും തടിച്ചു കൂടുമായിരുന്നു.പള്ളിപ്പറമ്പിലേയ്‌ക്ക്‌ കാഴ്‌ച കയറുന്ന തിരക്കില്‍ പരസ്യ വാചകങ്ങള്‍ അലമുറയിടുന്ന മൈക്കുകള്‍ സജീവമാകും.വൈകുന്നേരം പുവ്വത്തൂര്‍ നിന്നും വരുന്ന നാട്ടുകാഴ്‌ചയെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച വാചകക്കസര്‍‌ത്തുകള്‍ വലിയ ആവേശത്തോടെയാണ്‌ ആബാല വൃദ്ധം ചെവികൊടുത്തിരുന്നത്‌. ഉച്ചക്ക്‌ 12 മണിക്കുള്ള കൊടികയറ്റക്കാഴ്‌ച പൊന്നേങ്കടത്ത് നിന്നായിരുന്നു.കാഴ്‌ചയുടെ ഭാഗമായി തട്ടുപറമ്പില്‍ ഖാദര്‍ സാഹിബിന്റെ നേതൃത്വത്തില്‍ കളരി അഭ്യാസങ്ങളുണ്ടാകും.വേലിക്കപ്പുറം ശ്വാസമടക്കിപ്പിടിച്ച്‌ അഭ്യാസങ്ങള്‍ വീക്ഷിക്കുന്ന പെണ്ണുങ്ങളാല്‍ പൊന്നേങ്കടത്തെ പറമ്പ്‌ നിറഞ്ഞു കവിഞ്ഞിരിക്കും.ഓരോ വാദ്യക്കാരും വേറെ വേറെയായി അവരവരുടെ മേളങ്ങള്‍ പെരുപ്പിക്കും.കോല്‍‌ക്കളിയാണ്‌ മറ്റൊരു ആവേശകരമായ പരിപാടി.മാപ്പിളപ്പാട്ടിന്റെ ഇശലിനൊത്തുള്ള കളിക്കാരുടെ കയ്യും മെയ്യും ഇളക്കിയുള്ള പാട്ടും കളിയും ചാട്ടവും കാണാനും കേള്‍‌ക്കാനും ഉള്ള തിരക്കിനാല്‍ പൊന്നേങ്കടം വീര്‍‌പ്പുമുട്ടുമായിരുന്നു.കൊടികയറ്റാനുള്ള കൊടിയും ഉയര്‍‌ത്തി ആനപ്പുറത്തിരിക്കുന്ന വ്യക്തിയുടെ ഭാഗ്യത്തെക്കുറിച്ച്‌ കുട്ടികള്‍ വാചാലമാകുമായിരുന്നു.വിശാലമായ പാടത്തുകൂടെ പടിഞ്ഞാറക്കരയില്‍ നിന്നു വരുന്ന കാഴ്‌ചകള്‍‌ക്ക്‌ വലിയ ഉത്സവച്ഛായ ലഭിച്ചിരുന്നു.

വൈകുന്നേരം പുവ്വത്തൂരില്‍ നിന്നും വരുന്ന നാട്ടുകാഴ്‌ച കാണാന്‍ വലിയ തിരക്ക്‌ അനുഭവപ്പെടുമായിരുന്നു.വളരെ സാവകാശം വരുമായിരുന്ന പ്രസ്‌തുത കാഴ്‌ചയിലും അഭ്യാസ പ്രകടനങ്ങള്‍ ഉണ്ടാകുമായിരുന്നു.പന്തം വീശല്‍ പടക്കം പൊട്ടിക്കല്‍ പൂത്തിരി വീശല്‍ തുടങ്ങിയ കലാവിരുന്നുകളും ആട്ടവും പാട്ടും പദവും ഈ കാഴ്‌ചയുടെ പ്രത്യേകതകളായിരുന്നു.

വളരെ സജീവമായി അന്ന്  രംഗത്ത്‌ ഉണ്ടായിരുന്ന ചില വ്യക്തിത്വങ്ങളുടെ പേരുകള്‍, ഓർമയിൽ ഉള്ളത്,വാലിപ്പറമ്പിൽ മുഹമ്മദ്‌ക്ക, എൻ.എം. അബൂക്ക,ബീരാൻ കാദർക്ക. കടവത്തു മുഹമ്മദ്‌ക്ക, വടകന്റെ കായിൽ കുഞ്ഞയമുക്ക, കറപ്പം വീട്ടിൽ കുഞ്ഞാമുക്ക.

പാങ്ങിൽ നിന്നും വരുന്ന നാട്ടു കാഴ്ച്ചയെ കുറിച്ചു പറയുമ്പോൾ സ്‌‌മരിക്കപ്പെടേണ്ട ഒരു വ്യക്തിത്വ മാണ് നമ്മുടെ ആര്‍.വി ഇബ്രാഹിംക്ക
(കളരി),മാധവപ്പണിക്കരുടെ പ്രധാന ശിഷ്യൻ കൂടി ആയിരുന്ന ഇബ്രാഹിംക്ക,ശങ്കുരു, അറക്കക്കാരൻ അബൂക്ക, ടി.പി ദാമോദരൻ, എന്നിവരുടെ നേതൃത്വത്തിൽ, പാങ്ങിൽ നിന്നും സന്ധ്യ സമയത്തു  പുറപ്പെടുന്ന " നാട്ടു കാഴ്ച്ച " (കളരി പയറ്റ് പ്രദർശനം നടത്തികൊണ്ട് ).. നാടിനും, നാട്ടുകാർക്കും, മാനവ മൈത്രി സന്ദേശം നൽകി കൊണ്ടുള്ള ഒന്നായിരുന്നു....

നേര്‍‌ച്ച കാണാന്‍ വരുന്നവരും ആഘോഷത്തിന്റെ പരിധികള്‍ ലം‌ഘിക്കപ്പെടുന്നതായി പരിഭവിക്കുമായിരുന്നു.നേര്‍‌ച്ചയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച്‌ ചില ലഖു ലേഖകള്‍ പ്രത്യക്ഷപ്പെടുമായിരുന്നെങ്കിലും ആഘോഷം പൂര്‍‌വാധികം ഭം‌ഗിയായി പുരോഗമിച്ചു കൊണ്ടിരുന്നു.ഇവ്വിഷയത്തെ പരാമര്‍‌ശിച്ചു്‌ 1982 ല്‍ ഏറ്റവും ഒടുവിലായി പ്രചരിപ്പിക്കപ്പെട്ട ലേഖനം ഏറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു.കറന്‍‌സികള്‍ കത്തിയെരിയുമ്പോള്‍ എന്ന തലക്കെട്ടിലുള്ള കുറിപ്പ്‌ കൊടികയറ്റ സം‌ഘാടകരെ അല്‍‌പം പൊള്ളലേല്‍‌പിച്ചിരുന്നു എന്നു വേണം കരുതാന്‍.യുവജനവേദിയുടെ വിലാസത്തില്‍ എഴുതപ്പെട്ട കുറിപ്പിന്റെ പിന്നില്‍ അബ്‌ദുല്‍ റഹിമാന്‍ കേലാണ്ടത്തും അസീസ്‌ മഞ്ഞിയിലും ആണെന്നു നാട്ടുകാര്‍ പറഞ്ഞിരുന്നു.ഇന്നേവരെ ഈ ആരോപണം നിഷേധിക്കപ്പെട്ടിട്ടുമില്ല.മഹല്ല്‌ നേതൃത്വത്തിന്റെ ഇഛാശക്തിയില്‍ ഈ അനാചാരം നാട്ടില്‍ നിന്നും തുടച്ചു നീക്കപ്പെടുകയായിരുന്നു.


തിരുനെല്ലൂരിലെ ഇരുകരകളെ ബന്ധിപ്പിക്കുന്ന മസ്‌ജിദ് റോഡിന്റെ നിര്‍‌മ്മാണം എമ്പതുകളില്‍ ഹാജി അബ്‌ദുല്‍ റഹിമാന്‍ സാഹിബിന്റെ നേതൃത്വത്തിലാണ്‌  പ്രാഥമികകാര്യങ്ങള്‍ പുരോഗമിച്ചത്‌.വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ സുഖപ്രദമായ പാതയായി പരിണമിച്ചു.2010 ല്‍ നിര്‍മ്മാണോദ്‌ഘാടനം ബഹു: മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വഹിച്ചു.മുല്ലശ്ശേരി പന്‍ചായത്ത് പ്രസിഡന്റ് സി.എ ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
പ്രകൃതി ഭംഗി കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു ഗ്രാമത്തിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട വീഥി വിവിധ പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്‌.രേഖകളില്‍ മസ്‌ജിദ്‌ റോഡ് എന്ന്‌ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങിനെ വിളിക്കപ്പെടാറില്ല.ഈ ദുരവസ്ഥക്ക് മാറ്റം പ്രതീക്ഷിച്ചുകൊണ്ട്‌ മസ്‌ജിദ് റോഡ് എന്ന ഫലകം സ്ഥാപിക്കപ്പെട്ടിരുന്നു.
04.05.2010


മുല്ലശ്ശേരി പഞ്ചായത്തിന്റെ കായലോര ഗ്രാമമാണ്‌ തിരുനെല്ലൂര്‍. കിഴക്കെകര പടിഞ്ഞാറെക്കര എന്നീ രണ്ട്‌ കരകളിലായി അധികാരികളുടെ അവഗണന മാത്രം ഏറ്റ്‌ വാങ്ങാന്‍ വിധിക്കപ്പെട്ട കൊച്ചുഗ്രാമം.ആസൂത്രണങ്ങള്‍ കേവലം സൂത്രങ്ങളായി പരിമിതപ്പെട്ടപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട സൗഭഗ്യം ദൗര്‍ഭാഗ്യമായതിന്റെ കഥയാണ്‌ ഈ ഗ്രാമത്തിന്‌ പറയാനുള്ളത്‌.പ്രദേശത്തെ വലിയ പ്രതീക്ഷയായി അവതരിപ്പിക്കപ്പെട്ട കനാല്‍ ജല പദ്ധതി അമ്ലാംശമുള്ള ഭൂഗര്‍ഭ ജലത്തിന്റെ തോതില്‍ മാറ്റം വരാനെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയില്‍  ആശ്വസിക്കുകയായിരുന്നു ഈ കൊച്ചു ഗ്രാമം.

സംസ്ഥാനത്തിന്റെ തന്നെ പലഭാഗങ്ങളിലും കര്‍ഷകര്‍ പാടശേഖരങ്ങള്‍ മണ്ണിട്ട്‌ നികത്തി ലാഭമുള്ളതും എളുപ്പമുള്ളതുമായ മറ്റ്‌ കൃഷി സമ്പ്രദായങ്ങളിലേക്ക്‌ തിരിഞ്ഞപ്പോഴും തിരുനെല്ലൂരിന്റെ പാടശേഖരം ശുദ്ധജല പദ്ധതിയുടെ മധുരിക്കുന്ന കിനാവില്‍ കരിഞ്ഞുണങ്ങുകയായിരുന്നു.ഈ ഗ്രാമത്തിന്റെ തെക്കേ അറ്റത്ത്‌ കൂടെ ഭീമാകാരനായി കടന്ന്‌ വന്ന്‌ ഇടിയഞ്ചിറയില്‍ അവസാനിക്കുന്ന ശുദ്ധജല പാദ്ധതി തിരുനെല്ലൂരിന്റെ കാര്‍ഷിക സ്വപനങ്ങള്‍ തൂത്തെറിയാനും വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ രൂക്ഷമാകാനും മാത്രമാണ്‌ സഹായിച്ചത്‌.

ഈ ദുര്‍‌ഗതിയ്‌ക്ക്‌ അറുതി വരുത്താനുള്ള പഞ്ചായത്തിന്റെ നിശ്ചയ ദാര്‍‌ഢ്യം 2017 ല്‍ ഫലം പ്രാപ്‌തിലെത്തി.ഘട്ടം ഘട്ടം മായുള്ള പ്രവര്‍‌ത്തന നൈരന്തര്യമാണ്‌ തിരുനെല്ലൂരിലെ നെല്‍കൃഷി സ്വപ്‌നത്തെ സാക്ഷാല്‍കാരത്തിലേയ്‌ക്ക്‌ നയിച്ചത്.പ്രാഥമികമായി കര്‍‌ഷകരെ വിളിച്ചിരുത്തി സംസാരിച്ചും,അവരുടെ അഭിപ്രായങ്ങള്‍ മുഖവിലെക്കെടുത്തും ഒപ്പം അവര്‍‌ക്കു വേണ്ട ബോധവത്കരണം നല്‍‌കിയും ഒക്കെയാണ്‌ ഈ വിഭാവനയെ ഇതു വരെ എത്തിക്കാനായത്.

സംസ്‌ഥാനത്തെ പ്രാദേശിക പഞ്ചായത്ത് തല കൃഷി ഭവനുകളുടെ പങ്കാളിത്തത്തെ ഊര്‍‌ജ്ജസ്വലമാക്കാനുതകും വിധം തദ്ധേശവാസികളുടെ ഭാഗദേയത്വം ഉറപ്പാക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളുടെ പ്രതിഫലനം സഹൃദയരായ കര്‍‌ഷകരുടെ കൂട്ടുത്തരവാദത്തോടെ ഹരിതാഭമാകുമെന്ന ശുഭ പ്രതീക്ഷ ശ്രീ എ.കെ ഹുസൈന്റെ വാക്കുകള്‍‌ക്ക്‌ തിളക്കം കൂട്ടുന്നു.ഒപ്പം ഒരു ഗ്രാമത്തിന്റെ കാര്‍ഷിക സ്വപ്‌നങ്ങള്‍ കതിരണിയാനും തുടങ്ങുന്നു.

കനാലിന്റെ വരവും ദുര്‍ഗതിയും ഒക്കെ വിവരിക്കപ്പെട്ടിട്ടുണ്ട്‌.2017 ല്‍ പ്രസ്‌തുത പ്രദേശങ്ങളില്‍ വന്ന മാറ്റവും ഒപ്പം വായിക്കപ്പെടാതിരിക്കരുത്‌.കൂമ്പുള്ളി പാലം മുതല്‍ ചിറയ്‌ക്കല്‍ വരെയുള്ള മുല്ലശ്ശേരി കനാലിന്റെ ഇരുവശമുള്ള റോഡുകളും സുഖമമായി ഗതാഗതയോഗ്യമാകുന്നതോടെ  തിരുനെല്ലൂര്‍, പെരിങ്ങാട്‌,പാടൂര്‍ ഉള്‍‌നാട്‌ കായലോര  പ്രദേശങ്ങലിലുള്ളവര്‍ക്ക്‌ ചാവക്കാട്‌ ഏനാമാവ്‌ മെയിന്‍ റോഡിലെത്താന്‍ ഏറെ സഹായകരമാകും.

മുല്ലശ്ശേരി,എളവള്ളി,വെങ്കിടങ്ങ്‌ എന്നീ മൂന്നു പഞ്ചായത്തുകളുടെ അതി വിചിത്രമായ ഊരാകുരുക്കില്‍ പ്രദേശവാസികളുടെ അഭിലാഷം പൂവണിയാതെ കിടക്കുകയായിരുന്നു.മുല്ലശ്ശേരി എളവള്ളി പഞ്ചായത്ത്‌ പരിതിയില്‍ പെടുന്ന കനാലിന്റെ വടക്കു ഭാഗം ദേശീയ ഗ്രാമീണ പദ്ധതിയില്‍ ഉള്‍‌പെടുത്തി പണികള്‍ പുരോഗമിക്കുന്നുണ്ട്‌.റോഡിന്റെ ഇരുവശവും കെട്ടി വീതികൂട്ടി വികസിപ്പിക്കുന്ന പണികളാണ്‌ ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍‌ക്കുന്നത്‌.1820 മീറ്റര്‍ ദൂരമുള്ള കൂമ്പുള്ളി ഇടിയഞ്ചിറ റോഡ്‌ നിര്‍‌മ്മാണത്തിനു ഒന്നര കോടിയോളം ചെലവു കണക്കാക്കപ്പെട്ടിരിക്കുന്നു.ഭാരത സര്‍‌ക്കാറിന്റെ ഗ്രമീണ വികസന വകുപ്പിന്റെ പദ്ധതി തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ്‌ പൂര്‍‌ത്തീകരിക്കപ്പെടുക.

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വിശിഷ്യാ അതിന്റെ സാരഥി ഗ്രാമ പ്രദേശത്തിന്റെ സമഗ്രമായ വികസന പ്രവര്‍‌ത്തനങ്ങളില്‍ സജീവം.
മഞ്ഞിയില്‍ & തിരുനെല്ലൂര്‍ ടീം

Monday, June 8, 2020

ഓര്‍‌മ്മകള്‍

ഓര്‍‌മ്മകളെ തട്ടി ഉണര്‍‌ത്തിയ ചിത്രമാണ്‌‌ ഈ കുറിപ്പിന്നാധാരം (45 വർഷത്തോളം പഴക്കമുള്ളത്)  ഫോട്ടൊയിൽ ഉള്ളവർ ആരെല്ലാമാണെന്നും, അതിനോടനുബന്ധിച്ച വിശദാംശങ്ങളും അറിയാൻ പലരും  താൽപര്യം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്...

റഹ്‌‌മാന്‍ പി തിരുനെല്ലൂരും ഷം‌സുദ്ദീന്‍ പുതിയപുരയിലുമാണ്‌ ഫോട്ടൊയിൽ കാണുന്നത്.നമ്മുടെ നാട്ടിൽ അറുപതുകളിൽ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനമാണ് ഫ്രൻസ്   അസോഡിയേഷൻ.

