Monday, May 15, 2017

പെരിങ്ങാട്‌

പ്രകൃതി ഭംഗികൊണ്ട്‌ വശ്യമനോഹരമായ കായലോരത്ത്‌ തിരുനെല്ലൂര്‍ മഹല്ല്‌ ‍വാസികളുടെ അഭിമാനമായി ജുമാഅത്ത്‌ പള്ളി തല ഉയര്‍ത്തി നില്‍ക്കുന്നു.300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ഇടുകാവില്‍ പള്ളി കാലക്രമേണ ഇടേയില്‍ പള്ളി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌.കേരളീയ തച്ചു ശാസ്‌ത്രവും ,പരമ്പരാഗത ഇസ്‌ലാമിക ശില്‍പ ചാതുരിയും ഇഴചേര്‍ന്ന ഈ പരിശുദ്ധ ഭവനം 1969 ല്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ടു.മുന്‍ പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി മര്‍ഹൂം അവുക്കാദര്‍ കുട്ടി നഹയാണ്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചത്‌. ആധുനികവും പരമ്പരാഗതവുമായ രീതികള്‍ സമന്വയിപ്പിച്ച്‌ കൊണ്ട്‌ 2007ല്‍ നവീകരിക്കപ്പെട്ടു.ബഹു.പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങളാണ്‌ ഉദ്ഘാടനം ചെയ്തത്.കാലപ്പഴക്കത്തിന്റെ പോറലുകള്‍ ഒന്നും ഏല്‍ക്കാതെ പഴയകാല ചരിത്രത്തിന്റെ ബാക്കി പത്രമായി പ്രൌഢിയോടെ നില്‍ക്കുകയാണ്‌ പള്ളി മിമ്പര്‍ (പ്രസംഗ പീഠം )ഗതകാല ചരിത്രത്താളുകളില്‍ നിന്ന്‌ നമുക്ക്‌ കിട്ടിയ അനര്‍ഘ നിധിയാണ്‌ ഈ കവിത തുളുമ്പുന്ന പ്രസംഗ പീഠം. ഇസ്‌ലാമിക പഠനത്തിന്‌ പള്ളി ദര്‍സ്സുകള്‍ മാത്രം അവലംബിച്ചിരുന്ന കാലത്ത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ വളരെ വിപുലമായ ദര്‍സ്സ്‌ നിലവിലുണ്ടായിരുന്നു. ഇടുകാവില്‍ പള്ളി ദര്‍സ്സില്‍ നിന്നും പടിച്ചു വളര്‍ന്ന പ്രശസ്‌തരും പ്രഗല്‍ഭരും വിവിധ പ്രസ്ഥാനങ്ങളിലും സംഘങ്ങളിലും പ്രശോഭിക്കുന്നവരാണ്‌.

പുരാതന കാലം മുതല്‍ അത്യന്താധുനിക പുലരി വരെ തിരുനെല്ലൂര്‍ മഹല്ലിന്‌ വേണ്ടി അശ്രാന്തം അധ്വാനിച്ചവരുടെ പട്ടിക വളരെ ദീര്‍ഘമുള്ളതാണ്‌.അവരില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിരിക്കുന്നു. മഹല്ലിന്റെ പരിചാരക സാരഥ്യം  വഹിച്ച സകലരേയും ഇത്തരുണത്തില്‍ സ്‌മരിക്കുകയും അവര്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

മത പഠന സമ്പ്രദായം ഓത്തു പള്ളി രീതിയില്‍ നിന്നും മദ്രസ്സാ സം‌വിധാനത്തിലേയ്‌ക്ക്‌ മാറ്റുന്നതിന്റെ ഭാഗമായി 28.11.1953 ല്‍ ഹിദായത്തുല്‍ ഇസ്‌ലാം സം‌ഘം രൂപികരിക്കപ്പെട്ട വിവരം സെക്രട്ടറി ഹമീദെന്ന അപരനാമാത്താല്‍ അറിയപ്പെട്ടിരുന്ന ഹമീദ്‌ സാഹിബിന്റെ ഡയറിക്കുറിപ്പുകള്‍ സാക്ഷ്യം വഹിക്കുന്നു.നൂറുല്‍ ഹിദായ മദ്രസ്സ എന്ന പേരില്‍ മദ്രസ്സാ കെട്ടിടം നിലവില്‍ വന്നത്‌ 22.02.1954 ലാണെന്നും അദ്ധേഹം കുറിച്ചു വെച്ചിരിക്കുന്നു.പള്ളിയുടെ പുനരുദ്ധാരണത്തിനു ശേഷം 1969 ല്‍ മദ്രസ്സ വീണ്ടും പുതുക്കിപ്പണിതു.