പിന്നീട് എഴുപതുകളിൽ മുഹമ്മദൻസ് സ്പോർട്ട്സ് ക്ലബ്ബ്  രൂപീകൃതമായപ്പോൾ ഫ്രൻസ് അസോസിയേഷനെ ഇതിൽ ഉൾപ്പെടുത്തി സംഘടയുടെ പേര് എഫ്‌.എ & എം.എസ്‌.സി എന്നാക്കി മാറ്റി പ്രവർത്തനങ്ങൾ വിപുലീകരിച്ചു.

പാടത്തെ പീടികയിൽ പടിഞ്ഞാറെ വരിയിലെ കെട്ടിടത്തിനു മുകളിൽ ആദ്യത്തെ മുറിയിലായിരുന്നു  ഓഫീസ്.പഞ്ചായത്ത് അനുവദിച്ച റേഡിയോ ആയിരുന്നു  അക്കാലത്ത് പാടത്തെ പീടികയിലെ  വി.ഐ.പി.കമ്പോള നിലവാരവും വയലും വീടും ഡൽഹിയിൽ നിന്നുള്ള വാർത്തകളും ചലച്ചിത്ര ഗാനങ്ങളുമൊക്കെ കേൾക്കാൻ ഒരുപാട് പേർ കാത്ത് നിൽക്കുമായിരുന്നു.ഗോപൻ എന്ന ഒരാളാണ് പ്രധാനമായും അന്ന് ഡൽഹിയിൽ നിന്നുള്ള വാർത്തകൾ വായിച്ചിരുന്നത്. ആരെയും ആകർഷിക്കുന്ന മാസ്മരികമായ ശബ്ദത്തിന്നുടമയായിരുന്നു ഗോപൻ.

പാടത്തെ പീടികയിൽ പോസ്റ്റാഫീസിന്റെ തെക്ക് ഭാഗത്തുള്ള ഫ്രൻസ് അസോസിയേഷന്റെ ഓഫീസിലാണ് റേഡിയോ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത്.പിന്നീട് എഫ്.എ& എം.എസ്‌.സി യുടെ ഓഫീസിലേക്ക് അത് മാറ്റി.1974-75 കാലഘട്ടത്തിലാണ് ചേറ്റുവയിൽ നടന്ന സഹീദ മെമ്മോറിയൽ ഫുട്ബാൾ മത്സരത്തിന്റെ ഫൈനൽ ജയിച്ച് നമ്മുടെ നാട്ടിലേക്ക് ആദ്യമായി ഒരു കപ്പ് കൊണ്ടുവന്നത്.ആ വർഷത്തിൽ തന്നെയാണ് ക്ലബ്ബിന്റെ വാർഷികം നടത്തണമെന്നും നാടകം ഉൾപ്പെടുത്തണമെന്നും തീരുമാനിക്കപ്പെട്ടത്.

കലാപരമായി യാതൊരു പാരമ്പര്യവും ഇല്ലാതിരുന്നിട്ടും ഒരേ മനസ്സോടെ കൗമാരക്കാർ മുന്നിട്ടിറങ്ങി.നാടക സങ്കൽപ്പങ്ങൾക്ക് അങ്ങനെ ചിറക് മുളച്ചു. നാടക പുസ്തകങ്ങൾക്ക് വേണ്ടി  പുവ്വത്തൂർ  സ്വതന്ത്ര കലാ പരിഷത്ത്, കാക്കശ്ശേരി ഗ്രാമീണ വായനശാല എന്നിവിടങ്ങളിൽ അന്വേഷണം നടത്തി.അതിനിടയിൽ, ഇന്ന് അവയെല്ലാം ഓർത്തു പോകുമ്പോൾ അത്ഭുതവും അതിശയവും തോന്നുന്ന ഒരു കാര്യമുണ്ട്.ആരോ പറഞ്ഞു. നാടകം എഴുതുന്ന ഒരാൾ തൃശൂരിൽ  ഉണ്ട്. അയാളെ പോയി കണ്ടാൽ നാടകപുസ്തകം കിട്ടും എന്ന്.പിറ്റേന്ന്ഞങ്ങൾ തൃശൂരിലേക്ക് യാത്രയായി.

നാടക രചയിതാവായ സി.എൽ.ജോസിനെ അന്ന് നേരിട്ട് കാണുകയായിരുന്നു.  എം.ജി.റോഡിൽ പഴയ കെട്ടിടത്തിന് മുകളിൽ പ്രവർത്തിച്ചിരുന്ന മംഗളോദയം കുറിക്കമ്പനിയിലെ മാനേജർ ആയിരുന്നു അദ്ദേഹം.ആ കാലഘട്ടത്തിൽ അദ്ദേഹം എഴുതിയ സമുദായം, തറവാട് പോലുള്ള നാടകങ്ങൾ വളരെ പ്രസിദ്ധമായിരുന്നു. നാടകത്തെ കുറിച്ച് ഒന്നും അറിയാത്ത ശിശുക്കളായ ഞങ്ങൾക്ക് കുറഞ്ഞ സമയം കൊണ്ട് കുറേ കാര്യങ്ങൾ ഒരു അദ്ധ്യാപകൻ എന്ന പോലെ അദ്ദേഹം പറഞ്ഞു തന്നു.അങ്ങനെയെല്ലാമായിരുന്നിട്ടും ഞങ്ങൾ ഒടുവിൽ ചെന്നെത്തിയത് മരട് രഘുനാഥിന്റെ  നാടകത്തിലേക്കായിരുന്നു. ആ നാടകം തീരുമാനിക്കപ്പെട്ടു. നാടകത്തിന്റെ യഥാർത്ഥ പേര് ഇപ്പോൾ ഓർമ്മയില്ല. കേൾക്കാൻ അത്രക്ക് ഇഷ്ടം തോന്നാതിരുന്നതിനാൽ ആ നാടകത്തിന്റെ പേര് ഞങ്ങൾ  തരംഗങ്ങൾ എന്നാക്കി മാറ്റി.

അടുത്ത ദിവസം തന്നെ കഥാപാത്രങ്ങളായി അഭിനയിക്കേണ്ടവർ ആരെല്ലാം എന്ന് തീരുമാനിക്കപ്പെട്ടു.വെൻമേനാട് സ്‌‌കൂളില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എ.വി.എം.ഉണ്ണി, യായിരുന്നു നായകൻ. തുടർന്നുള്ളവർ. ഉസ്‌‌മാന്‍ മഞ്ഞിയിൽ,റഹ്‌മാന്‍,പി.എം.ഷംസുദ്ദീൻ, വി.കെ.അബ്‌‌ദു റഹ്‌മാൻ,കുമാരൻ, ഖദീജ ടീച്ചറുടെ ഭർത്താവ് അബ്ദുറഹ്‌‌മാന്‍ മാഷ്, പുവ്വത്തൂർ  സ്‌‌കൂളിലെ അദ്ധ്യാപകനായിരുന്ന ജെയ്ക്കബ്ബ് മാഷ്,അബ്‌‌ദുല്ലമോന്‍ പാലായി,നാടക നടി വിജയ തൃശൂര്‍ ആയിരുന്നു നായിക.തൃശൂര്‍ ആന്റോ ആയിരുന്നു സം‌വിധായകന്‍.

ഞങ്ങളെ സഹായിക്കാൻ എന്തിനും സന്നദ്ധരായി അബൂ ഹനീഫ, ഖമറുദ്ധീൻ പുതിയ പുരയിൽ, എന്റെ അനുജൻ ഷംസുദ്ദീൻ, പുത്തൻ പുരയിൽ അസീസ് തുടങ്ങിയവരെല്ലാം ഒപ്പമുണ്ടായിരുന്നു.

സ്‌‌കൂള്‍ യുവജനോത്സവത്തിൽ  ചെറിയ നാടകങ്ങളിൽ അഭിനയിച്ചതിന്റെ പാഠങ്ങൾ ഉൾകൊണ്ടു കൊണ്ട്, നമ്മുടെ സ്കൂളിൽ നാടകത്തിന്റെ റിഹേഴ്സൽ ആരംഭിച്ചു.വൈകീട്ട് ഏഴ് മണിക്ക് മുമ്പായി എല്ലാവരും സ്കൂളിൽ എത്തും.
ഒന്നാം രംഗം മുതൽ അഭിനയിച്ചു തുടങ്ങും. അഭിനേതാക്കൾക്ക് ഡയലോഗ് വായിച്ചു കൊടുക്കാൻ തന്നെ മത്സരമായിരുന്നു.

നാടക പരിശീലനം കേട്ടറിഞ്ഞ് രാത്രിയിൽ റിഹേഴ്സൽ കാണാൻ പരിസരത്തെ വീടു ളിൽ നിന്ന് സ്ത്രീകളും കുട്ടികളും വരാൻ തുടങ്ങി. റിഹേഴ്സൽ പുരോഗമിക്കും തോറും കാണികളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. കിഴക്കെ കരയിൽ നിന്നും ആളുകൾ എത്തി തുടങ്ങി. അഭിനേതാക്കൾക്ക് ആദ്യം സഭാകമ്പം അനുഭവപ്പെട്ടെങ്കിലും കാണികളുടെ പ്രോത്സാഹനം ആവേശം പകർന്നു.സ്ഥിരമായി റിഹേഴ്സൽ കാണാൻ വന്നിരുന്നവരിൽ പലരും ഡയലോഗുകൾ കേട്ട് പഠിക്കുകയും അഭിനേതാക്കൾ ഡയലോഗ് തെറ്റിക്കുമ്പോൾ അവർ അത് തെറ്റാതെ പറയുകയും ഓർമ്മിപ്പിക്കുകയും  ചെയ്യുമായിരുന്നു.

നാടകം കുറേകൂടി കുറ്റമറ്റതാക്കുന്നതിന് വേണ്ടി തൃശൂരിൽ നിന്നും ജോസഫ് ചേറ്റുപുഴ എന്ന സംവിധായകനെ കൊണ്ടുവന്നു.അദ്ദേഹത്തിന്റെ നിർദ്ദേശത്തിനനുസരിച്ചായി പിന്നീട് കാര്യങ്ങൾ.

ചുരുക്കി പറയാം.നാടകത്തിന് പാട്ടെഴുതിയത് അസീസ് മഞ്ഞിയിൽ.സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നിവ വേലായുധൻ വേപ്പുള്ളി.സ്‌‌കൂള്‍ മുറ്റത്ത് തെക്ക് പടിഞ്ഞാറ് അറ്റത്തായിരുന്നു സാമാന്യം വലിയ സ്റ്റേജ്.

തെളിഞ്ഞ അന്തരീക്ഷത്തിൽ വൈകീട്ട് 6  മണിക്ക് ശേഷം ഉദ്ഘാടന സമ്മേളനം. അത് കഴിഞ്ഞ് കുട്ടികളുടെ കലാപരിപാടികൾ., ഏകാങ്ക നാടകം, മോണോ ആക്‌‌ട്‌ ഒമ്പത് മണിക്ക് നാടകത്തിന്റെ ഫസ്റ്റ് ബെൽ മുഴങ്ങി.
സ്റ്റേജിന് മുന്നിലും സ്‌‌കൂള്‍ വരാന്തയിലും  റോഡിലും അബൂ ഹനീഫാടെ വീട്ടുമുറ്റത്തും കുളത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുമായി ജനപ്രളയം.

നാടകത്തിന്റെ മൂന്ന് രംഗങ്ങൾ പിന്നിട്ടു.ആകാശത്ത് ചെറിയ മിന്നൽ, ചെറിയ ഇടിമുഴക്കം, തണുത്ത കാറ്റ് ...ആരും പ്രതീക്ഷിക്കാത്ത നേരത്ത് - മഴക്കാലം അല്ലാതിരുന്നിട്ടും ശക്തമായ മഴ...എന്നിട്ടും, രംഗത്ത് നാടകം തുടന്നു.

മഴനനഞ്ഞ് കാണികളിൽ പലരും സ്റ്റേജിന് മുന്നിൽ നിന്നും എഴുന്നേറ്റ് പോയില്ല.മഴ ഒരു ദയയും കാണിച്ചില്ല. തകർത്ത് പെയ്തു. അഭിനേതാക്കളുടെ മേക്കപ്പ് മഴയിൽ കുതിർന്നു.....നനഞ്ഞൊലിച്ച  സ്റ്റേജിൽ ആന്റോ പാലയൂരിന്റെ നീല കർട്ടൻ വീണു...നായികയെ (തൃശൂർ വത്സല ) എന്റെ സഹോദരിമാർ , സ്റ്റേജിന് പിന്നിലുള്ള എന്റെ വീട്ടിലേക്ക് കൊണ്ടുപോയി...

ആ സ്റ്റേജ് അവിടെ തന്നെ നില കൊണ്ടു.കൃത്യം ഒരാഴ്ച്ച തികയുന്ന അന്ന് വീണ്ടും അതേ നാടകം, അതേ സ്റ്റേജിൽ പൂർവ്വാധികം ഉന്മേഷത്തോടെ അരങ്ങേറി..എന്റെ തലമുറ അഭിമാനത്തോടെ ഓർക്കുന്നു, നമ്മുടെ നാടിന്റെ ചരിത്രപരമായ ഒരധ്യായം.

റഹ്‌‌മാന്‍ തിരുനെല്ലൂര്‍
.................
നാടകം തിരുമാനിക്കപ്പെട്ട ശേഷം ഒരു റിഹേഴ്‌സല്‍ വേളയില്‍ വേലായുധന്‍ വേപ്പുള്ളിയും എ.വി.എം ഉണ്ണിയും ഗാന രം‌ഗത്തെ കുറിച്ച്‌ എന്നോട്‌ വിശദീകരിച്ചു.ഒരു നര്‍‌ത്തകിയുടെ കഥയായതു കൊണ്ട്‌.ശാസ്‌ത്രീയ സം‌ഗീതത്തോട്‌ കൂടിയ ഗാനമായിരിക്കണം എന്നായിരുന്നു വിശദീകരണത്തിന്റെ സം‌ക്ഷിപ്‌തം.സം‌ഗീതമിട്ടതിനു ശേഷമായിരിക്കണം ഗാന രചന എന്നു ചുരുക്കം.പറഞ്ഞു വെച്ചതനുസരിച്ച്‌ പുവ്വത്തൂരിലെ കൈരളിയില്‍ ചെന്നു.ഞാന്‍ ചെല്ലുമ്പോള്‍ അവരെല്ലാവരും തട്ടിയും മുട്ടിയും പാട്ടും താളവും ഒക്കെയായി നല്ല സം‌ഗീത മൂഡിലും ആയിരുന്നു.

മലയാള സിനിമയിലെ പിന്നീട്‌ പ്രസിദ്ധനായ സിതാരയാണ്‌ ആദ്യ പല്ലവി ഒരുവിട്ടു തന്നത്‌.വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ ആദ്യ പാദം എഴുതിക്കൊടുക്കാന്‍ കഴിഞ്ഞത് ഇപ്പോഴും ഓര്‍‌മ്മയുണ്ട്‌.

പാതിരാവില്‍ എന്നിലുണര്‍‌ത്തിയ
പകല്‍ കിനവിലെ നായികേ....
പാദസരത്തിന്‍ സ്വരം കേട്ടുണര്‍‌ന്നു
പാട്ടു പാടീ ഞാനലഞ്ഞൂ
...
പ്രഭാതം വിടരാന്‍ പ്രദോഷം മരിയ്‌ക്കും
പ്രദോഷം ജനിക്കാന്‍
പ്രഭാതം മരിയ്‌ക്കും
പ്രപഞ്ചമേ....
പ്രപഞ്ചമേ....
പ്രഭാതമോ
പ്രദോഷമോ
നിനക്കലങ്കാരം
...
ഇങ്ങനെയുള്ള രണ്ട്‌ ഗാനങ്ങളായിരുന്നു ചിട്ടപ്പെടുത്തപ്പെട്ടത്.ഈ ഗാനങ്ങളും മറ്റൊരു ഭക്തി‌ ഗാനവും കൂടെ ചേര്‍ത്ത്‌ യുവവാണിയില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു.

കരുണാ സാഗരമേ കനിയേണമേ..എന്നു തുടങ്ങുന്നതായിരുന്നു ഭക്തി ഗാനം.ഈവരികള്‍ വേലായുധന്‍ വേപ്പുള്ളിക്കും സിതാരക്കും ഏറെ പ്രിയപ്പെട്ട വരികളായിരുന്നു.

മഞ്ഞിയില്‍

Saturday, April 15, 2017

എത്രയെത്ര ചുവടുകള്‍.

കടവത്ത്‌ മത്സ്യം വഞ്ചികളില്‍ വന്നിറക്കുന്നതും,കാവ് കുട്ടകളില്‍ ചുമന്ന്‌ പാങ്ങിലേയ്‌ക്കും പാടത്തെ പീടികയിലേയ്‌ക്കും കൊണ്ടു പോകുന്നതും കൗതുകക്കാഴ്‌ചകളായിരുന്നു.വഞ്ചികളില്‍ കൊണ്ട്‌ വന്നിറക്കുന്നത്‌ കടല്‍ മത്സ്യങ്ങളായിരുന്നു.കുഞ്ഞു കുട്ടനും സഹോദരന്‍ അപ്പുകുട്ടനും ബീരാവുക്കയും ആയിരുന്നു അന്നത്തെ വഞ്ചി ഉടമകള്‍.നാലണയായിരുന്നു വഞ്ചി വാടക.ഒരു വാരലിലൊതുങ്ങുന്ന മത്സ്യവും.കടല്‍ മത്സ്യങ്ങളെത്തും മുമ്പ്‌ തന്നെ വെള്ള വലിക്കാരുടെ മത്സ്യങ്ങള്‍ പാടത്തെ പീടികയിലെ മത്സ്യ മാര്‍ക്കറ്റില്‍ എത്തിയിരിയ്‌ക്കും.കായലും കായലോരവും നമ്മുടെ നാടിന്റെ ജീവല്‍ സ്‌പന്ദനങ്ങളായിരുന്നു.കടല്‍ മത്സ്യങ്ങള്‍ കൊണ്ടു വന്നു വില്‍‌പന നടത്തുക കായലില്‍ വലയെറിഞ്ഞ്‌ മത്സ്യം പിടിക്കുക രാത്രി കാലങ്ങളില്‍ വെള്ളവലിയിലേര്‍‌പ്പെടുക തുടങ്ങിയ അദ്ധ്വാനമുള്ള ജോലികളില്‍ ജിവിതം പടുത്തുയര്‍ത്തിയവരായിരുന്നു പഴയ  കാലത്തെ നമ്മുടെ കുടും‌ബ നാഥന്മാര്‍.മത്സ്യം കൂടുതല്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉത്സവ പ്രതീതി ജനിപ്പിച്ചിരുന്നു.കൂടുതല്‍ മീന്‍ കിട്ടുന്ന ദിവസങ്ങളില്‍ മീന്‍ കുട്ടകള്‍ രണ്ടും മൂന്നും അട്ടികളായി വെച്ച്‌ ചുമടൊരുക്കി പൊക്കുന്ന അക്കാലത്തെ ആരോഗ്യമുള്ളവരെപ്പോലെ ഒരാളെയും ഇന്നു കാണാന്‍ സാധ്യമല്ല.