1969 ല്‍ പെരിങ്ങാട്ടെ പള്ളിയുടെ പുനര്‍ നിര്‍‌മ്മാണത്തിനു ശേഷമുള്ള ഉദ്‌ഘാടന ദിവസം നാടെങ്ങും ഉത്സവ പ്രതീതിയില്‍ ജ്വലിച്ചു നിന്ന ദിവസം.ഒരുഗ്രാമം മുഴുവന്‍ വൈദ്യതീകരിക്കപ്പെട്ട പ്രഭാ പൂരിതമായ ദിവസം മറക്കാനാകില്ല.പള്ളിയും ഗ്രാമവും വൈദ്യുതീകരിക്കാനുള്ള പരിശ്രമങ്ങള്‍‌ക്ക്‌ നേതൃത്വം കൊടുത്തത്‌ മഹല്ല്‌ പ്രസിഡാണ്ടായിരുന്ന കിഴക്കേ പുര പരീത്‌ സാഹിബായിരുന്നു.പള്ളിയുടേയും നാടിന്റെയും പുരോഗമന പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ അദ്ധേഹം ചെയ്‌ത പ്രവര്‍‌ത്തനങ്ങള്‍ ഏറെ ശ്‌ളാഘനീയമാണ്‌.സാമ്പത്തികമായി ഏറെയൊന്നും വരുമാനമില്ലാത്ത അക്കാലത്ത്‌ പള്ളിയുടെ പുനര്‍ നിര്‍‌മ്മാണം ഒരു സാഹസിക യജ്ഞം തന്നെയായിരുന്നു.

പെരിങ്ങാട്ടുകാരുടെ തൊഴില്‍ മേഖല  ബോം‌ബെ നഗരമായിരുന്നു.പള്ളി മദ്രസ്സയുടെ കാര്യങ്ങള്‍ നിര്‍‌വഹിക്കാന്‍ സ്ഥിരവരുമാനമാര്‍‌ഗമായി ഒരു താമസമുറി മെഹമന്‍ മൊഹല്ലയില്‍ ഉണ്ടായിരുന്നു.ബോം‌ബെയിലുള്ള പെരിങ്ങാട്ടുകാര്‍ മാസാന്തം അവിടെ ഒത്തു കൂടുകയും നാട്ടിലെ കാര്യങ്ങള്‍ ചര്‍‌ച്ച ചെയ്യുകയും കഴിയും വിധമുള്ള സഹായങ്ങള്‍ നാട്ടിലേയ്‌ക്ക്‌ എത്തിക്കുകയും ചെയ്‌തിരുന്നു.ബോം‌ബെ കേന്ദ്രീകരിച്ച്‌ നേതൃത്വം കൊടുത്തവരുടെയും പ്രവര്‍‌ത്തിച്ചവരുടെ പേരുകള്‍ എടുത്തുദ്ധരിക്കുന്നില്ല.മണ്‍‌മറഞ്ഞ കാരണവന്മാരുടെ അക്ഷീണ പ്രവര്‍‌ത്തനങ്ങള്‍ ഏറെ സ്‌മരിക്കപ്പെടേണ്ടതാണ്‌.പഴയകാല ബോം‌ബെ മുസാഫറുകളില്‍ രണ്ടാം നിരക്കാരനില്‍ ഒന്നാം നിരക്കാരനായിരുന്നു ‌ മണ്‍‌മറഞ്ഞ വൈശ്യം വീട്ടില്‍ അഹമ്മദ്‌ ഹാജി.

മഹല്ല്‌ നേതൃത്വം പലരും കൈകാര്യം ചെയ്‌തിട്ടുണ്ടെങ്കിലും ആര്‍.പി അബ്‌ദുല്ല ഹാജിയെപ്പോലെ അത്യാകര്‍‌ഷകമായ വ്യക്തിപ്രഭാവമുള്ള ആദരണീയനായ വ്യക്തിത്വം നേതൃസ്ഥാനം അലങ്കരിച്ചതായി ഓര്‍ക്കുന്നില്ലെന്നു അമ്പതു പിന്നിട്ട നാട്ടുകാര്‍ പലരും അഭിപ്രായപ്പെട്ടു.

നുള്ളരി കൊണ്ട്‌ ഒരു നൂറുകാര്യങ്ങള്‍ നമുക്ക്‌ സാധിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു എന്നത് മറക്കാനാകില്ല.എല്ലാ വീടുകളിലും അടുക്കളയില്‍ ഒരു തൊട്ടിയുണ്ടാകും.അരിവെക്കും മുമ്പ്‌ അതില്‍ നിന്ന്‌ ഒരു നുള്ള്‌ ഈ തൊട്ടിയില്‍ നിക്ഷേപിക്കും മാസാന്തത്തില്‍ വീടുകളില്‍ നിന്നും ഇതെല്ലാം ശേഖരിച്ച്‌ ലേലം ചെയ്യുകയായിരുന്നു പഴയ രീതി.പള്ളിക്കും മദ്രസ്സക്കും ഒരു തെങ്ങ്‌ എന്ന രീതിയും നിലവിലുണ്ടായിരുന്നു.ഏറെ പ്രയാസങ്ങള്‍ ഉള്ള കാലത്ത്‌ അരമുറുക്കി നമ്മുടെ പുര്‍‌വികര്‍ പടുത്തുയര്‍‌ത്തിയ മഹല്ലും മഹല്ലു സംവിധാനവും ഒരിക്കലും വിസ്‌മൃതമാകുകയില്ല.

കിഴെക്കെക്കര  മദ്രസയുടെ ഉത്ഭവം:-ബഹുമാന്യനായ കണ്ടംപറമ്പിൽ അഹമ്മദ് സാഹിബ്  സൗജന്യമായി നൽകിയ സ്ഥലത്താണ് മദ്രസ നിർമാണം തുടങ്ങിയത്. അന്നത്തെ കമ്മിറ്റി പ്രസിഡന്റ് കിഴക്കേ പുരയിൽ പരീത്‌ സാഹിബ്‌,ജനറൽ സെക്രട്ടറി തയ്യപ്പിൽ സെയ്‌‌തു,ഖജാഞ്ചി പന്തപ്പിലാക്കൽ മുഹമ്മദ് ഇവരോടപ്പം കമ്മറ്റിയിലെ ജോയിന്റ് സെക്രട്ടറിമാരായി തട്ടു പറമ്പില്‍ ഹനീഫ , പാലപ്പറമ്പിൽ  ഹംസ, കാട്ടേ പറമ്പില്‍ മുസ്‌‌തഫ , വൈസ് പ്രസിഡന്റായി കൂടത്ത് മുഹമ്മുണ്ണി ഹാജിയും ഉണ്ടായിരുന്നു. ഹൈസ്‌‌കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മഞ്ഞിയിൽ അബ്‌‌ദുൽ അസീസ്  അനൗദ്യോഗിക സെക്രട്ടറിയായിരുന്നു എന്ന് പറയാം. തയ്യപ്പിൽ സെയ്‌‌തുക്കാടെയും, തെക്കെയിൽ കദർക്കാടെയും വലംകയ്യായിരുന്നു കൗമാരക്കാരനായിരുന്ന അസീസ്.