നമ്മുടെ പ്രദേശത്തെ പ്രസിദ്ധങ്ങളായ കയറ്റിറക്ക്‌ കടവുകളായിരുന്നു.കൂട്ടുങ്ങല്‍ അങ്ങാടി കടവും,ചേറ്റുവ കടവും,കണ്ടശ്ശാം കടവും,പെരിങ്ങാട്ടെ കടവും.എന്നാല്‍ പുളിക്ക കടവ്‌  മുനക്ക കടവ്‌ കുണ്ടുവ കടവ്‌ എന്നിവ കടത്തു കടവുകളായാണ്‌ അറിയപ്പെട്ടിരുന്നത്‌.ഉണക്കിയ കയറുകള്‍ വലിയ കെട്ടുകളാക്കി കെട്ടു വള്ളങ്ങളില്‍ കൊച്ചിയിലേയ്ക്ക്‌ അയക്കുകയായിരുന്നു.

കായലോരങ്ങള്‍ കേന്ദ്രികരിച്ചുള്ള തൊണ്ടു തല്ലലും ചകിരിയും കയറു പിരിയും ഒക്കെ സജീവമായിരുന്ന കാലം.വലിയ കെട്ടു വള്ളങ്ങളില്‍ ചകിരി കെട്ടുകള്‍ കയറ്റുന്നതും അടുക്കി വെക്കുന്നതും കൗതുകമുണര്‍‌ത്തുന്ന കാഴ്‌ച തന്നെ.തൊണ്ട് തല്ലാന്‍ പരുവമാക്കുന്നതിന്റെ ഭാഗമായി ചകിരി കായല്‍ ചളിയില്‍ പൂഴ്‌ത്തിയിടും.ആഴ്‌ചകള്‍ക്ക്‌ ശേഷമായിരിക്കും പുറത്തെടുക്കുന്നത്.വളരെ ദൂര ദിക്കുവരെ ദുര്‍ഗന്ധം പരന്നിരിക്കും.കടവു മുതല്‍ ചിറവരെ കായലില്‍ വലിയ തടം രൂപപ്പെടുത്തിയിട്ടായിരുന്നു ചകിരി മൂടല്‍.കുറെ കഴിഞ്ഞപ്പോള്‍ തൊണ്ട്‌ തല്ലുന്ന മെഷിനുകള്‍ സ്ഥാപിക്കപ്പെട്ടു.കയറു പിരിക്കുന്നതിന്‌ റാട്ടുകളും അനുബന്ധ സം‌വിധാനങ്ങളും ഉണ്ടായി.സ്‌ത്രീകളുടെ തൊഴില്‍ മേഖല കൃഷിയിടങ്ങളും നാളികേരവും തൊണ്ടും കയറും ഒക്കെ തന്നെയായിരുന്നു.ചുക്കു ബസാര്‍ പുവ്വത്തൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബീഡി തെറുപ്പു തൊഴിലിലും ഏറെ യുവതികള്‍ സജീവമായിരുന്നു.


ഇന്ന്‌ വലിയ തുറമുഖങ്ങളിലും പ്രസിദ്ധങ്ങളായ ബോട്ടു ജെട്ടികളിലും ഒക്കെ വിനോദയാത്രയ്‌ക്ക്‌ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പോകുന്നതു പോലെ നമ്മുടെ കടവത്തെ കെട്ടു വള്ളങ്ങളും ചെറുതോണികളും കാണാന്‍ സമീപ പ്രദേശത്തെ വിദ്യാര്‍ഥികള്‍ വരുമായിരുന്നു.അറ്റകുറ്റ പണികള്‍ക്കായി കരയില്‍ കയറ്റിയിട്ട വഞ്ചികള്‍ കാണാന്‍മാത്രമുള്ള പ്രൗഢിയും ഉണ്ട്‌.പണി കഴിഞ്ഞ വഞ്ചികളില്‍ അണ്ടിക്കറ പുരട്ടി നിശ്ചിത ദിവസങ്ങള്‍‌ക്ക്‌ ശേഷമേ നീറ്റിലിറക്കിയിരുന്നുള്ളൂ.വലിയ വഞ്ചികള്‍ കരയിലേയ്‌ക്ക്‌ വലിച്ചു കയറ്റാന്‍ പ്രാപ്‌തരായ അരോഗ ദൃഢഗാത്രരായ പരിചയസമ്പന്നരുടെ അദ്ധ്വാനം കാണേണ്ടതു തന്നെ.വടം കെട്ടി വലിക്കുമ്പോള്‍ മല്ലന്മാര്‍ മൂളുന്ന പാട്ടും പതവും ദൂരെ ദിക്കുകള്‍ വരെ കേള്‍‌ക്കാം.

കടവത്തെ ചായപ്പീടികയോട്‌ ചേര്‍‌ന്നായിരുന്നു തൊറയപ്പന്റെ ഇത്തള്‍ ചൂളപ്പുര.ഇത്തള്‍ നീറ്റിയാണ്‌ ചുണ്ണാമ്പും ഇത്തള്‍ കുമ്മായവും ഉണ്ടാക്കിയിരുന്നത്.അക്കാലത്തെ ചുമരുകളില്‍ വെള്ള പൂശിയിരുന്നത് ഈ ചൂളയിലെ കുമ്മായം കൊണ്ടായിരുന്നു.


അറുപതുകളില്‍ ശൗച്യാലയങ്ങളൊന്നും ഉണ്ടായിരുന്നില്ല.പുരുഷന്മാര്‍ അധികവും കടവത്തും പാണ്ടിപ്പാടത്തും ഇടത്തോട്‌ വക്കുകളിലുമൊക്കെയാണ്‌ വിസര്‍ജ്ജനം ചെയ്‌തിരുന്നത്.വളര്‍ന്നു നില്‍‌ക്കുന്ന ഒരു കൂവത്തണ്ടോ മറിഞ്ഞു വീണ ഓലത്തലപ്പോ അതുമല്ലെങ്കില്‍ ഒരു നിവര്‍ത്തിപ്പിടിച്ച കുടയൊ ഉണ്ടായാല്‍ കാര്യം നടത്താം.സ്‌ത്രീകള്‍ സന്ധ്യയ്‌ക്ക്‌ ശേഷമാണ്‌ തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.വിശാലമായ പറമ്പുള്ളവര്‍ പറമ്പിന്റെ ഒരു മൂലയില്‍ കുഴിയെടുത്തു രണ്ട്‌ മുട്ടിയിട്ട്‌ ഓലകൊണ്ട്‌ മറച്ച കക്കൂസ്‌ നിര്‍‌മ്മിച്ചിരുന്നു.കാര്യം സാധിച്ച ശേഷം ഒരു കുത്ത്‌ മണ്ണ്‌ വസര്‍‌ജ്യത്തിലേയ്‌ക്ക്‌ എറിയും.കുളത്തിലൊ തോട്ടിലൊ കിണറ്റിന്‍ കരയിലെ കുളിപ്പുരയിലൊ പോയി ശുചിയാക്കും.

പണ്ടൊന്നും വീടു വീടാന്തരം കിണറുകളില്ല.പത്തും പതിനഞ്ചും വീടുകളൊക്കെ ഒരു കിണറായിരിയ്‌ക്കും ഉപയോഗിക്കുക.കിണറ്റിന്‍ കര, കുളക്കടവ്‌,പുഴയോരം എല്ലാം സജീവ സൗഹൃദ സം‌ഗമ വേദികളാണ്‌.പരസ്‌പരം കൊണ്ടും കൊടുത്തും ജിവിച്ചു പൊന്ന കാലം സാഹോദര്യത്തിന്റെ സമ്പന്ന കാലഘട്ടം തന്നെയായിരുന്നു.അയല്‍ പക്ക ബന്ധങ്ങളെ കുറിച്ച്‌ പറയുമ്പോള്‍ ഒരു കാര്യം കുറിക്കതിരിക്കാന്‍ വയ്യ.സാധാരണയില്‍ കവിഞ്ഞ ഒന്ന് വീട്ടിലെത്തിയാല്‍ അയല്‍‌ക്കാര്‍ക്കും ഒരു വിഹിതം നിര്‍ബന്ധമായിരുന്നു.

നാട്ടിലേയും പരിസര പ്രദേശത്തെ പോലും നേര്‍ച്ചകളില്‍ പങ്കെടുക്കുന്ന സ്വഭാവക്കാരായിരുന്നു അധിക പേരും.വാലിപ്പറമ്പില്‍ സെയ്‌തുക്കയുടെ നേര്‍‌ച്ചക്ക്‌ പോക്കും അദ്ധേഹം പൊതിഞ്ഞു കൊണ്ടുവന്നിരുന്ന നെയ്‌ചോര്‍ അയല്‍ വീടുകളില്‍ വിതരണം ചെയ്‌തിരുന്നതും ഗൃഹാതുരത്വത്തോടെ ഓര്‍‌ത്തു പോകുന്നു.

പണ്ടൊക്കെ എല്ലാ വീടുകളിലും നേര്‍‌ച്ചകളും മൗലിദുകളും ഒക്കെ സ്ഥിരമായെന്നപോലെ ഉണ്ടാകും.അതില്‍ പന്ത്രണ്ട്‌ വിട്ടുകാര്‍ വീതമുള്ള ചില സ്ഥിര സംവിധനങ്ങളും നിലനിന്നിരുന്നു.എല്ലാ മാസങ്ങളിലും പതിനാലാം രാവിനു ബദ്‌രിങ്ങളുടെ പേരിലുള്ള നേര്‍‌ച്ചയാണ്‌ പ്രസിദ്ധം.ഓരോ മാസവും ഒരു നിശ്ചിത വീട്ടില്‍.ഇതു പരസ്‌പരമുള്ള സുഹൃദത്തിന്‌ ഏറെ പ്രയോജനപ്പെട്ട ഒന്നായിരുന്നു. 

അലോപ്പതി ചികിത്സ അത്രയൊന്നും വ്യാപകമാകാത്ത കാലത്ത്‌ മിക്ക വീടുകളിലും പ്രത്യേകം ഒരുക്കിയ ഇടങ്ങളിലും അല്ലാതെയും വിവിധ തരം ഔഷധച്ചെടികള്‍  ഉണ്ടാകുമായിരുന്നു.

ഉങ്ങ്‌,മുരിങ്ങ,കുറുന്തോട്ടി,കുരുമുളക്‌,കീഴാര്‍നെല്ലി,തുമ്പ,തഴുതാമ,മുത്തങ്ങ,ബ്രിഹ്മി,ആടലോടകം,വേപ്പ്‌,പുത്തിരിച്ചുണ്ട,മുള്ളങ്കി,ചതവാരിക്കിഴങ്ങ്‌,
ചെമ്പരത്തി,പുളിഞ്ചി,ഞാരകം,ഗണപതി-ഞാരകം, കഞ്ഞുണ്ണി, കക്കര, മുള്ളന്‍ചക്ക,പൂപരത്തി,പാവുട്ട,കഞ്ഞിക്കൂര്‍‌ക്ക,നിലംപരണ്ട,പപ്പക്ക,പേരകം,കീരിക്കിഴങ്ങ്, സോമലത, ജലസ്തംഭിനി, പശിയടക്കി, പുത്രന്‍ജീവ, ചന്ദന വേപ്പ്‌, വിശല്യകരണി, വാതംപറത്തി, വള്ളിപ്പാല, കയപ്പനരച്ചി, കുടജാദ്രി  തുടങ്ങി ഒട്ടനവധി ഇനങ്ങള്‍.

ഗ്രാമങ്ങളിലെ മിക്ക വീടുകളുടെ കിണറ്റിന്‍ കരയോട്‌ ചേര്‍‌ന്ന്‌ അടുക്കള തോട്ടം  കാണാം. കാവത്ത്‌, മധുരക്കിഴങ്ങ്‌, കൊള്ളി, ചേന, കൊളമ്പ്‌ചേമ്പ്‌, വെണ്ട,
നെല്ലിപ്പുളി,കുമ്പളം,വെള്ളരി,മത്തന്‍,പടവലം,കഞ്ഞിപ്പുല്ല്‌,പയര്‍,അമരപ്പയര്‍,ചിരക്ക,വയല്‍ചുള്ളി,മധുരച്ചേമ്പ്‌,പാഷന്‍ ഫ്രുട്ട്‌സ്‌, മല്ലി, പൊതീന, ചീര,മണ്ണന്‍ ചീര,വാഴ തുടങ്ങിയവ സുലഭമായിരുന്നു.

നായാട്ടിനും മത്സ്യ ബന്ധനത്തിനും ഏറെ പ്രാവീണ്യമുള്ള കാരണവന്മാരും അവരുടെ മക്കളും പഴയ തലമുറയിലുണ്ടായിരുന്നു.പാണ്ടി പാടത്ത്‌ മുണ്ടന്‍ ചെമ്മീനും,പണിക്ക ചെമ്മീനും,കരിമീനും സുലഭമായിരുന്നു.ഇതില്‍ കൂട്ടത്തോടെ വലയില്‍ കുടുങ്ങുന്ന ഇനമാണ്‌ മുണ്ടന്‍ ചെമ്മീന്‍.തുറുമ്പിട്ടു പിടിക്കുക കുരുത്തി വെച്ചു പിടിക്കുക തപ്പിപ്പിടിക്കുക വെള്ളവലിക്കുക തുടങ്ങിയ പേരുകളില്‍ മത്സ്യബന്ധന രീതികള്‍ ഉണ്ടായിരുന്നു.

കണ്ടാടി വല,അരിപ്പ വല,വടിവല,കോരി വല,വീശി വല തുടങ്ങി മീന്‍‌ പിടുത്തത്തിന്റെ സ്ഥലവും സൗകര്യവും അനുസരിച്ചുള്ള പ്രയോഗത്തിനനുസൃതമായ വിവിധ തരം വലകള്‍ പ്രസിദ്ധങ്ങളായിരുന്നു.


മാസാന്തങ്ങളില്‍ ഒരു പ്രത്യേക വിഭാഗം മീന്‍ പടുത്തക്കാര്‍ വരും.അവരുടെ വേഷ വിധാനങ്ങള്‍ പോലും ഒരു പ്രത്യേകതയുണ്ടായിരുന്നു.മത്സ്യ ബന്ധനത്തിലും ഉണ്ടായിരുന്നു ചില പ്രത്യേകതകള്‍.പുഴ മുഴുവന്‍ അടിച്ചു വാരി സകലതും പിടിച്ചു കൊണ്ടു പൊകുന്ന പ്രതീതി ഉളവാക്കിയിരുന്നതിനാല്‍ അടിച്ചൂട്ടി വലക്കാര്‍ എന്നാണ്‌ അവര്‍ അറിയപ്പെട്ടിരുന്നത്.ഉപജീവനത്തിന്റെ ഭാഗമായ കായലും കരയും വള്ളവും വെള്ളവലിയും മത്സ്യബന്ധനവും തൊണ്ടും ചകിരിയും റാട്ടും ചൂളയും ഒക്കെയായി കായലും കരയും അക്ഷരാര്‍ഥത്തില്‍ സജീവമായിരുന്നു.


മത്സ്യബന്ധനത്തില്‍ ഏറെ പ്രാവീണ്യമുള്ള മറ്റൊരു വിഭാഗമായിരുന്നു കൊട്ടളക്കാര്‍.രണ്ട്‌ കൊതുമ്പു വഞ്ചികള്‍ നിശ്ചിത ദുരത്തില്‍ ഘടിപ്പിച്ച്‌,അലകും പിടിയും വെച്ച്‌ വല ഉറപ്പിച്ച്‌ വിളക്കു കത്തിച്ച്‌ വെച്ച്‌ വഞ്ചിപ്പലകയില്‍ മുട്ടി ശബ്‌ദമുണ്ടാക്കി  രാത്രികാലങ്ങളില്‍ പുഴയിലിറങ്ങുന്നതായിരുന്നു ഇവരുടെ സമ്പ്രദായം.ഒഴുക്കലക്കാര്‍ എന്നറിയപ്പെട്ടിരുന്ന ഒഴുക്കുവലക്കാരുടെ മത്സ്യത്തിനായിരുന്നു കൂടുതല്‍ പ്രിയം.വിലയും അതു പോലെ വീര്യത്തില്‍ കൊടുക്കണം.

പെരിങ്ങാട്‌ കായല്‍ ആഴം കുറവാണ്‌.അതിനാല്‍ പരപ്പുഴ എന്നപേരിലാണ്‌ അറിയപ്പെട്ടിരുന്നത്.കക്ക വാരലും ചെളി വാരലും വ്യാപകമായതോടെ വലിയ കുഴികള്‍ രൂപപ്പെട്ടു.സ്ഥിരമായി കായലില്‍ പോകുന്നവര്‍‌ക്കും ജലഗതാഗതത്തിനു വരെ അപകടം സൃഷ്‌ടിച്ചു.

തീര ദേശ ഗ്രാമങ്ങലിലുള്ളവര്‍ ജല ഗതാഗതം വളരെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.മുറ്റിച്ചൂര്‍,വാടാനപ്പള്ളി,കണ്ടശാങ്കടവ് ‌ തൊയക്കാവ്‌,പുളിക്കകടവ്‌,ചേറ്റുവ,ഒരുമനയൂര്‍.വെന്മേനാട്‌,അങ്ങാടിത്താഴം

ചവക്കാട്‌ തുടങ്ങിയ സ്ഥലങ്ങലിലേയ്ക്ക്‌ കുടും‌ബസമേതമുള്ള യാത്രകള്‍‌ക്കും മറ്റും ജല ഗതാഗതം തന്നെയായിരുന്നു മുഖ്യമായും ആശ്രയിച്ചിരുന്നത്.
.......
ഒരുകാലത്തു  വാഹനം വഞ്ചി തന്നെ ആയിരുന്നു.തൊയക്കാവ്, ചേറ്റുവ, വട്ടേകാടു, കടപ്പുറം, മുതലായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതും, കല്യാണംങ്ങൾ വരെ നടന്നിരുന്നതും.. ഇതേ കടവത്തുനിന്നും ഉള്ള വഞ്ചി മാർഗം ആയിരുന്നു.. അതിന്റെ അമരക്കാരന്‍ (വഞ്ചി കുത്തുന്ന ആൾ). കടവത്തു തന്നെ താമസിച്ചിരുന്ന ബീരാവുക്ക ആയിരുന്നു.എന്തിനു ഏറെ പറയുന്നു.എഴുപതുകളില്‍ വെന്മേനാട് സ്കൂളിൽ പഠിക്കാൻ പോയിരുന്നത് വരെ ഇതേ കടവത്തു നിന്നും വഞ്ചി മാർഗം ആയിരുന്നു ( മഴക്കാലത്തു മാത്രം ) അത് പോലെ വട്ടേകാടു, നേർച്ച, പുന്നക്ക ചാൽ നേർച്ച ( കടപ്പുറം ),ചേറ്റുവ നേർച്ച... ഇതിനു എല്ലാം രാത്രി സമയം.....നിലാവിന്റെ വെളിച്ചത്തിൽ...പുഴയിൽ കൂടി വഞ്ചിയിൽ ഇരുന്നും കൊണ്ട്..  നമ്മുടെ കടവത്തു മുഹമ്മദ്‌ക്ക, പടിഞ്ഞായിൽ ഇബ്രാഹിം കുട്ടിക്ക പോലുള്ള വരുടെ നേതൃത്വത്തിൽ (വഞ്ചി കുത്താൻ അവർക്കൊക്കെ അറിയൂ എല്ലാവർക്കും അറിയില്ല.. വഞ്ചി തുഴയല്‍ ഒരു കലയും കൂടി ആണ് എല്ലാവരെ കൊണ്ടും പറ്റുകയും ഇല്ല) കുട്ടികൾ‌ക്ക്‌ വലിയ അവേസമാണ്‌. ഇന്നും അതൊക്കെ ഓർക്കുമ്പോൾ.. ഒരു സന്തോഷം തോന്നി പോകുന്നു....അവരെ എല്ലാം ഒരു നിമിഷം ഓർത്തു പോകുന്നു
..........
പടിഞ്ഞാറക്കരയില്‍ സ്‌ക്കൂള്‍ പറമ്പും കിഴക്കേകരയില്‍ മഞ്ഞിയില്‍ പറമ്പും കേളികേട്ട കളിപ്പറമ്പുകള്‍.ഉപ്പും പക്ഷി,ആട്ടക്കളം പൂട്ടല്‍,കബഡി,പന്തു കളി,കാറകളി,ഗോട്ടികളി,കുറ്റിയും കോലും കളി,മേഡാസ്‌ തുടങ്ങിയവയായിരുന്നു അക്കാലത്തെ മുഖ്യമായ കളികള്‍.

പാടത്തെ പീടികയിലെ അലീമാത്താടെ ചായക്കട പ്രസിദ്ധമായിരുന്നു.കല്യാണക്കുറികളും സഹായക്കുറികളും അധികവും നടത്തപ്പെട്ടിരുന്നത് ഇവിടെയായിരുന്നു.നാട്ടുകാര്‍ക്ക്‌ എന്തെങ്കിലും ഒരാവശ്യം വന്നാല്‍ പണം സമാഹരിക്കുന്ന സഹൃദ പൂര്‍‌ണ്ണമായ രീതിയായിരുന്നു ചായക്കുറി.

കായികമായ അദ്ധ്വാനങ്ങളിലും കായിക വിനോദങ്ങളും ജനപ്രിയമായിരുന്നു.തിക്കൊടി ഹാജിക്കുരുക്കളുടെ കളരിയില്‍ നാട്ടുകാരും അയല്‍ നാട്ടുകാരും അഭ്യസിച്ചിരുന്നു.സൈനുല്‍ ആബ്‌ദീന്‍ തങ്ങള്‍,മഞ്ഞിയില്‍ മുഹമ്മദ്‌,ഇബ്രാഹീം കുട്ടി ആര്‍.കെ തുടങ്ങിയ  ശിഷ്യ ഗണങ്ങളെ സീനിയര്‍ അം‌ഗം ഓര്‍‌ത്തെടുത്തു.ഔറോക്കാട്‌ത്തെ ഇബ്രാഹീംക്ക പ്രസിദ്ധനായ അഭ്യാസിയായിരുന്നു.പല കളരിപ്പുരകള്‍‌ക്കും ഹ്രസ്വകാലത്തെ ആയുസ്സേ ഉണ്ടാകാറുള്ളൂ.വര്‍‌ഷം മുഴുവന്‍ നീണ്ടു നിന്ന ഒരു കളരി ആര്‍.കെ ഓര്‍‌ത്തെടുത്തു.കാട്ടില്‍ കുഞ്ഞു മൊയ്‌തുക്കാടെ പറമ്പില്‍ വലിയ പന്തലിട്ട്‌ വളച്ചു കെട്ടിയ കളരിപ്പുരയിലായിരുന്നു അത്‌.നാട്ടുകാരനായ ഇബ്രാഹീംക്കയായിരുന്നു ഉസ്‌താദ്‌.

എഴുപതുകളില്‍ ബോം‌ബെയില്‍ ഡോഗ്രി മൈതാനത്ത് നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ച്‌ ഇബ്രാഹീംക്ക കളരി അഭ്യസിപ്പിച്ചിരുന്നു.ക്രമ പ്രവര്‍‌ദ്ധമായും സാവകാശവും അച്ചടക്ക പൂര്‍‌ണ്ണവുമായിരുന്നു എന്നതത്രെ ഇബ്രാഹീംക്കയുടെ സവിശേഷത.കളരി ശരീര ഭാഷ എണ്ണി പ്പറയുകയും ശിഷ്യരോടൊപ്പം അഭ്യാസത്തില്‍ പങ്കെടുക്കുന്ന രീതിയും കളരി വിദ്യാര്‍ഥികളില്‍ മതിപ്പുളവാക്കിയിരുന്നു.

മെയ്‌പയറ്റ്‌,കൈ കുത്തിപ്പയറ്റ്‌,ചുമട്ടടി,മുച്ചാണ്‍,വടിത്തല്ല്‌,വാളും പരിജയും ഇങ്ങനെ എണ്ണിപ്പറഞ്ഞ രീതിയിലായിരുന്നു പഠനം.കേരളത്തിലെ അഭ്യാസമുറകളെ അടുത്തറിയാനും പഠിക്കാനും പകര്‍ത്താനും എത്തിയ ജാപ്പാന്‍കാരന്‍ ഒരിക്കല്‍ ഇബ്രാഹീം‌ക്കയുടെ കളരിയില്‍ വന്നിരുന്നു.ജാപ്പാന്‍ കാരന്‍ ഏറെ സന്തുഷ്‌ടനായതും പാരിതോഷികങ്ങള്‍ നല്‍‌കിയതും വളരെ ആദര പൂര്‍‌വ്വം ഇന്നും ശിഷ്യ ഗണങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട്‌.

ശരീരത്തിന്റെ നിയന്ത്രണം നിലനിറുത്തിക്കൊണ്ട് ചില പ്രത്യേക രീതികളില്‍ മുന്നോട്ടോ,പിന്നോട്ടോ,ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളിലെക്കൊ - ശത്രുവിന്റെ മര്‍മ്മസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി അടിക്കുകയോ, ഇടിക്കുകയോ, വെട്ടുകയോ, കൊളുത്തി വലിക്കുകയോ ചെയ്യാന്‍ വേണ്ടി - കയറുകയും,ഇറങ്ങുകയും ചെയ്യുന്നതിനെയാണ് 'കളങ്ങള്‍ ' എന്ന് പറയുന്നത്.ഇതിന് ചിലര്‍ ചുവട് എന്നും പറഞ്ഞു വരുന്നുണ്ട്. ഒന്ന് മുതല്‍ അറുപത്തിനാല് കളങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.കളങ്ങള്‍ മുഴുവനും ശാസ്ത്രീയമായിട്ടും വ്യക്തമായും പഠിച്ച ഒരായോധന വിദ്യാര്‍ത്ഥിക്ക് അഭ്യാസങ്ങള്‍ എത്ര ചെയ്‌‌താലും തീരില്ല എന്നതാണ് ഇതിന്റെ ഗുണം. അഭ്യാസങ്ങള്‍ എന്ന് പറയുമ്പോള്‍ കാഴ്ച്ചപ്പയറ്റല്ല,ആന്തരിക വിദ്യകളാണ് തീരില്ല എന്ന് പറഞ്ഞത് .ഒരു വിദ്യക്ക് പതിനെട്ട് ഭാഗങ്ങള്‍ ഉണ്ട്.അതായത് ഒരു പിടിമുറയില്‍ ഒരാളെ പൂട്ട് ചെയ്‌‌താല്‍ അതിനൊരു ഒഴിവുണ്ട്.ആ ഒഴിവിന് വീണ്ടും ഒരു ബന്ധനം.അതിന് മറ്റൊരു ഒഴിവ് .അതിന് വീണ്ടും .... ഇങ്ങനെ പതിനെട്ട് എണ്ണം.ഇവിടെ തീരുന്നു അഭ്യാസം. ഒരു കാല്‍ മുന്നില്‍ വെച്ചാല്‍ അതിന് പതിനെട്ട് പ്രയോഗങ്ങള്‍ ഉണ്ടായിരിക്കും.അതാണ് പതിനെട്ടടവ് എന്ന് പറയുന്നത്.അല്ലാതെ പതിനെട്ട് മുറകള്‍ക്കല്ല.


ഇന്ന് ഏതാണ്ട് തൊണ്ണൂറ്റിയെട്ട് ശതമാനം കളരികളിലും പതിനെട്ട് മുറകള്‍ പഠിപ്പിച്ച് ഇതാണ് പതിനെട്ടടവുകള്‍ എന്ന് പറഞ്ഞ് കൊടുക്കുന്നുണ്ട്.അതിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവും ഇല്ല . ഏതൊരു പ്രവര്‍ത്തിക്കും രണ്ട് വശമുണ്ട്.

ഒന്ന് ബാഹ്യമായിട്ടുള്ളത്.രണ്ടാമത്തേത് ആന്തരികമായിട്ടുള്ളതും. കളരിയുടെ ആന്തരിക വശമറിഞ്ഞ ഒരാള്‍ - അയാളോട് മരണ സമയത്ത് കളരി എന്ന് പറയപ്പെട്ടാല്‍ അയാള്‍ കണ്ണ് തുറന്ന് നോക്കുമെന്ന്  ഗുരുഭൂതര്‍ പറയാറുണ്ടായിരുന്നു. പയറ്റ് മുറയിലെ പ്രധാന ഇനമായ ഒറ്റപ്പയറ്റിലെ ചുവടുകള്‍ 64 എണ്ണമാണ് .കളവും 64 എണ്ണമാണ്.അപ്പോള്‍ തന്നെ കളങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുമല്ലോ.എല്ലാ വിദ്യകളെയും പോലെ ഇതിനെയും പല ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.

1.ഒറ്റക്കളം: (ഒറ്റച്ചുവട്) ഇടത് കാല്‍ മാറ്റാതെ അല്ലെങ്കില്‍ വലത് കാല്‍ മാറ്റാതെ അടുത്ത കാല്‍ ചില പ്രത്യേക രീതികളില്‍ അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി നാലു ഭാഗത്തേക്കും ചില പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍ . 2.ഇരട്ടക്കളം: (ഇരട്ടച്ചുവട്) രണ്ട് കാലും പ്രത്യേക രീതികളില്‍ രണ്ട് കളത്തില്‍ (സ്റ്റെപ്പ്) അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി കയറുകയും ഇറങ്ങുകയും ചെയ്ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍. 3.മുക്കളം: (മുച്ചുവട്) രണ്ട് കാലും മൂന്ന്‌ കളങ്ങളില്‍ പ്രത്യേക രീതിയില്‍ തിരിഞ്ഞ്‌  കയറുകയും ഇറങ്ങുകയും ചെയ്ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവട്. 4.കൂട്ടച്ചുവട്: രണ്ട് കാലുകളും യഥേഷ്ടം നിശ്ചിത കളങ്ങളില്‍ കയറി ഇറങ്ങി പ്രയോഗങ്ങള്‍ നടത്താനുള്ള ചുവട്. 5.പേരിക്കച്ചുവട്: ഗുണന രൂപത്തില്‍ കയറി ഇറങ്ങി പ്രയോഗം നടത്താനുള്ള ചുവട്. 6.കുഴിച്ചുവട്: ഒരു പ്രത്യേക തരം ചുവടുകള്‍ . 7.തട്ടുമാര്‍മ്മച്ചുവട്: പ്രധാനപ്പെട്ട ചില പ്രയോഗങ്ങള്‍ നടത്താനുള്ള ചുവടുകള്‍. 8.പാച്ചില്‍ച്ചുവട്: എതിരാളികളുടെ ആക്രമണ സ്വഭാവം മനസ്സിലാക്കി കൂട്ടത്തിലേക്ക് കയറി ആക്രമിക്കാനുള്ള ചുവട്. അങ്കച്ചുവട്,ചതുരച്ചുവട്,ചൊട്ടച്ചാണ്‍ ചുവട്,നീട്ടചുവട് തുടങ്ങി ഒട്ടനേകം വിവിധ രീതികളിലുള്ള കളങ്ങള്‍ പ്രയോഗത്തിലുണ്ട്.കുഴിച്ചുവട് എന്നത് ഒരു ചുവടല്ല.അതില്‍ ഒരുപാട് ചുവടുകള്‍ ഉണ്ട്.അങ്ങനെയങ്ങനെ എത്ര ചുവടുകള്‍.

ആര്‍.കെ ഹമീദ്
സമാഹരണം:- മഞ്ഞിയില്‍

Tuesday, April 11, 2017

കാരണവന്മാര്‍

അറുപതുകളിലെ ഓര്‍മ്മകളുടെ കെട്ടഴിച്ചു കൊണ്ട്‌ മതിലകത്ത്‌ മുഹമ്മദ്‌ എന്ന മോനുക്ക തിരുനെല്ലൂര്‍ ടീമുമായി പങ്കു വെച്ച കാര്യങ്ങളില്‍ പ്രസക്തമായത്‌ പകര്‍ത്തട്ടെ.

തിരുനെല്ലുരിലെ ഒരേയൊരു സര്‍ക്കാര്‍ ചിഹ്നമായ സ്‌കൂളില്‍ നിന്നും തുടങ്ങാം

ചാവക്കാട് താലൂക്കില്‍ മുല്ലശ്ശേരി പഞ്ചായത്തില്‍ പെട്ട തിരുനെല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് എ.എം.എല്‍.പി. സ്ക്കൂള്‍.പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഈ വിദ്യാലയം നിലവില്‍ വന്നു. അക്കാലത്തെ ധനാഢ്യനും പൌര മുഖ്യനുമായ പൊന്നെങ്കടത്ത്‌ അടിമുട്ടി സാഹിബ്‌ തന്റെ വീട്ടു വളപ്പിനോട്‌ ചേര്‍‌ന്നു കായലോരത്ത്‌ വിദ്യാലയത്തിന്‌ തുടക്കം കുറിച്ചു.പിന്നീട്‌ അദ്ധേഹത്തിന്റെ മകന്‍ എം.കെ.ഖാദര്‍ സാഹിബ് നിലവില്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്‌ക്ക്‌ മാറ്റി സ്ഥാപിച്ചു.കാരണവന്മാരുടെ കാലത്തിനു ശേഷം മകന്‍ പരീദ്‌ സാഹിബ്‌ ഏറ്റെടുത്തു.ശേഷം കണിച്ചിയില്‍ മുഹമ്മദ്‌ മാഷിന്‌ കൈമാറി.പിന്നീട്‌ കാണൂര്‍ അപ്പുവിനു കൈമാറി.അദ്ധേഹത്തില്‍ നിന്നും വടക്കന്റെ കായില്‍ അബൂബക്കര്‍ ഹാജിയും തുടര്‍‌ന്നു ഹാജിയുടെ മകളിലേയ്‌ക്കും അനുബന്ധമായി മരുമകന്‍ കാട്ടില്‍ അബുവിലേയ്‌ക്കും സ്‌കൂള്‍ മാനേജര്‍ പദവി മാറിവന്നു.ജാതി അടിസ്ഥാനത്തിലോ മതാടിസ്ഥാനത്തിലോ ശത്രുതയോ സ്പര്‍ദ്ധയോ അന്നുണ്ടായിരുന്നില്ല.ഓരോ വിഭാഗത്തിന്റെയും സംസ്കാരവും ആരാധനാചാരവും പരസ്പരം അംഗീകരിച്ചും ആദരിച്ചും നടന്ന കാലമായിരുന്നു അന്ന്.ഒരു പിന്നോക്ക പ്രദേശമായിരുന്ന തിരുനെല്ലൂര്‍ ഗ്രാമത്തിലെ ജനങ്ങളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേ വീട്ടിലെ അംഗങ്ങളെപ്പോലെ വളരെ സൌഹൃദ പൂര്‍ണ്ണമായ അന്തരീക്ഷമായിരുന്നു നില നിര്‍ത്തിയിരുന്നത്.ഇന്നും ആ രീതിക്ക് ഭംഗം വരാതിരിക്കാന്‍ ശ്രമിച്ചു പോരുന്നു.