പ്രാഥമികാരോഗ്യ കേന്ദ്രം:-ഖത്തറിൽ നിന്ന് മുല്ലശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വേണ്ടി കണ്ടംപറമ്പിൽ അഹമ്മദ് സാഹിബ്‌ മുഖേനെ സംഭാവന കൊടുത്തതായി ചിലര്‍ ഓര്‍‌ക്കുന്നുണ്ട്‌.   അതിനു വേണ്ടി ആർ.ഒ.കെ ബാവുമോന്‍  ഹാജി,വടക്കൻറെകായിൽ അബൂബക്കർ ഹാജി, കിഴക്കെയിൽ സൈതു മുഹമ്മദ്, ആർ വി കുഞ്ഞു മുഹമ്മദ്, വി.പി അബ്ദുൽ കരീം(കരീംജി) , കൂടത്തു് ഹമീദ്, ഇടുകാവിൽ ഹസ്സനാർ ഹാജി, കൂടത്ത് കുഞ്ഞു ബാപ്പു അങ്ങനെ ഉള്ള പല സഹൃദയരും മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിന്റെ പ്രാരം‌ഭത്തില്‍ തന്നെ സഹകരിച്ചിട്ടുണ്ട്‌.


2007 ല്‍ പെരിങ്ങാട്ടെ പള്ളിയുടെ രണ്ടാം പുനരുദ്ധാരണം നടക്കുമ്പോള്‍ നേതൃനിരയില്‍ പ്രസിഡണ്ട്‌ സെക്രട്ടറി ട്രഷറര്‍ എന്നീ പദവികളില്‍ ഹാജി അഹമ്മദ്‌ കെ.പി,ഷം‌സുദ്ധീന്‍ പുതിയപുര, മുഹമ്മദ്‌ എം.വിയും ആയിരുന്നു.പുനരുദ്ധാരണ സമിതിയുടെ ചെയര്‍‌മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നത്‌ ഖാദര്‍ പൂത്തോക്കിലും കണ്‍‌വീനര്‍ സ്ഥാനത്ത്‌ കെ.എസ്‌ അഷറഫും ആയിരുന്നു.നല്ലൊരു ശതമാനം പണികളും പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ അഷറഫിന്‌ ഗള്‍‌ഫില്‍ പോകാനുള്ള സാഹചര്യം വന്നെത്തിയത്‌.തുടര്‍‌ന്ന്‌ കണ്‍‌വീനര്‍ സ്ഥാനത്തേയ്‌ക്ക്‌ മുഹമ്മദാലി എന്‍.കെ നിയോഗിക്കപ്പെട്ടു.പള്ളിയുടെ നിര്‍‌മ്മാണ പ്രവര്‍‌ത്തനങ്ങളില്‍ നാട്ടുകാരുടെ നിര്‍‌ലോഭമായ സഹകരണങ്ങളെക്കുറിച്ച്‌ പഴയ കണ്‍‌വീനര്‍ വാചാലമായി.കമിറ്റി അംഗമായിരുന്ന ഹാജി അബ്‌ദുല്‍ റഹിമാന്‍ സാഹിബിന്റെ ഉപദേശ നിര്‍ദേശങ്ങളും നിത്യമെന്നോണമുള്ള സന്ദര്‍‌ശനവും സദാ സേവന സന്നദ്ധനായി പള്ളിക്ക്‌ ചുറ്റുമെന്നപോലെ രാപകലില്ലാതെ ഹാജറുണ്ടായിരുന്ന വടക്കന്റെകായില്‍ ഖാദര്‍ സാഹിബും അനുസ്‌മരണീയരത്രെ. 