സ്‌കൂള്‍ രേഖ പ്രകാരം ജനന തിയതി 1929 ആണെന്നു മോനുക്ക പറഞ്ഞു.കൗമാരക്കാരനായിരിക്കേ തന്നെ നാടുവിട്ട മോനുക്ക 1947 ല്‍ രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ ബോം‌ബെയിലായിരുന്നു.തിരുനെല്ലുരില്‍ അഞ്ചാം തരം വരെ പഠിച്ചിട്ടുണ്ട്‌.അഥവാ 1935 മുതല്‍ 1940 വരെ.മോനുക്ക സ്‌കൂളില്‍ ചേരുന്നതിന്റെ ചുരുങ്ങിയത്‌ പത്തു വര്‍‌ഷം മുമ്പെങ്കിലും തിരുനെല്ലൂര്‍ സ്‌കൂള്‍ സ്ഥാപിതമായിട്ടുണ്ടെന്നും അദ്ധേഹം സുചിപ്പിച്ചു.രണ്ട്‌ വര്‍ഷം പുവ്വത്തൂര്‍ സെന്റ്‌ ആന്റണീസിലും പഠിച്ചു.എട്ടാം തരത്തില്‍ പഠനം ആരംഭിച്ച കാലത്തായിരുന്നു പിതാവിന്റെ മരണം.അതോടെ പഠനവും അവസാനിപ്പിച്ച്‌ വണ്ടി കയറിയെന്നു മോനുക്ക പറഞ്ഞു.1942 ല്‍ ആയിരിക്കാം യാത്ര എന്നു കണക്കാക്കാം.തിരുനെല്ലൂര്‍ സ്‌കൂള്‍ സ്ഥാപിതമായത്‌ 1941 ലാണെന്നു പറയപ്പെടുന്നത്‌ വസ്തു നിഷ്‌ടമല്ലെന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം പാദം എന്നതായിരിക്കാം കൂടുതല്‍ സൂക്ഷ്‌മം എന്നും അനുമാനിക്കുന്നു.1941 ഒരു പക്ഷെ അം‌ഗീകാരം കിട്ടിയ വര്‍‌ഷമായിരിക്കാം എന്നു സമാശ്വസിക്കാനേ നിര്‍‌വാഹമുള്ളൂ.കെ.ജി സത്താറും മോനുക്കയും സമ പ്രായക്കാരാണെന്നും മോനുക്ക പറഞ്ഞു.1928 ലാണ്‌ സത്താറിന്റെ ജനനം.2015 ല്‍ എമ്പത്തിയേഴാമത്തെ വയസ്സില്‍ അദ്ധേഹം പരലോകം പൂകി.

പഴങ്കഥകളില്‍ നിന്നും പലതും ഓര്‍‌ത്തെടുത്തു.ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ്‌  തിരുനെല്ലുരിലെ എ.എം.എല്‍.പി സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കാന്‍ പാടില്ലാത്ത കാലം. പാത്തും പതുങ്ങിയും ദേശീയ ഗാനം ആലപിച്ചതും ആസ്വദിച്ചതും പറയുമ്പോള്‍ മോനുക്ക വാചാലമായി.മോനുക്കയും പടിഞ്ഞാറയില്‍ മമ്മുക്കയുമായിരുന്നത്രെ പാടിയിരുന്നത്.പോലിസിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ പിടിച്ചു കൊണ്ടു പോകും.കുട്ടികള്‍ ദേശീയ ഗാനമാലപിക്കുമ്പോള്‍ അധ്യാപകന്‍ വരാന്തയില്‍ റോന്തു ചുറ്റിക്കൊണ്ടിരിക്കും.ബ്രിട്ടീഷ്‌ പോലീസ്‌ വരുന്നുണ്ടോ എന്നു അന്വേഷിക്കാനായിരുന്നു ഈ കാവല്‍ റോന്ത്.

മെച്ചപ്പെട്ട ജിവിതമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിന്‌ അക്കാലത്ത്‌ കേരളത്തിലെ വിശിഷ്യാ ചാവക്കാട്ടുകാര്‍ കുടിയേറിയിരുന്നതും ആശ്രയിച്ചിരുന്നതും ബോം‌ബെ എന്ന മഹാനഗരത്തെയും അവിടുത്തെ ജോലി സാധ്യതകളേയും ആയിരുന്നു.നമ്മുടെ പ്രദേശ വാസികള്‍ പണ്ടു മുതലേ തൊഴിലന്വേഷകരും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടുന്നവരും ആയിരുന്നു.അതു കൊണ്ടാണ്‌ ഇന്ന്‌ ഇക്കാണുന്ന നിലയിലൊക്കെ എത്തപ്പെട്ടതും.

ബോം‌ബെ മഹാ നഗരം ലക്ഷ്യം വെച്ച്‌ നടന്നു പോയവരും മൂന്നു മാസത്തെ യാത്രക്കൊടുവില്‍ അവിടെ എത്തിയവരുമൊക്കെയായ പെരിങ്ങാട്ടുകാരുണ്ട്‌.അറേബ്യന്‍ ഉപ ദ്വിപുകളിലേയ്‌ക്ക്‌ പ്രവാസം തുടങ്ങിയ തുടക്കക്കാര്‍ താളി കുഞ്ഞോമദും ബീരാവുക്കയുടെ മകന്‍ കുഞ്ഞു മുഹമ്മദുമാണെന്നു മോനുക്ക സംശയലേശമേന്യ പറഞ്ഞു.ചരക്കു ലോഞ്ചുകള്‍ വഴിയൊക്കെയാണ്‌ അക്കാലത്ത്‌ പലരും കടല്‍ കടന്നിരുന്നത്.ഒരിക്കല്‍ ലോഞ്ചു ദുരന്തത്തില്‍ മലയാളികളടക്കം ഒട്ടേറെ പേര്‍ അപകടത്തില്‍ പെട്ടു.പെരിങ്ങാട്ടുകാരും ഉണ്ടായിരുന്നു.മഞ്ഞിയില്‍ മാമദ് ഹാജിക്ക്‌,നെടിയന്‍ അയമുക്കാടെ മകളില്‍ പിറന്ന  മകന്‍ സുലൈമാന്‍ യുവത്വത്തില്‍ മരണപ്പെട്ടത് ദുബായിലേക്കുള്ള ലോഞ്ചു യാത്രയിലായിരുന്നു.

ബോം‌ബെയില്‍ ആദ്യമാദ്യം ചെന്നെത്തിയ പെരിങ്ങാട്ടുകാരില്‍ പ്രമുഖരായ പലര്‍ക്കും ചെറിയ ടീ സ്റ്റാളുകള്‍ ഉണ്ടായിരുന്നു.ബോം‌ബെയിലെ മുഹമ്മദാലി റോഡിനോട്‌ ചേര്‍ന്നു കിടക്കുന്ന ബിസ്തി മൊഹല്ലയിലായിരുന്നു ചാവക്കാട്‌ നിന്നുള്ളവരുടെ വലിയ കേന്ദ്രം.ബോം‌ബെ മുസ്‌ലിം മലയാളികളുടെ സം‌യുക്തമായ കേന്ദ്രം എന്ന നിലയില്‍ കേരള മുസ്‌ലിം ജമാ‌അത്ത്‌ സ്ഥാപിക്കപ്പെട്ടിരുന്നു.ഇതിന്റെ പ്രാരം‌ഭ പ്രവര്‍‌ത്തനങ്ങളുടെ സാമ്പത്തിക സമാഹരണം പ്രധാന ലക്ഷ്യമാക്കി മത പ്രഭാഷണം സം‌ഘടിപ്പിക്കപ്പെട്ടു.ഇതിലെ മുഖ്യ പ്രഭാഷകന്‍ ബഹു.വൈലിത്തറ കുഞ്ഞു മുഹമ്മദ്‌ മുസ്‌ല്യാര്‍ ആയിരുന്നു.വെന്മേനാട്‌ പള്ളി ദര്‍സിലെ സമര്‍ഥനായ ഈ വിദ്യാര്‍ഥി കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകരിലൊരാളായിരുന്നു.ജാതി മത ഭേദമേന്യ എല്ലാവരും അദ്ധേഹത്തിന്റെ പ്രസംഗം കേള്‍‌ക്കാന്‍ വരുമായിരുന്നു.അക്ഷര സ്‌ഫുടതയോടെ നല്ല മലയാളത്തില്‍ പ്രഭാഷണം നടത്തിയിരുന്ന പ്രമുഖരില്‍ മുന്‍ നിരക്കാരനായിരുന്നു വൈലിത്തറ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ഈ പണ്ഡിതന്‍.കെ.ജി സത്താറിന്റെ സാമൂഹിക വിമര്‍‌ശനങ്ങളോടു കൂടിയ ഗാനങ്ങളുടെ ആസ്വാദകനായ വൈലിത്തറ സത്താറുമായി നല്ല ബന്ധം വെച്ചു പുലര്‍‌ത്തുകയും ചെയ്‌തിരുന്നു.

ബോം‌ബെയില്‍ വെച്ച്‌ തിരുനെല്ലൂര്‍കാരായ നമ്മുടെ സഹോദരങ്ങള്‍ തിരുനെല്ലുരില്‍ ഒരു പ്രഭാഷണം നടത്തണമെന്നു ഇദ്ധേഹത്തോട്‌ ആവശ്യപ്പെടുകയും ആവശ്യം അം‌ഗികരിക്കപ്പെടുകയും ചെയ്‌തു.
ചിരപുരാതനമായ പെരിങ്ങാട്ടെ പള്ളി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ചര്‍‌ച്ചകള്‍‌ താമസിയാതെ പുരോഗമിക്കാന്‍ വൈലിത്തറയുടെ പ്രഭാഷണത്തിനുള്ള ബുക്കിങ് പ്രചോദനമായി എന്നു പറയാം.

പെരിങ്ങാട്ടെ പള്ളിയെ കുറിച്ച്‌ അവിശ്വാസികള്‍‌ക്കിടയില്‍ പോലും ഒരു തരം വീരാരാധന നിലവിലുണ്ടായിരുന്നു.ഇടേയിലെ പള്ളി വിളിച്ചാല്‍ വിളികേള്‍ക്കും എന്നു സഹോദര സമുദായക്കാര്‍ പോലും പറയുമായിരുന്നു.പള്ളിയുടെ കെട്ടും മട്ടും ഭാവവും പ്രൗഡിയും ഗംഭീരമായിരുന്നു.പള്ളിയെ തൊടാന്‍ പോലും ഭയം എന്നു പറഞ്ഞാല്‍ അതിശയോക്തിയായി കരുതേണ്ടതില്ല.ഒടുവില്‍ പള്ളി പുതുക്കാനൊരുങ്ങുന്നു എന്ന പ്രസിഡണ്ടിന്റെ നിശ്ചയദാര്‍ഢ്യ സ്വരം കേട്ടപ്പോള്‍ കാരണവന്മാര്‍ പലരും ഏറെ വേദനയോടെ വിതുമ്പിയിരുന്നത്രെ.കാട്ടിലെ കുഞ്ഞു മൊയ്‌തുക്ക പടിഞ്ഞാട്ട്‌ തിരിഞ്ഞ്‌ നിന്നു സങ്കടപ്പെട്ടതും പ്രാര്‍‌ഥിച്ചതും പഴയ സാരഥി വൈകാരികമായി തന്നെ പങ്കുവെച്ചു.

1966 ല്‍ പള്ളിയുടെ പുനര്‍ നിര്‍‌മ്മാണ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പള്ളിയുടെ പ്രസിഡണ്ട്‌ സ്ഥാനം വഹിച്ചിരുന്നത്‌ കിഴക്കേപുരയില്‍ പരീതു സാഹിബ്‌ ആയിരുന്നു.ആര്‍.പി അബ്‌ദുല്ല ഹാജി ട്രഷററും,മതിലകത്ത്‌ മുഹമ്മദ്‌ ജനറല്‍ സെക്രട്ടറിയും.വലിയ വരമ്പിനോട്‌ ചേര്‍ന്നുള്ള പെരിങ്ങാട്‌ പാടത്ത്‌ വലിയ അലങ്കാരങ്ങളോടെ അണിയിച്ചൊരുക്കിയ പാടത്ത് പ്രഭാഷണം കേള്‍‌ക്കാന്‍ വലിയ ജനസഞ്ചയം തന്നെ ഉണ്ടായിരുന്നതായി മോനുക്ക പറഞ്ഞു.ജനങ്ങളുടെ സൗകര്യാര്‍‌ഥം തിരുനെല്ലൂര്‍ സെന്റര്‍ മുതല്‍ പ്രഭാഷണ നഗരിവരെ വൈദ്യൂതി ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു.

ഏഴു ദിവസം നീണ്ടു നിന്ന പ്രഭാഷണം എല്ലാം കൊണ്ടും വിജയമായിരുന്നു.പള്ളിപ്പണിയിലേയ്‌ക്ക്‌ ഓരോ കുടും‌ബ നാഥന്മാരോടും തങ്ങളുടെ പറമ്പുകളിലെ തെങ്ങുകള്‍ സം‌ഭാവന നല്‍‌കാനുള്ള വൈലിത്തറയുടെ ആഹ്വാനം നല്ല പ്രതികരണമാണുണ്ടാക്കിയത്‌.പലരും പള്ളിപ്പണി കഴിഞ്ഞിട്ടും തങ്ങളുടെ സം‌ഭാവനകളെ തിരിച്ചെടുത്തിട്ടില്ലായിരുന്നു.

പള്ളിയുടെ നിര്‍‌മ്മാണത്തിലേയ്‌ക്ക്‌ നല്ല തുക ബോം‌ബെയില്‍ നിന്നും ലഭിച്ചു.അയ്യായിരം രുപ പ്രതീക്ഷിച്ചിറങ്ങി പതിനയ്യായിരം സമാഹരിക്കാന്‍ കഴിഞ്ഞു.നാട്ടുകാരില്‍ നിന്നും മാത്രമല്ല.സഹൃദയരായ അയല്‍ക്കാരും മറ്റു ദേശ ഭാഷക്കാരും സഹകരിച്ചതായി മോനുക്ക ഓര്‍‌ക്കുന്നു.നാട്ടുകാരുടെ സഹായം എന്നു പറയുന്നത്‌ കേവല സാമ്പത്തികമല്ല.ശാരീരികം കൂടെയുണ്ടായിരുന്നു.പല കൂലി വേലക്കാരും കൂലിയില്ലാതെ സഹായിച്ചിരുന്നു.മറ്റു ചിലര്‍ സാധാരണയില്‍ നിന്നും കുറഞ്ഞ വേതനം മാത്രം പറ്റിയിരുന്നു.ഒഴിവു സമയങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആവുന്നത്ര പ്രവര്‍ത്തികളില്‍ നാട്ടുകാര്‍ സഹകരിച്ചിരുന്നു.പള്ളി പ്രസിഡണ്ട്‌ പരീതു സാഹിബും കല്ലും മണ്ണും സിമന്റും ചുമന്നിരുന്നു.ഇത്തരം പണികളില്‍ ഏര്‍‌പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ കൈ പൊള്ളച്ചതും ചോര വന്നതും ഒക്കെ ഓര്‍മ്മയുണ്ടെന്നും മോനുക്ക അനുസ്‌മരിച്ചു.

പള്ളിയുടെ വികസനവുമായി ബന്ധപ്പെട്ട്‌ തെക്ക്‌ കിഴക്ക്‌ മൂലയില്‍ മണ്ണെടുക്കുമ്പോള്‍ പുരാതനമായ ഖബറിന്റെ മൂടുകല്ലില്‍ കൊണ്ട കഥയും അദ്ധേഹം വിശദീകരിച്ചു.അത്‌ ഇളകിയ ഭാഗത്ത്‌ കൂടെ നോക്കിയപ്പോള്‍ ദ്രവിച്ചതാണെങ്കിലും കേടില്ലാത്ത കഫന്‍ പുടവ ദൃഷ്‌ടിയില്‍ പെട്ടതും അതേ പടി അടക്കം ചെയ്‌ത സംഭവവും പഴയകാല നേതൃനിരയിലുണ്ടായിരുന്ന മോനുക്ക സുവനീര്‍ ടീമിനോട്‌ പറഞ്ഞു.

ഏകദേശം അറുപത്തി അയ്യായിരം രൂപയാണ്‌ പള്ളി നിര്‍‌മ്മാണത്തിനു ചെലവായതെന്നു അന്നത്തെ സെക്രട്ടറിയായിരുന്ന മോനുക്ക ഓര്‍ത്തെടുക്കുന്നു.പുതുക്കി പണിത പള്ളിയില്‍ ആദ്യത്തെ ശബ്‌ദ സം‌വിധാനം കൊണ്ടു വന്നത്‌ കെ.ജി സത്താര്‍ സാഹിബായിരുന്നു എന്നും മോനുക്ക ഓര്‍ക്കുന്നുണ്ട്‌.

1969 ല്‍ പള്ളി ഉദ്‌ഘാടനം ചെയ്യപ്പെട്ട ശേഷം മദ്രസ്സയുടെ പുനര്‍ നിര്‍‌മ്മാണവും നടന്നു.തയ്യപ്പില്‍ സെയ്‌തുക്കയും മോനുക്കയുമായിരുന്നു മദ്രസ്സയുടെ പണികള്‍ നോക്കി നടത്തിയത്‌.പള്ളി ഉദ്‌ഘാടനം നടന്ന വര്‍ഷവും പലരും പലതു പറയുന്നുണ്ടെങ്കിലും 1969 തന്നെയാണ്‌ സൂക്ഷ്‌മമായും ശരി.കാരണം.അന്നത്തെ പഞ്ചായത്ത് വകുപ്പ്‌ മന്ത്രി അവുക്കാദര്‍ കുട്ടി നഹയായിരുന്നു ഉദ്‌ഘാടനം നിര്‍‌വഹിച്ചത്‌.അവുക്കാദര്‍ കുട്ടി നഹ പ്രസ്‌തുത സ്ഥാനം അലങ്കരിച്ച കാലം 1969 ആണെന്നു സര്‍‌ക്കാര്‍ രേഖകളില്‍ കാണുന്നു.

പള്ളി പുനരുദ്ധാരണത്തിനു ശേഷം ദര്‍സ്‌ ഉദ്‌ഘാടനം ചെയ്‌തത്‌ ഹിബതുല്ലാഹ് തങ്ങളായിരുന്നു.ആലി മുസ്‌ല്യാര്‍ ഉപ്പാവയെ കുറിച്ച്‌ കൃത്യമായ ധാരണകള്‍ ഇല്ല.എങ്കിലും അദ്ധേഹത്തിന്റെ സിദ്ധികളെ കുറിച്ചുള്ള കേട്ടറിവുകള്‍ മോനുക്ക പങ്കു വെച്ചു.മുസ്‌ല്യാര്‍ പിന്നീട്‌ പെരിങ്ങാട്‌ വിട്ടതും അദ്ധേഹം ഓര്‍ത്തെടുത്തു.1966 ല്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരാണ്‌ ഹല്‍‌ഖ സ്ഥാപിച്ചതെന്നും ഈ മുതിര്‍ന്ന കാരണവര്‍ പങ്കിട്ടു.2017 ല്‍ അമ്പത്തിരണ്ടാമത്തെ ദിക്കര്‍ ഹല്‍‌ഖാ വാര്‍ഷികമായിരുക്കും എന്നതില്‍ നിന്നും വര്‍ഷം കൃത്യമാണെന്നു ഉറപ്പിക്കാം.പെരിങ്ങാട്ടു പള്ളിയില്‍ കൊണ്ടാടപ്പെട്ടിരുന്ന കൊടി കുത്തുത്സവം 1983 ല്‍ പൂര്‍‌ണ്ണമായും നിര്‍ത്തലാക്കുന്ന പ്രവര്‍‌ത്തക സമിതിയില്‍ മോനുക്കയും ഉണ്ടായിരുന്നതായും അദ്ധേഹം വിശദികരിച്ചു.കുഞ്ഞോമദ്‌ മുസ്‌ല്യാരുടെ പിതാവ്‌ മുഹമ്മദാലി മുസ്‌ല്യാരോട്‌ പലരും കൊടികുത്തുത്സവം പരാമര്‍ശിച്ചു അന്വേഷിച്ചപ്പോള്‍ പലപ്പോഴും ഹാസ്യാത്മകമായ മറുപടിയില്‍ ഒതുക്കുകയായിരുന്നെന്നും പങ്കുവെക്കപ്പെട്ടു.ഒരിക്കല്‍ ഈത്തപ്പഴം തിന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരാളുടെ ഇവ്വിഷയത്തിലെ ചോദ്യം.അപ്പോള്‍ മറുപടി നല്‍‌കപ്പെട്ടത് ഇങ്ങനെ.'ഇതൊക്കെ തിന്നാന്‍ ഒരവസരം'.മറ്റൊരിക്കല്‍ കൊടി കയറ്റ സമയത്തെ മുട്ടും വിളിയും ബഹളവും ഒപ്പം തക്‌ബീറും.അപ്പോഴും ഒരാള്‍ സംശയമുന്നയിച്ചു.ഉടനെ കൊടുത്തു രസകരമായ പ്രത്യുത്തരം.'ഇപ്പോഴെങ്കിലും ഈ മനുഷ്യന്‍ അല്ലാഹു എന്നുച്ചരിച്ചല്ലോ ?ഇസ്‌ലാമിക കാര്യങ്ങളില്‍ നിഷ്‌ട കാണിക്കാത്ത ഒരാളെ ചൂണ്ടി പറഞ്ഞു.ഏതായാലും വൈകിയാണെങ്കിലും ആ ദുരാചാരം തുടച്ചു നീക്കപ്പെട്ടു.

വളരെ കൃത്യമായ ഭൂമി റജിസ്റ്റ്രേഷന്‍ പണ്ടു കാലം മുതലേ കേരളത്തില്‍ ഉണ്ടായിരുന്നു.പഴയ കാലത്ത്‌ സവര്‍‌ണ്ണര്‍ക്ക്‌ മാത്രമേ ഭൂമി ജന്മം കിട്ടുകയുള്ളൂ. മറ്റുള്ളവര്‍‌ക്ക്‌ ഭൂമി കാണം നല്‍‌കുകയുള്ളൂ.ജന്മം നല്‍‌കുകയില്ല.വിശ്വാസ തീരെന്ന രീതിയും ഉണ്ടായിരുന്നു.ഒരു നിശ്ചിത തുകയ്‌ക്ക്‌ വിശ്വാസ തീര്‍ അനുസരിച്ച്‌ ഭൂമി കച്ചവട ചെയ്‌താല്‍ മൂന്നു വര്‍‌ഷത്തിനുള്ളില്‍ നല്‍കിയ തുക തിരിച്ചു നല്‍കി വസ്‌തു തിരിച്ചെടുക്കാം.

നാട്ടുകാര്യങ്ങള്‍ പലതും പറഞ്ഞു മോനുക്ക നിര്‍ത്തി.പ്രസിദ്ധപ്പെടുത്തരുതെന്ന അപേക്ഷയോടെ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുന്നില്ല.

2019 മെയ്‌ 29 ന്‌ നാട്ടുകാരുടെ സ്‌നേഹ നിധിയായ മോനുക്ക വിട പറഞ്ഞു. മെയ്‌ 30 വ്യാഴാഴ്‌ച കാലത്ത് 11 മണിക്ക്‌ മഹല്ല്‌ തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ ഖബറടക്കി.ഭാര്യ:‌ ഫാത്വിമ.മക്കള്‍:- അബ്‌ദുല്‍ അസീസ്‌,അബ്‌ദുല്‍ ലത്വീഫ്‌,അബ്‌ദുല്‍ സലാം,അബ്‌ദുല്‍ കലാം,അബ്‌ദുല്‍ കബീര്‍,ഷരീഫ,ജമീല.

Monday, April 10, 2017

മസ്‌ജിദുകള്‍

തിരുനെല്ലൂര്‍ കിഴക്കേകരയില്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ത്വാഹ മസ്‌ജിദിന്റെ ഉദ്‌ഘാടനം 2013 ജൂണ്‍ രണ്ടിന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു.സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങില്‍ മഹല്ല്‌ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി സ്വാഗതം നേര്‍‌ന്നു.മഹല്ല്‌ പ്രസിഡന്റ്‌ എന്‍ കെ മുഹമ്മദലി അധ്യക്ഷതവഹിച്ചു. .മഹല്ല്‌ ഖത്വീബുമാര്‍ അബ്‌ദുല്ല ഫൈസി,ജമാലുദ്ധീന്‍ ബാഖവി എന്നിവരും പ്രദേശത്തെ സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും മുഹൂര്‍‌ത്തത്തെ ധന്യമാക്കി.

ഈ മഹദ്‌ സംരംഭത്തില്‍ ആദ്യാന്തം ഇടപെട്ടുകൊണ്ടിരുന്ന എന്‍ കെ മുഹമ്മദലി സാഹിബിന്റെ സാരഥ്യത്തിലുള്ള മഹല്ല്‌ ഭാരവാഹികളേയും എല്ലാ അര്‍ഥത്തിലും സഹകരിച്ച സഹോദരങ്ങളേയും,പുനര്‍നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ യഥാവിധി ഏറ്റെടുത്ത്‌ നിര്‍വഹിക്കുന്നതില്‍ ക്രിയാത്മക സാന്നിധ്യം അടയാളപ്പെടുത്തിയ ബഹുമാന്യ വ്യക്തിത്വങ്ങളായ ഹാജി കുഞ്ഞുമോന്‍ വടക്കന്റെകായില്‍ ,ജനാബ്‌ കുഞ്ഞുബാവു മൂക്കലെ തുടങ്ങിയവരുടെ സേവനം പ്രശംസിക്കപ്പെട്ടു.

1999 ല്‍ വടക്കന്റെ കായില്‍ അബുബക്കര്‍ ഹാജിയാണ്‌ ആദ്യമായി പള്ളി പണികഴിപ്പിച്ചത്.



തിരുനെല്ലുര്‍:തിരുനെല്ലൂര്‍ കിഴക്കേകര മഞ്ഞിയില്‍ പള്ളി പുനരുദ്ധാരണത്തിന്‌ ശേഷം 2010 ആഗസ്റ്റ്‌ 10 ന്‌ അസര്‍ നമസ്‌കാരം നിര്‍വഹിച്ച്കൊണ്ട്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു.മഹല്ല്‌ ഖത്തീബ് മൂസ അന്‍വരി പ്രാര്‍ഥനയ്‌ക്ക് നേതൃത്വം കൊടുത്തു.മഹല്ല്‌ പ്രസിഡന്റ് കെ.പി അഹമ്മദ് സാഹിബ്‌ മഹല്ല്‌ പ്രവര്‍ത്തക സമിതി അംഗങ്ങള്‍  ,നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഹാജി കുഞ്ഞുബാവു മൂക്കലെ, മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന വേദിയെ ധന്യമാക്കി.ഏറെ നാളത്തെ അനിശ്ചിതത്വത്തിന്‌ശേഷം വീണ്ടും പ്രാര്‍ഥനയ്‌ക്ക് സജ്ജമായ പള്ളി കാണാനും പ്രാര്‍ഥനയില്‍ പങ്ക്‌ ചേരാനും നൂറ് കണക്കിന്‌ നാട്ടുകാര്‍ സന്നിഹിതരായിരുന്നു.
 
2013 മഞ്ഞിയില്‍ പള്ളി ത്ഖ്‌വ മസ്‌ജിദ് എന്ന്‌ പുനര്‍ നാമകരണം ഹൈദറലി ഷിഹാബ്‌ തങ്ങള്‍ നിര്‍‌വഹിച്ചു.
1947 ല്‍ മഞ്ഞിയില്‍ മാമദ്‌ ഹാജിയാണ്‌ ആദ്യമായി പള്ളി പണികഴിപ്പിച്ചത്.


തൊണ്ണൂറുകളുടെ ആദ്യത്തിലാണ്‌ മുല്ലശ്ശേരി കുന്നത്തേയ്‌ക്ക്‌ പെരിങ്ങാടു നിന്നുള്ള ചില കുടും‌ബംഗങ്ങളില്‍ നിന്നുള്ളവര്‍ കുടിയേറാന്‍ തുടങ്ങിയത്‌.ഒറ്റപ്പെട്ട ചില കുടും‌ബം‌ങ്ങള്‍ മാത്രമുണ്ടായിരുന്ന പ്രദേശത്ത്‌ എഴുപതുകളുടെ അവസാനത്തില്‍ സര്‍‌ക്കാര്‍ കോളനി രൂപപ്പെട്ടിരുന്നു.അക്കാലത്തു തന്നെ ഇപ്പോള്‍ കുന്നത്തെ പള്ളി നില്‍‌ക്കുന്ന സ്ഥലം മുതല്‍ ഒരു നീണ്ട പ്രദേശം  മുഹമ്മദ് കാട്ടേപറമ്പില്‍ സ്വന്തമാക്കിയിരുന്നു.തനിക്കും തന്റെ മക്കള്‍‌ക്കും പേരമക്കള്‍‌ക്കും ഒക്കെയായി വക തിരിച്ചിട്ട പ്രദേശത്തോട്‌ തൊട്ട്‌ പള്ളി പണിയാനുള്ള ഇടവും അദ്ധേഹം അനുവദിച്ചു.അവിടെ തുടക്കത്തില്‍ ചെറിയ പള്ളി നിര്‍മ്മിക്കുകയും എമ്പതുകളില്‍ ഒരു അറബിയുടെ സഹായത്താല്‍ ഇന്നു കാണുന്ന സിദ്ദീഖുല്‍ അക്‌ബര്‍ എന്ന പള്ളി പടുത്തുയര്‍ത്തപ്പെടുകയുമായിരുന്നു.മദ്രസ്സയ്‌ക്ക്‌ വേണ്ടി സ്ഥലം അനുവദിച്ചത്‌ ചിറക്കല്‍ കുഞ്ഞു ബാവു സാഹിബാണ്‌.ചിറക്കൽ അബു ,സാബ്‌‌ജാന്‍,അബ്ദുറഹിമാൻ മാസ്റ്റർ, കുഞ്ഞുമോന്‍ കല്ലായി തുടങ്ങിയ കുന്നത്തെ പള്ളിയുടെ നിര്‍‌മ്മാണവുമായി ബന്ധപ്പെട്ടും തുടര്‍‌ന്നും സഹകരിച്ചിരുന്നവര്‍ സ്‌മരണീയം.തിരുനെല്ലൂര്‍ മഹല്ലു പരിധിയില്‍ പെട്ട ഈ പള്ളിയോട്‌ ചേര്‍‌ന്ന്‌ എമ്പതോളം മുസ്‌ലിം വീടുകള്‍ ഉണ്ട്‌.


എഴുപതുകള്‍ക്ക്‌ ശേഷം പെരിങ്ങാട്‌ വികസിക്കാന്‍ തുടങ്ങി എന്നു പറയാം.വികസനം എന്നതു കൊണ്ടുദ്ധേശിച്ചത് ഭൗതിക സാഹചര്യങ്ങളുടെ വളര്‍‌ച്ച എന്ന അര്‍‌ഥത്തില്‍ മാത്രമല്ല വീടുകളുടെ വര്‍‌ദ്ധനയും നമ്മുടെ അതിരുകളുടെ വികസനവും കൂടെയാണ്‌.പുവ്വത്തൂരിന്റെ കിഴക്കു വശം പണ്ടത്തെ കോഴിത്തോടിനോട്‌ ചേര്‍ന്ന അമ്പാട്ടു പറമ്പെന്നറിയപ്പെട്ടിരുന്ന സ്ഥലത്തും പരിസരത്തും നാമമാത്ര വീടുകളേ ഉണ്ടായിരുന്നുള്ളൂ.എമ്പതുകളില്‍ പുവ്വത്തൂര്‍ മുല്ലശ്ശേരി മെയിന്‍ റോഡിന്റെ ഇരു വശങ്ങളിലേയ്‌ക്കും മുള്ളന്തറയിലും പെരിങ്ങാട്ടുകാരുടെ വീടു വെയ്‌ക്കല്‍ ക്രമപ്രവര്‍ദ്ധമായി അതികരിച്ചു.ഈ സാഹചര്യത്തിലാണ്‌ കൊട്ടിന്റെകായില്‍ മുഹമ്മദു മോന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഒരു പള്ളിയും മദ്രസ്സയും എന്ന ആശയം മുളപൊട്ടിയത്.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ തിരുനെല്ലൂര്‍ പാടം സെന്റര്‍ പ്രദേശത്തെ ഒരു കച്ചവട കേന്ദ്രം എന്ന നിലയില്‍ വളര്‍‌ന്നു കഴിഞ്ഞിരുന്നു.സെന്ററിലെ കച്ചവടക്കാര്‍ക്കും വഴിപോക്കര്‍‌ക്കും നിസ്‌കാര സമയമായാല്‍ നിസ്‌കരിക്കാനൊരിടം എന്ന നിലയില്‍ ഒരു മുസ്വല്ലയ്‌ക്ക്‌ രൂപം കൊടുക്കപ്പെടുകയായിരുന്നു.മൂന്നു തവണ പള്ളി പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്‌. 