1925 കാലഘട്ടത്തില്‍ കേരള സംഗീതലോകം ഏറെ കീര്‍ത്തിച്ച അനുഗ്രഹീത ഗസലിയന്‍ മാപ്പിള സംഗീത സാമ്രാട്ടായിരുന്നു കെ.ജി സത്താറിന്റെ പിതാവ്‌ പ്രൊഫസര്‍ കെ ഗുല്‍ മുഹമ്മദ്‌ ബാവ.
മദിരാശി ഗ്രാംഫോണ്‍ ശേഖര ചരിത്രത്തിലും ഈ പ്രതിഭാവിലാസം സ്‌മരിക്കപ്പെടുന്നുണ്ട്‌. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാന കേരളം പിറക്കും മുമ്പ്‌ മാപ്പിള സംഗീതവേദികളില്‍ നിറ സാന്നിധ്യമായിരുന്നു തിരുനെല്ലൂര്‍ എന്ന കൊച്ചുഗ്രാമത്തിന്റെ പ്രിയങ്കരനായ ഗായകന്‍ കെ.ജി സത്താര്‍. എഴുപതുകളില്‍ നാട്ടു നടപ്പുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ സംഗീതക്കാറ്റ്‌ അഴിച്ചുവിട്ടവരില്‍ പ്രമുഖ സ്ഥാനമാണ്‌ കെ.ജി സത്താറിനുള്ളത്‌.കാതുകളനവധി തുള തുളയ്‌ക്കാന്‍ എന്ന ഹാസ്യ ഗാനത്തിന്റെ സം‌ഗീതവും സന്ദേശവും ഹൃദ്യമായിരുന്നു.പ്രസിദ്ധങ്ങളായ ഇത്തരം ചാട്ടുളി പ്രയോഗ ഗാനങ്ങളില്‍ അറിയാതെ താളം പിടിക്കുകയും ആ ഈണത്തിന്റെ പ്രഹരം സമൂഹത്തിന്റെ സമൂല പരിവര്‍ത്തനത്തിനു തന്നെ ഹേതുവായി മാറിയതും ചരിത്ര സത്യം.

അസീസ്‌ മഞ്ഞിയില്‍ എന്ന കൗമാരക്കാരന്റെ രചനകള്‍ എഴുപതുകളില്‍  പ്രഭാത ഗീതം  ആകാശവാണി പരിപാടിയിലൂടെ കെ.ജി സത്താര്‍ ആലപിച്ചിരുന്നു.മക്കത്ത്‌ പൂത്ത പൂവിന്‍ മണമിന്നും തിര്‍‌ന്നില്ലാ...മദീനത്ത്‌ മാഞ്ഞ ഖമറിന്‍ പ്രഭയിന്നും മാഞ്ഞില്ലാ..എന്ന വരികള്‍ ആസ്വാദകര്‍ ഏറെ ഇഷ്‌ടപ്പെട്ട  വരികളായിരുന്നു.സത്താറിന്റെ ആത്മകഥയായ നെല്ലിക്ക അസീസ്‌ മഞ്ഞിയിലിന്റെ അകാലത്തില്‍ പൊലിഞ്ഞ  ബാല പ്രതിഭ അബ്‌സാറിന്റെ പേരിലാണ്‌ സമര്‍പ്പിച്ചിട്ടുള്ളത്.

കൂട്‌ മാറിയിട്ടും വേരറുക്കാതെ തന്റെ ഗ്രാമത്തെ ഒപ്പം കൊണ്ടുനടക്കുന്ന കലാകാരനാണ്‌ റഹ്‌മാന്‍ തിരുനെല്ലൂര്‍ .1970 കളില്‍ ബാല സാഹിത്യ രചനകളിലൂടെ രംഗം പ്രവേശം നടത്തി കേരള സാഹിത്യലോകത്ത്‌ തന്റേതായ ഇടം കണ്ടെത്തിയ സാഹിത്യകാരനാണ്‌ റഹ്‌മാന്‍ തിരുനെല്ലൂര്‍ .
പുതിയ തലമുറയില്‍ പുതിയ രാഗവും രീതിയും നെയ്‌ത യുവ സാഹിത്യകാരനാണ്‌ സൈനുദ്ധീന്‍ ഖുറൈശി.മലയാളത്തിനുമപ്പുറമുള്ള സാഹിത്യലോകം അമ്പരപ്പോടെ നിരീക്ഷിച്ച പ്രതിഭയായിരുന്നു പതിമൂന്നില്‍ പടിയിറങ്ങിയ അബ്‌സാര്‍ .