ഹിസ്‌റ്ററിക്കല്‍ ഡസ്‌ക്‌

Friday, April 7, 2017

കായിക തിരുനെല്ലൂര്‍

കായിക ഭൂമികയിലെ തിരുനെല്ലുരിനെക്കുറിച്ച്‌:-  എഴുപതുകളുടെ ആദ്യത്തിലായിരുന്നു മുഹമ്മദന്‍സിന്റെ വ്യവസ്ഥാപിതമായ രൂപീകരണം.കാല്‍‌പന്തുകളിയില്‍ പ്രദേശത്തെ പ്രസിദ്ധമായ ടീമായിരുന്നു മുഹമ്മദന്‍സ്‌ തിരുനെല്ലൂര്‍.ജില്ലാതലത്തില്‍ അറിയപ്പെട്ടിരുന്ന കാല്‍ പന്തു മാന്ത്രികരില്‍ തിരുനെല്ലൂര്‍‌ക്കാരന്‍ അബ്‌ദുല്‍ അസീസ് പുത്തന്‍ പുരയുടെ പേരും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.കളിയിലും കഥയിലും ഒരു പോലെ ഒരേസമയം കളത്തിലിറങ്ങിയ റഹ്‌മാന്‍ തിരുനെല്ലൂരും മുഹമ്മദന്‍സിന്റെ ആദ്യകാല സാരഥികളിലൊരാളായിരുന്നു.പ്രാദേശിക ജില്ലാതല കളികളില്‍ തിളങ്ങിയ പ്രതിഭകളില്‍ പ്രവാസകാലത്ത്‌ വിടപറഞ്ഞ കൂടത്തെ അബ്‌ദുല്‍ മജീദിന്റെ പേരും പ്രസിദ്ധമാണ്‌.പ്രാദേശിക ജില്ലാതല മത്സരക്കപ്പുകളും പതക്കങ്ങളും മുഹമ്മദന്‍സിന്റെ ചരിത്രത്തെ തിളക്കം കൂട്ടുന്നുണ്ട്‌.നാട്ടിലെ യുവ പ്രതിഭകള്‍ കൂട്ടത്തോടെ എന്ന പോലെ പ്രവാസലോകത്തേയ്‌ക്ക്‌ പറന്നതിന്റെ തിക്തഫലങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമങ്കിലും മുഹമ്മദന്‍‌സ്‌ ഇന്നും പ്രൗഡിയോടെ നില നില്‍‌ക്കുന്നുണ്ട്‌.എഴുതപതുകളുടെ രണ്ടാം പകുതിയില്‍ മുഹമ്മദന്‍സ്‌ കൈവരിച്ച നേട്ടങ്ങള്‍ താജുദ്ധീന്‍ എന്‍.വിയും എമ്പതുകളുടെ ആദ്യ പാദം മുതലുള്ള കഥകള്‍ അഷ്‌റഫ്‌ സെ്‌തു മുഹമ്മദും ക്ലബ്ബിന്റെ നിഷ്‌കളങ്കമായ പ്രവര്‍ത്തന നൈരന്തര്യം സൈനുദ്ധീന്‍ ഖുറൈഷിയും പങ്കു വെച്ചു.

മുഹമ്മദന്‍‌സിന്റെ പ്രതാഭകാലം പറയാനൊരുങ്ങി താജുദ്ധീന്‍ എന്‍.വിയുടെ വാചാലത അണപൊട്ടിയൊഴുകി.എഴുപതുകളിലും എമ്പതുകളിലും ക്ലബ്ബ്‌ കൈവരിച്ച പേരും പ്രശസ്‌തിയും വാനോളം വാഴ്‌ത്തിക്കൊണ്ടായിരുന്നു ഈ കാല്‍ പന്ത് ജ്വരക്കാരന്റെ വിവരണം.വീറും വാശിയും കത്തിച്ചു പിടിച്ച്‌ കപ്പും പതക്കങ്ങളും വാരിക്കോരി കൊണ്ടു വന്ന സുവര്‍‌ണ്ണകാലം ഒന്നൊന്നായി വിശദീകരിക്കപ്പെട്ടു.പഞ്ചവടിയിലും, തിരുവത്രയിലും,പുവ്വത്തൂരിലും, ചേറ്റുവയിലും ഒക്കെ മുഹമ്മദന്‍സിന്‌ നല്ല ആരാധക വൃന്ദം തന്നെയുണ്ടായിരുന്നു.അക്കാലത്ത്‌ ചില മത്സരങ്ങളില്‍ മുഹമ്മദന്‍‌സിന്റെ സാന്നിധ്യമറിയിച്ചു കൊണ്ടായിരുന്നു കളിക്കളങ്ങളെ ആവേശം കൊള്ളിച്ചിരുന്നത്.അതു പോലെത്തന്നെ മുഹമ്മദന്‍‌സിന്റെ സാന്നിധ്യമില്ലാതിരിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ നടന്നതിനും എഴുപതുകള്‍ സാക്ഷിയാണ്‌.ചേറ്റുവയില്‍ സം‌ഘടിപ്പിക്കപ്പെട്ട ടൂര്‍‌ണമന്റില്‍ കളിയുറപ്പിക്കാന്‍ ചില നാട്ടു പ്രമാണിമാരുടെ മധ്യസ്ഥ ശ്രമം പോലും വേണ്ടി വന്നിട്ടുണ്ട്‌.ഒടുവില്‍ മധുര പ്രതികാരമായി ട്രോഫിയും നേടി ജേതാക്കളായാണ്‌ തിരിച്ചത്.തിരുനെല്ലൂര്‍ കടവില്‍ വള്ളമടുക്കുന്നതും കാത്ത്‌ ജനാവലിതന്നെ കാത്ത്‌ നില്‍‌പുണ്ടായിരുന്നതും എന്‍.വി ഓര്‍ത്തെടുത്തു.

മാന്ത്രികമായി പന്തുരുട്ടിപ്പായുന്ന അസീസ്‌ പുത്തന്‍ പുര,പ്രാപിടിയനെപ്പോലെ പറന്നടുക്കുന്ന മൊയ്‌തുണ്ണി ചാങ്കര,സര്‍ഗാത്മകമായി കളം രചിക്കുന്ന റഹ്‌മാന്‍ തിരുനെല്ലൂര്‍,ഗോള്‍ വലയത്തിലെ അക്ഷരാര്‍ഥ കാവല്‍ ഭടന്മാരായ ഹസ്സന്‍ ചിറക്കലും ഷംസുദ്ധീന്‍ തറയിലും ശക്തമായ പ്രതിരോധത്തിന്റെ ആള്‍ രൂപമായിരുന്ന മജീദ്‌ കൂടത്ത്‌,സൂര്യ സുരോഷ്‌ ബാബു,ഹരിഹരന്‍,സോമന്‍ കടവത്ത്‌,ഒന്നിനൊന്നു മികച്ച കുമാരനും,പോള്‍ കൊമ്പനും ഒക്കെ മുഹമ്മദന്‍സിന്റെ തൊപ്പിയില്‍ തുവലുകള്‍ തുന്നിയവരാണ്‌.

അക്കാലത്ത്‌ അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന ലീഡര്‍‌മാര്‍ എന്നതിലുപരി അനുസരണ ശീലരായ അണികളായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ഭം‌ഗി.

കേവലം തിരുനെല്ലൂര്‍ കളിക്കൂട്ടം മുഹമ്മദന്‍സായി വളരുകയും പരിപാലനവും,പരിപോഷണവും യഥോചിതം നല്‍‌കപ്പെടാനാവാതിരുന്ന കാലം  പ്രവര്‍ത്തനം തിര്‍ത്തും നിര്‍‌ജീവമായിപ്പോയി.1986 ല്‍ പെരിങ്ങാട്‌ കിഴക്കേകരയില്‍ സഹൃദയ സം‌ഘമാണ്‌ ആര്‍‌ട്ട്‌സ്‌ സെന്റര്‍ എന്ന പേരില്‍ സജീവമായി പ്രവര്‍‌ത്തന നിരതമായത്‌.അതിന്റെ മുന്നില്‍ നടന്നത്‌ സൈനുദ്ധീന്‍ ഖുറൈഷിയായിരുന്നു.അഷറഫ്‌ സെയ്‌തു മുഹമ്മദ്‌,ഷം‌സുദ്ധീന്‍ തെക്കെയില്‍,ഉവൈസ്‌ മഞ്ഞിയില്‍,അബ്‌ദുല്‍ കബീര്‍ വി.എം,ഹമീദ് സെയ്‌തു മുഹമ്മദ്‌,സലീം കൂടത്ത്‌,ഹാരിസ്‌ കൂടത്ത്‌,റഫീഖ്‌ ഹം‌സ,ഖമറു തെക്കെയില്‍ തുടങ്ങിയവരും സഹകാരികളായി കൂടെ ഉണ്ടായിരുന്നു.ആര്‍‌ട്ട്‌സ്‌ സെന്ററിന്റെ ആദ്യ പ്രസിഡണ്ട്‌ എ.കെ ഹുസൈനും സെക്രട്ടറി ഷംസുദ്ധീന്‍ കെ.കെ യുമായിരുന്നു.

സെന്ററിന്റെ പ്രാരംഭ ദിശയില്‍ സഹൃദയരായ നാട്ടുകാരുടെ സഹകരണത്തോടെ നടത്തപ്പെട്ട സം‌ഭാവന സമാഹരണം വലിയ വിജയമായിരുന്നു.കിഴക്കേകരയിലെ ആര്‍.ഒ.കെ വീടൊനോട്‌ ചേര്‍ന്നുള്ള സ്ഥലത്തെ കൊച്ചു കെട്ടിടത്തില്‍ ഒരു മുറി 50 രൂപ മാസ വാടകക്കായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്.അംഗങ്ങളില്‍ നിന്നുള്ള മാസാന്ത വരിസം‌ഖ്യയും കാരം‌സ്‌ കളിക്കാരില്‍ നിന്നും ഈടാക്കിയിരുന്ന വളരെ ലളിതമായ സംഭാവനയും ചേര്‍‌ത്തു വെച്ചു കൊണ്ടായിരുന്നു ദൈനം ദിന കാര്യങ്ങള്‍ നീങ്ങിയിരുന്നത്.പ്രവാസികളായ ചെറുപ്പക്കാര്‍ അവധിയില്‍ വരുമ്പോള്‍ കാര്യമായ ഒരു സം‌ഭാവന ഈടാക്കി പോന്നിരുന്നു.കൂടാതെ വിവാഹത്തിനായെത്തുന്ന ചെറുപ്പക്കാരെ ആര്‍‌ട്ട്‌സെന്റര്‍ കുട്ടികള്‍ കല്ല്യാണ നാളുകളില്‍ നന്നായി പരിചരിക്കുകയും പരിഗണിക്കുകയും  അവരെക്കൊണ്ട്‌ പ്രത്യുപകാരമായി സെന്ററിന്റെ നടത്തിപ്പിലേയ്‌ക്ക്‌ സഹകരിപ്പിക്കുകയും ചെയ്‌തു പോന്നിരുന്നു. ക്ലബ്ബിലെ ദിന പത്രത്തിന്റെ പ്രായോജകന്‍ അസീസ്‌ മഞ്ഞിയില്‍ ആയിരുന്നു.

1987ല്‍ വിപുലമായ വാര്‍ഷിക പരിപാടിയും സം‌ഘടിപ്പിച്ചിരുന്നു.താജുദ്ധീന്‍ കുഞ്ഞാമു,അബ്‌ദുല്‍ റഹിമാന്‍ ഹം‌സ,കലാം കണ്ടം പറമ്പില്‍ തുടങ്ങിയ മുഹമ്മദന്‍‌സിന്റെ ഉത്തരവാദപ്പെട്ടവര്‍ ആര്‍‌ട്‌സ്‌ സെന്റര്‍ ഭാരവാഹികളുമായി നടത്തിയ സൗഹൃദ ചര്‍ച്ചയിലൂടെയാണ്‌, ഫലത്തില്‍ നിര്‍‌ജീവമായിരുന്നു മുഹമ്മദന്‍‌സും പ്രവര്‍‌ത്തന നിരതമായിരുന്ന ആര്‍‌ട്ട്‌സ്‌ സെന്ററും തമ്മിലുള്ള ലയനം നടന്നത്‌.പിന്നീട്‌ മുഹമ്മദന്‍‌സ്‌ ആര്‍‌ട്ട്‌സ്‌ സെന്റര്‍ & സ്പോര്‍‌ട്‌സ്‌  എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.ആത്മാര്‍‌പ്പണം ചെയ്‌ത നേതൃനിരയും അതിനിണങ്ങിയ അണികളും തുടങ്ങി വെച്ച ആര്‍ട്ട്‌സ്‌ സെന്റര്‍ ബാനറില്‍ മുഹമ്മദന്‍സ്‌ തിളക്കം മായാതെ നിന്നു എന്നതാണ്‌ പരമാര്‍ഥം.

ലയനം നടന്നതിനു ശേഷം കേരളത്തില്‍ അറിയപ്പെടുന്ന പല മത്സരങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്‌. കേരളോത്സവത്തില്‍ ജില്ലാ പ്രാദേശിക തലങ്ങളില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പഴയകാല സാരഥി കെ.എസ്‌ സുവനീര്‍ ടീമുമായി പങ്കുവെച്ചു.നഗ്ന പാദരായി കളിച്ചിരുന്നവര്‍ കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ബൂട്ട്‌ ധരിച്ച്‌ കളിക്കാന്‍ പരിശീലിച്ചത്.പ്രഗത്ഭരായ താരങ്ങളെ കായിക തിരുനെല്ലൂരിന്‌ സം‌ഭാവന ചെയ്യാന്‍ ക്ലബ്ബിന്‌ സാധിച്ചിട്ടുണ്ട്‌.റഫി കുഞ്ഞാമു,ഹാരിസ്‌ കുഞ്ഞുമോന്‍,ഷരീഫ്‌ കുഞ്ഞാമു,ഷറഫു മൊയ്തുണ്ണീ,സാഫര്‍ പൂത്തോക്കില്‍,ഹിഷാം മഞ്ഞിയില്‍ തുടങ്ങിയവര്‍ നല്ല കായിക പ്രതിഭകളായി ശോഭിച്ചവരായിരുന്നെന്നും അഷ്‌റഫ്‌ വിശദീകരിച്ചു.കേരളോത്സവത്തില്‍ മുല്ലശ്ശേരി പഞ്ചായത്തിലെ ഓവറോള്‍ ചാമ്പ്യന്മാരായി ഉയരാന്‍ കഴിഞ്ഞതും മുഹമ്മദന്‍‌സ്‌ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായം തന്നെ.വിവിധ മത്സരങ്ങളിലൂടെ പോയിന്റ്‌ നില ഉയര്‍‌ത്തുന്നതില്‍ മണ്‍മറഞ്ഞ പുതിയ പുരയില്‍ മുജീബിന്റെ പ്രകടനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്‌.ഇ.കെ റഫീഖ്‌ ഓട്ടത്തില്‍ മിന്നല്‍ പ്രകടനം നടത്തിയതും സ്‌മരണീയം.ജാവ്‌ലിന്‍,ഷോര്‍‌ട്ട്‌ പുട്ട്‌ എന്നിവയില്‍ ഫാരിസ്‌ മുഹമ്മദ്‌ മഞ്ഞിയില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടിത്തന്നിട്ടുണ്ട്‌.

പുതിയ പുരയില്‍ ഖമറുദ്ധീന്‍,ഇബ്രാഹീം വി.കെ,അബ്‌ദുല്‍ മജീദ്‌ അബ്‌ദുല്ല തുടങ്ങിയവര്‍ നമ്മുടെ നാടിന്റെ കായിക തിരുനെല്ലുരിനെ നെഞ്ചോട്‌ ചേര്‍ത്ത വ്യക്തിത്വങ്ങളാണ്‌.മുഹമ്മദന്‍സ്‌ സില്‍‌വവര്‍ ജൂബിലി സം‌ഘടിപ്പിക്കപ്പെട്ടതിന്റെ അണിയിലും അണിയറയിലും പ്രവര്‍‌ത്തിച്ചത് അബ്‌ദുല്‍ മജിദ്‌ അബ്‌ദുല്ലയായിരുന്നു.

1990 കള്‍ മുതല്‍ 2000 വരെ മികച്ച ഒരു ഫുട്‌ബോള്‍ ടീം മുഹമ്മദന്‍‌സിനുണ്ടായിരുന്നു.സൈനുദ്ധീന്‍ ഖുറൈഷി ,ഉവൈസ്‌ മഞ്ഞിയില്‍,കബിര്‍.വി.എം,റഫീഖ്‌ പി.കെ,ഖമറു തെക്കെയില്‍,സലീം വി.എച്‌,ഫാരിസ്‌ കൂടത്ത്‌,ഹിഷാം മഞ്ഞിയില്‍,സലാം പി.കെ,ഹാരിസ്‌ ആര്‍.കെ,താജു ഖാദര്‍,അബ്‌ദുല്‍ റഹിമാന്‍ ആര്‍.എച്,ഷൈദാജ്‌ മൂക്കലെ,സാഫര്‍ പൂത്തോക്കില്‍,അഷറഫ്‌ മൊയ്‌തു എന്നിവരായിരുന്നു കളിക്കാര്‍.ഹമീദ്‌ സെയ്‌തു മുഹമ്മദ്‌,ഷംസുദ്ധീന്‍ തറയില്‍ എഴുപതുകളില്‍ അരങ്ങിലും അണിയറയിലും  നിറഞ്ഞു നിന്നവരായിരുന്നു.

1990 കളിലാണ്‌ തിരുനെല്ലൂരില്‍ ക്രിക്കറ്റ് ടീം വളര്‍ന്നു വന്നത്‌.ഉവൈസ്‌ മഞ്ഞിയില്‍,കബീര്‍ ആര്‍.വി,ഷം‌സു തെക്കെയില്‍,ഫാരിസ്‌ കൂടത്ത്,സലീം കൂടത്ത്‌,സാബു ഖാദര്‍ മോന്‍,ഷാജു ഖാദര്‍ മോന്‍,ഹനീഫ അബു,ഹാരിസ്‌ ആര്‍.കെ,ഹിഷാം മഞ്ഞിയില്‍,ഷിഹാബ്‌ ആര്‍.കെ,ഇര്‍‌ഷാദ്‌ ഉമര്‍ ഒക്കെയായിരുന്നു കളിക്കാര്‍.

1992 മുതല്‍   കായിക തിരുനെല്ലൂരിന്റെ ഭൂപടത്തില്‍ ക്രിക്കറ്റ്‌ ബാറ്റുകള്‍ അടയാളപ്പെടുത്തലുകള്‍ നടത്തിത്തുടങ്ങി.