മാപ്പിള സംഗീതലോകത്തെ സുപരിചിതനായി മാറിയിരിക്കുകയാണ്‌ യുവ ഹരമായ ഹംദാന്‍ .കലാ കായിക ഭൂപടത്തില്‍ ഇടം പിടിച്ചവരുടെ പട്ടികയും തിരുനെല്ലൂരിനുണ്ട്‌ .സാംസ്‌കാരിക സാമൂഹിക രാഷ്‌ട്രീയത്തിലും ,പ്രായോഗിക ജീവിത നിരീക്ഷണത്തിലും തന്മയത്വത്തോടെ സമീപിക്കാന്‍ പ്രാപ്‌തരായവരും ഈ ഗ്രാമത്തിലുണ്ട്‌ .പേരും പോരും പെരുമയും നാടിന്റെ ശാപമായി പുതിയ തലമുറ വിധിയെഴുതും മുമ്പ്‌ ചിലത്‌ പ്രാരംഭം കുറിക്കാനുണ്ട്‌ .തിരുനെല്ലൂരിന്റെ പുതിയ ചരിത്ര സന്ധിയിലേയ്‌ക്ക്‌ ആക്കം കൂട്ടാനുള്ള എളിയ ശ്രമം .


പ്രദേശത്തെ വിദ്യാലയങ്ങളില്‍ പുവ്വത്തൂരും പാവറട്ടിയും പ്രസിദ്ധങ്ങളായിരുന്നു.പാടൂര്‍ വാണി വിലാസം,മുല്ല്ശ്ശേരി സ്‌കൂളുകളും ഏറെ പഴക്കമുള്ള വിദ്യാലയങ്ങളാണ്‌.പെരിങ്ങാട്ടു നിന്നും പാടൂരില്‍ നിന്നും ഹൈസ്‌കൂള്‍ പഠനത്തിനു ആശ്രയിച്ചിരുന്നത്‌ ഏങ്ങണ്ടിയൂരിലെ വിദ്യാലയത്തെ ആയിരുന്നു.പുളിക്കക്കടവ്‌ വഴിയാണ്‌ വിദ്യാര്‍ഥികളുടെ യാത്ര.അറുപതുകളില്‍ ഉപരി പഠനം പൂര്‍‌ത്തിയാക്കിയവര്‍ അധികമൊന്നും ഉണ്ടായിരുന്നില്ല.പാലപ്പറമ്പില്‍ അബ്‌ദുല്‍ റഹിമാന്‍ ഹാജി അറുപതുകളില്‍ പാവറട്ടി സ്‌കൂളില്‍ നിന്നും പത്താം തരം പാസ്സായതായി അറിയുന്നു.ഖാസ്സിം വി.കെ,കുഞ്ഞു പാലപ്പറമ്പില്‍,അബ്‌ദുല്‍ കരീം എന്‍.സി,ഉമ്മര്‍ കാട്ടില്‍,അബു പി.സി,ഉമ്മര്‍ പുത്തന്‍ പുരയില്‍ തുടങ്ങിയവര്‍ മണ്‍‌മറഞ്ഞ വേത്തില്‍ അബ്ബാസിന്റെ സഹപാഠികളായി അറുപതുകളില്‍ ഏങ്ങണ്ടിയൂര്‍ സ്‌കൂളിലെ വിദ്യാര്‍‌ഥികളായിരുന്നു.1965 ലാണ്‌ അബ്ബാസ്‌ സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ ഏങ്ങണ്ടിയൂരില്‍ നിന്നും പത്താം തരം പാസ്സായത്‌.1970 ലായിരുന്നു വാണിജ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയത്‌.ഇടുകാവില്‍ ഹൈദ്രോസ്സും  അക്കാലത്ത്‌ ബിരുദമെടുത്തവരുടെ പട്ടികയില്‍ ഉണ്ട്‌.ഹൈദ്രോസ്സ്‌ ഇപ്പോള്‍ ഓറീസ്സയിലാണുള്ളത്‌.ജോലിയും പഠനവും ഒപ്പം കൊണ്ടു പോകുന്നതിന്റെ ഭാഗമായി സായാഹ്ന ക്ലാസുകളെയാണ്‌ അബ്ബാസ്‌ പഠനത്തിന്‌ ആശ്രയിച്ചത്.റായ്‌പൂരിലെ രവിശങ്കര്‍ സര്‍വകലാശാലയിലാണ്‌ പഠനം പൂര്‍‌ത്തിയാക്കിയത്‌.പഠനാനന്തരം നാട്ടിലെത്തി കുറച്ചു കാലം തൃശുരില്‍ ശ്രീ മുരുകന്‍ എന്‍‌ജിനിയറിങില്‍  ജോലി ചെയ്‌തു.താമസിയാത ബോം‌ബെക്ക്‌ പോയി . മെഹമാന്‍ മൊഹല്ലയില്‍ ടീ സ്റ്റാള്‍ നടത്തിക്കൊണ്ടിരിക്കേ ജോലി ലഭിച്ചു.1974 ല്‍ സര്‍ ഫിറോസ്‌ഷാ മെഹത്താ റോഡിലുള്ള ജെ.ആര്‍.ഷര്‍‌മ ആന്റ്‌  കമ്പനിയില്‍ മാനേജറായി ജോലിയില്‍ പ്രവേശിച്ചു.ഒരു ദിവസം ഓഫീസിലേയ്‌ക്ക്‌ പോകും വഴി കഞ്ചൂര്‍ മാര്‍‌ക്ക്‌ എന്ന സ്ഥലത്ത്‌ വെച്ച്‌ ട്രൈന്‍ ട്രേക്കില്‍ അപകടത്തില്‍ പെട്ടു.അപകട സ്ഥലത്ത്‌ വെച്ചു തന്നെ അന്ത്യ ശ്വാസം വലിക്കുകയും ചെയ്‌തു.എഴുപത്തിനാലിലെ ഏപ്രില്‍ 23 പെരിങ്ങാടിന്റെ ദീപം അണഞ്ഞു പോയ പ്രതീതിയായിരുന്നു.

തിരുനെല്ലുരിന്റെ വിദ്യാഭ്യാസ ചിത്രം പാടേ മാറിക്കഴിഞ്ഞിരിക്കുന്നു. തിരുനെല്ലൂരിലെ അദ്യത്തെ എം.എ ബിരുദ ധാരിയാണ്‌ യൂസുഫ് ഹമീദ്‌. തിരുനെല്ലൂര്‍ വിദ്യാ സമ്പന്നരായ യുവതീ യുവാക്കളുടെ നാടായി കഴിഞ്ഞിരിക്കുന്നു ഈ കൊച്ചു ഗ്രാമം.പുതിയ മില്ലീനിയത്തിന്റെ ആദ്യ പാദത്തില്‍ തന്നെ മത വിദ്യാഭ്യാസ രം‌ഗത്തും തിരുനെല്ലൂര്‍‌ക്കാരുടെ സാന്നിധ്യം കാണാം.ബുഖാരി കാമില്‍ സഖാഫി ബിരുദം നേടിയ അസ്ഹാൽ ബുഖാരി കാമിൽ സഖാഫി എം.എ, (ഇം‌ഗ്‌ളീഷ്‌ സാഹിത്യത്തില്‍ എം.എ,ഉറുദു ഭാഷയില്‍ ഡിപ്ലോമ) മുല്ലശ്ശേരി കുന്നത്ത്,അബദുൽ വാഹിദ് ദാരിമി,മുഹമ്മദ് മുനീർ അൽഖാദിരി ,മുഹമ്മദ് ഇസ്‌‌മ‌ഈല്‍ സഖാഫി.ഹാഫിള് മുഹമ്മദ് ജാസിം നാസർ ചിറക്കൽ, ഡോക്‌ടര്‍മാർമാരായ അബു പുത്തൻപുരയുടെ മക്കൾ ഡോ. ഷഹനാ അബു ഡോ.ഷം‌നാ അബു, പാലപ്പറമ്പില്‍ അബ്‌‌ദുറഹിമാന്‍ ഹാജിയുടെ മകന്‍ ഡോ.നസീര്‍,കണ്ടത്തില്‍ അഹമ്മദ്‌ കബീറിന്റെ മകന്‍ ഡോ.അഫ്‌സല്‍ തുടങ്ങിയ യുവ നിരകള്‍ നമ്മുടെ മഹല്ലിന്റെ അഭിമാനമാണ്‌.