1995 മുതല്‍ 2000 വരെ  മുഹമ്മദന്‍‌സ്‌ ക്രിക്കറ്റ് കേപ്‌റ്റന്‍ പദവി ഷിഹാബ്‌ ആര്‍.കെയുടെ കൈകളില്‍ ഭദ്രമായിരുന്നു.ഇക്കാലയളവില്‍ ഒട്ടേറെ വിജയ ഗാഥകള്‍ മുഹമ്മദന്‍‌സിന്‌ രചിക്കാന്‍ കഴിഞ്ഞു. തന്റെ സമ പ്രായക്കാര്‍‌ക്കും ശേഷം വന്ന ജൂനിയര്‍‌കള്‍‌ക്കും ക്രിക്കറ്റ് ടീമില്‍ നേതൃത്വം നല്‍‌കാന്‍ ഷിഹാബിന്‌ അവസരം ഉണ്ടായി.രണ്ട്‌ തലമുറകളിലും തിരുനെല്ലൂര്‍ ക്രിക്കറ്റില്‍ ശോഭിച്ചവരുടെ പേരുകള്‍ കേപ്‌റ്റന്‍ പങ്കുവെച്ചത്‌ ഇവിടെ പകര്‍‌ത്താം.സാബു ഖാദര്‍ മോന്‍ ,ഷാജു ഖാദര്‍ മോന്‍,താരിസ്‌ കൂടത്ത്‌,ഷാരിസ്‌ കൂടത്ത്‌,മുജീബ്‌ റഹ്‌മാന്‍ കെ.എസ്‌,മുബാറക്‌ കെ.എസ്‌,നാസര്‍ മൊയ്‌തു,ഹിഷാം മഞ്ഞിയില്‍,ഷബീര്‍ മഞ്ഞിയില്‍,ഹാരിസ്‌ ആര്‍.കെ,ഷറഫു കെ.എസ്‌,മുജീബ്‌ കെ.എസ്‌,ഫൈസല്‍ കുഞ്ഞാമു,നൗഷാദ്‌  ഉമര്‍,ഷഫീഖ്‌ പൊന്നേങ്കടത്ത്‌,സ്വാലിഹ്‌ പൊന്നേങ്കടത്ത്‌,കരീംമോന്‍ നാലകത്ത്‌,ഫാഇദ്‌ നാലകത്ത്‌ ,ഫാഇസ്‌ നാലകത്ത്‌ , റമീസ്‌ മഞ്ഞിയില്‍, റഹീസ്‌ മഞ്ഞിയില്‍,ബാബു വടക്കന്‍,രാജു വടക്കന്‍,മുബാറക്‌ അബ്‌ദുല്ലക്കുട്ടി,ഫബി അബ്‌ദുല്ലക്കുട്ടി,ഷഫീഖ്‌ അബ്‌ദുല്ലക്കുട്ടി, ഷമീര്‍‌ അബ്‌ദുല്ലക്കുട്ടി, ഇര്‍‌ഷാദ്‌ ഇസ്‌മാഈല്‍, ഇര്‍‌ഫാന്‍ ഇസ്‌മാഈല്‍,തുടങ്ങിയവരാണ്‌ ക്രിക്കറ്റ്‌ തിരുനെല്ലൂരിന്റെ താരങ്ങള്‍.

ഒരിക്കല്‍ മുഹമ്മദന്‍‌സിന്റെ വാര്‍ഷിക പരിപാടിയിലേയ്‌ക്ക്‌ തൃശൂര്‍ ജില്ലാ സ്‌പോര്‍‌ട്ട്‌സ്‌ കൗണിസില്‍ പ്രസിഡണ്ടിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഒരു നിമിത്തമെന്നോണം ജില്ലാ പൊലീസ്‌ കോച്ചായിരുന്ന ചാത്തുണ്ണി സാറിനെ പരിചയപ്പെടുകയും അദ്ധേഹവും നമ്മുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്‌തു.ഗ്രാമീണ മേഖലയിലെ കുട്ടികളുടെ കായിക വീര്യത്തെ ഏറെ താല്‍പര്യപൂര്‍‌വ്വം വീക്ഷിച്ചിരുന്ന ചാത്തുണ്ണി സാറിന്‌ തിരുനെല്ലൂരും ഏറെ ഇഷ്‌ടപ്പെട്ടു.ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ തൃശുരില്‍ നടന്നു കൊണ്ടിരുന്ന കോച്ചിങില്‍ മുഹമ്മദന്‍സിന്റെ 6 പേര്‍‌ക്ക്‌ അവസരം നല്‍‌കപ്പെട്ടിരുന്നു.ചാത്തുണ്ണി സാറിനൊപ്പം പിതാം‌ബരന്‍ സാറും കോച്ചിങില്‍ ഉണ്ടായിരുന്നു.രണ്ട്‌ പേരും കേരളത്തിന്റെ കോച്ചുകളായി സ്ഥലം മാറിപ്പോയി.തൃശൂരില്‍ വടക്കെ സ്റ്റാന്റിനടുത്തായിരുന്നു ക്യാമ്പ്‌.സാഫര്‍ പുത്തോക്കില്‍,ഷറഫു മൊയ്‌തുണ്ണി,ഹിഷാം മഞ്ഞിയില്‍,ഹാരിസ്‌ ആര്‍.കെ,ഷരീഫ്‌ എന്‍.വി,ഷൈദാജ്‌ മൂക്കലെ തുടങ്ങിയവര്‍ പ്രസ്‌തുത ക്യാമ്പില്‍ പങ്കെടുത്തിരുന്നു.പക്ഷെ തുടര്‍‌ച്ചയുണ്ടായില്ല.ആറം‌ഗ സം‌ഘത്തിലെ  3 പേരെ പ്രത്യേകം നോട്ടമിട്ടിരുന്നതായി പിന്നീട്‌ ചാത്തുണ്ണി സാര്‍ പങ്കുവെച്ചിരുന്നു.ഏതായാലും കേരളം അറിയപ്പെടുന്ന കളിക്കാരുടെ കൂട്ടത്തില്‍ തിരുനെല്ലൂര്‍‌ക്കാരും ഉണ്ടാകാനുള്ള സുവര്‍‌ണ്ണാവസരം പാഴായത്‌ ഖേദത്തോടെ കെ.എസ്` പങ്കു വെച്ചു.

വ്യവസ്ഥാപിതത്വമുള്ള കലാ കായിക കേന്ദ്രം എന്ന നിലയില്‍ ഔദ്യോഗികമായി റജിസ്റ്റ്രര്‍ ചെയ്യപ്പെട്ടത്‌ ഹുസൈന്‍ എ.കെ യുടെ ശ്രമ ഫലമയിട്ടായിരുന്നു.അബ്‌ദുറഹിമാന്‍ ആര്‍.എച്,ഹനീഫ മൊയ്‌തു തുടങ്ങിയവരും ഇവ്വിഷയത്തില്‍ കാര്യമായി രം‌ഗത്തുണ്ടായിരുന്നു.തുടര്‍‌ന്ന്‌ യഥാ സമയം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടു പോന്നിരുന്നു.ഇടക്കാലത്ത്‌ വെച്ച്‌ നിശ്ചലമാകുകയും ചെയ്‌തു.

നല്ല അച്ചടക്കം പാലിച്ചിരുന്നു എന്നത്‌ എടുത്ത്‌ പറയേണ്ട കാര്യമാണ്‌.സമീപ പ്രദേശത്തെ ഗ്രാമീണ സം‌ഘങ്ങള്‍‌ക്കിടയില്‍ മുഹമ്മദന്‍‌സിനെ കുറിച്ച്‌ നല്ല മതിപ്പ്‌ നില നിര്‍ത്താനും സാധിച്ചിട്ടുണ്ട്‌.വാഹന സൗകര്യമൊക്കെ വളരെ പരിമിതമായിരുന്ന എമ്പതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും കിഴക്കേകരയിലേക്കുള്ള ഗതാഗതം ഏറെ ദുഷ്‌കരമായിരുന്നു.ടാക്‌സികള്‍ വിളിച്ചാല്‍ കിഴക്കേകരയിലേക്കാണെന്നു പറഞ്ഞാല്‍ വിസമ്മതിച്ചിരുന്ന നാളുകളും ഉണ്ടായിട്ടുണ്ട്‌.അപ്പോഴെക്കെ ഗതാഗതയോഗ്യമാക്കാനുതകും വിധം പാകപ്പെടുത്തുന്നതിലും മണ്ണും കല്ലും അടിച്ച്‌ താല്‍‌കാലിക അറ്റകുറ്റപണികളിലും മുഹമ്മദന്‍‌സിന്റെ പഴയകാല പ്രവര്‍‌ത്തകര്‍ മാതൃക കാട്ടിയിട്ടുണ്ട്‌.അധികാരികളുടെ അവഗണന തുടര്‍ന്നപ്പോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണത്തിന്‌ ആഹ്വാനം ചെയ്‌തതിന്റെ ചരിത്രവും മുഹമ്മദന്‍സിനുണ്ട്‌.ആഹ്വാനം അക്ഷരാര്‍ഥത്തില്‍ ഫലിക്കും എന്നുറപ്പായപ്പോള്‍ ഇരു മുന്നണികളും ഒത്തു തീര്‍പ്പിനെത്തുകയും കിഴക്കേകര റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലായിരുന്നു ബഹിഷ്‌കരണം പിന്‍ വലിക്കപെട്ടത്‌.

സന്നദ്ധ സേവന രം‌ഗത്ത്‌ മുഹമ്മദന്‍‌സിന്റെ പ്രവര്‍‌ത്തനങ്ങള്‍ മാതൃകാ പരമായ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നു.രോഗികളെ സന്ദര്‍‌ശിക്കുക,പ്രയാസമുള്ളവരെ കഴിയും വിധം സഹായിക്കുക ഒക്കെയായിരുന്നു പ്രധാനം.രക്തദാനം അതില്‍ ഏറെ ശ്ലാഘിക്കപ്പെട്ട ഒന്നായി വിലയിരുത്തപ്പെടുന്നു.മരണ വീടുകളില്‍ ആദ്യമാദ്യം മുഹമ്മദന്‍‌സ്‌ കുട്ടികളാണ്‌ എത്തുക.അതിനു ശേഷമായിരിക്കും നാട്ടുകാരൊക്കെ അറിയുന്നതു തന്നെ.പഴയ സാരഥി വിശദീകരിച്ചു.

2000 ന്‌ ശേഷം ഒരിടവേളയില്‍ ക്ലബ്ബ്‌ പ്രവര്‍‌ത്തനങ്ങള്‍ തികച്ചും താറുമാറായ കാലത്താണെങ്കില്‍ പോലും നല്ലൊരു കാല്‍ പന്തുകളി ടീം തിരുനെല്ലുരിനുണ്ടായിരുന്നു.തൗഫീഖ്‌ താജുദ്ധീന്‍,ഷഹീര്‍ ഇസ്‌ഹാഖ്‌,ഫാരിസ്‌ മഞ്ഞിയില്‍,റമീസ്‌ മഞ്ഞിയില്‍,ആസിഫ്‌ ചിറക്കല്‍,മുസ്‌തഫ ചിറക്കല്‍,ഫൈസല്‍ ഫാറൂഖ്‌ തുടങ്ങിയ ഈ പ്രതിഭകള്‍ കാല്‍‌പന്തു കളിയിലെ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്‌ചവെച്ചവരാണ്‌.

അസീസ്‌ മഞ്ഞിയില്‍,ഷം‌സുദ്ധീന്‍ പുതിയ പുരയില്‍,ഇസ്‌മാഈല്‍ ബാവ,അബ്‌ദുല്‍ ജലീല്‍ വി.എസ്‌ തുടങ്ങിയവര്‍ വിവിധ തലങ്ങളിലും രീതികളിലും മുഹമ്മദന്‍‌സുമായി സഹകരിച്ച വ്യക്തിത്വങ്ങളാണ്‌.ഈയിടെ 2017 ല്‍ ക്ലബ്ബ്‌ പ്രവര്‍‌ത്തനങ്ങള്‍ തട്ടിയുണര്‍ത്തപ്പെട്ടപ്പോഴും പ്രസ്‌തുത വ്യക്തിത്വങ്ങളുടെ സഹകരണം നിര്‍‌ലോഭം ഉണ്ടായിട്ടുണ്ട്‌.

ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ മുഹമ്മദന്‍സ്‌ ഖത്തര്‍ എന്ന പേരില്‍ ഒരു കലാകായിക വിഭാഗത്തിന്‌ രൂപം കൊടുത്തിട്ടുണ്ട്‌.തിരുനെല്ലൂരിലെ നല്ലൊരു ശാതമാനം യുവാക്കളെ കര്‍മ്മ സജ്ജരാക്കാനുള്ള ക്രിയാത്മകമായ ഉദ്യമമായി ഈ ചുവടുവെപ്പ്‌ വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.ചുരുങ്ങിയ കാലം കൊണ്ട്‌ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ പ്രസിദ്ധമായ ഒരു കായിക വിഭാഗമായി വളരാന്‍ മുഹമ്മദന്‍‌സ്‌ ഖത്തറിന്‌ സാധിച്ചിട്ടുണ്ട്‌.കുറച്ചു നാളായി മന്ദഗതിയിലായിരുന്ന നാട്ടിലെ മുഹമ്മദന്‍‌സിനെ തട്ടിയുണര്‍ത്താനുള്ള ശ്രമങ്ങളും വിജയം വരിച്ചതായി നിരീക്ഷിക്കപ്പെടുന്നു.

മുഹമ്മദന്‍‌സിന്റെ നാട്ടിലെ സാരഥികള്‍:-അബ്‌ദുല്‍ കബിര്‍ ആര്‍.വി ( പ്രസിഡണ്ട്‌) കബീര്‍ വി.എം (വൈസ്‌ പ്രസിഡണ്ട്‌).മുസ്‌തഫ എം.എ (സെക്രട്ടറി) ഷമീര്‍ ,സനൂപ്‌ (അസി.സെക്രട്ടറിമാര്‍) ഷഫീഖ്‌ (ട്രഷറര്‍) ഷിഫാസ്‌ എം.എച്‌ (മാനേജര്‍)നജ്‌മല്‍,ജസീം,ഫായിസ്‌,ജാഫര്‍,ഷാഹദ്‌,മുജീബ്‌,നാസര്‍ (പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍).ഫുട്‌ബോള്‍ ക്യാപ്‌റ്റന്‍ അജ്‌മല്‍,വൈസ്‌ ക്യാപ്‌റ്റന്‍ ഷമീം ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ ഷാഹുല്‍,വോളിബോള്‍ ക്യാപ്‌റ്റന്‍ റഈസ്.

ഇസ്‌മാഈ ബാവ,ജലീല്‍ വി.എസ്‌,നാസര്‍ വി.എസ്‌,ഷം‌സുദ്ധീന്‍ പി.എം (ഉപദേശക സമിതി).

മുഹമദന്‍‌സിന്റെ ഖത്തറിലെ സാരഥികള്‍:-സലീം നാലകത്ത്‌ (പ്രസിഡണ്ട്‌) ഷൈദാജ്‌ മൂക്കലെ (ടീം മാനേജര്‍ ) റഷീദ്‌ ഖുറൈഷി (ജനറല്‍ സെക്രട്ടറി)ഷറഫു സെ്‌യ്‌തു മുഹമ്മദ് (അസി.സെക്രട്ടറി) ഷഹീര്‍ അഹമ്മദ്‌ (ട്രഷറര്‍ ) ഹാരിസ്‌ അബ്ബാസ്‌(കോഡിനേറ്റര്‍) ഫാസില്‍ അഹമ്മദ്‌ (ടീം കോച്ച്‌) ഷിഹാബ്‌ കുഞ്ഞു മോന്‍ (ടീം ക്യാപ്‌റ്റന്‍) തൗഫീഖ്‌ താജുദ്ധീന്‍ (വൈസ്‌ ക്യാപ്‌റ്റന്‍)എന്നിവരാണ്‌ ഭാരവാഹികള്‍.

തിരുനെല്ലൂര്‍ മഹല്ലില്‍ നിന്നും പ്രവാസികളായി ഖത്തറിലെത്തിയവരുടെ കലാ കായിക കൂട്ടായ്‌മയാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തര്‍.വിശാല തിരുനെല്ലൂര്‍ മഹല്ലിനെ പ്രതിനിധീകരിച്ച്‌ ഖത്തറില്‍ പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ സഹകാരികളും സഹചാരികളുമാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തര്‍.

സ്‌പോര്‍‌ട്ട്‌സ്‌ ഡസ്‌ക്‌
മഞ്ഞിയില്‍ 

Thursday, March 16, 2017

ജൈവ വൈവിധ്യങ്ങള്‍


Name and details of birds in our Thirunellur village.








Black Kite

Brahmini Kite

Shikra

Waterhen

Purple Moorhen

Pheasant-tailed jacana

Black Winged Stilt

Pond Heron

Gray Heron

Little Egret

Great Egret

Sandpiper

Pacific Golden Plover

Whiskered Tern

Kentish Plover

Lesser Whistling Duck

Spot Billed Duck

Black Headed Ibis

Eurasian Spoonbill

Little Cormorant

Red Wattled Lapwing

White breasted Kingfisher

Stork Billed Kingfisher

Small blue Kingfisher

Pied Kingfisher

Flame Back Woodpecker

House Sparrow

Common Tailor bird

Plain Prinia

Ashy Prinia

Scaly Breasted Munia

Red Vented Bulbul

Lottens Sunbird

Asian Paradise Flycatcher

Green Bee Eater

Blue Cheeked Bee Eater

Black Drongo

Barn Swallow

Ashy Wood Swallow

Jungle Babbler

Greater Coucoul

Roufus Treepie

Barn Owl

Mottled Wood Owl

Clamorous reed warbler

White-cheeked barbet

Black hooded oriole

Golden Oriole

Rosy Starling

Siberian Stonechat

Paddy filed pipit

അബു ബിലാല്‍