സംസ്‌ഥാന തലത്തില്‍ അം‌ഗീകാരം നേടിയ തല്‍ഹത്ത്‌,ഷഹ്‌സാദ്‌,മുഹമ്മദ്‌ സ്വാലിഹ്‌ പി.എ,നിഹാല്‍,ഫാസില്‍ അബ്‌ദുല്ല പി.എന്‍,സജദ്‌ എന്‍.എസ്, ഫഹദ്‌ വി.യു,മുഹമ്മദ്‌ ഹാഷിം ഇ.എന്‍,ഷാഹിന്‍,മുഹമ്മദ്‌ ഷാഫി,റിദ്‌വാന്‍ എന്നീ പാടൂര്‍ വിദ്യാലയത്തില്‍ നിന്നുള്ള പ്രതിഭകളും പാവറട്ടി സ്‌കൂളില്‍ നിന്നുള്ള മുഹമ്മദ്‌ ഫാദിലും തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ യശസ്സ്‌ ഉയര്‍‌ത്തിയവരാണ്‌.


തിരുനെല്ലൂര്‍ പാടം . സമയം വൈകുന്നേരം 5.45 കൂലിപ്പണിക്കാരും കര്‍ഷകരും നാട്ടിലെ പ്രമുഖരും അല്ലാത്തവരും എല്ലാം തിങ്ങി നിറഞ്ഞ സമയം . എല്ലാവരും പോസ്റ്റാപ്പീസിന്റെ മൂലയിലേയ്‌ക്ക്‌ ആകാംക്ഷയോടെ നടന്നടുക്കുകയാണ്‌.പഴക്കം ചെന്ന കെട്ടിടത്തിന്റെ മുകളിലത്തെ ഇറയത്ത്‌ ഒതുക്കിക്കെട്ടിയ കോളാമ്പിപോലുള്ള ശബ്‌ദ സംവിധാനത്തിലേക്കാണ്‌ എല്ലാവരുടേയും നോട്ടം .

"ആകാശവാണി തിരുനവനന്ദപുരം തൃശുര്‍ ആലപ്പുഴ.പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്‌ രാമചന്ദ്രന്‍ ."പ്രധാന വാര്‍ത്തകള്‍ ഒരിക്കല്‍കൂടെ.വാര്‍ത്തകള്‍ കഴിഞ്ഞാല്‍ സംസ്‌കൃതത്തിലുള്ള ഡല്‍ഹി വാര്‍ത്തകള്‍ തുടങ്ങിയാലാണ്‌ ഓരോരുത്തരും തങ്ങളുടെ ഇടങ്ങളിലേയ്‌ക്ക്‌ പിരിയുക.
ഒരുമിച്ച്‌ വാര്‍ത്തകള്‍ കേട്ടും വാര്‍ത്താ വിശേഷങ്ങള്‍ പങ്കുവെച്ചും ഒരുമിച്ചു ചായ കുടിച്ചും വെടിപറഞ്ഞും സന്തോഷങ്ങളും ദുഖങ്ങളും പങ്കു വെച്ചും കഴിഞ്ഞു കൂടിയിരുന്ന ഒരു സുവര്‍ണ്ണ കാലഘട്ടം തിരുനെല്ലുരിനുണ്ടായിരുന്നു.

പ്രദേശത്തെ പ്രസിദ്ധമായ കൊച്ചന്റെ പീടിക എന്ന മൊത്ത വ്യാപാര പലചരക്കുകട.തെക്കു തൊയക്കാവില്‍ നിന്നും വടക്ക്‌ പെരിങ്ങാട്‌ വെന്മേനാട്‌ ഭാഗത്തു നിന്നുമുള്ളവരുടെ ആശാകേന്ദ്രമായിരുന്നു.കണ്ണന്‍ കാട്ടിലുള്ള ഹരിജനങ്ങള്‍ മുതല്‍ പെരിങ്ങാട്ടു പ്രദേശത്തുകാരുടെ മുഴുവന്‍ ചെറുതും വലുതുമായ കച്ചവട ഇടപാടുകള്‍ക്ക്‌ സാക്ഷ്യം വഹിച്ച സ്ഥാപനമായിരുന്നു കൊച്ചന്റെ പീടിക.ലാസറേട്ടന്റെയും,മാത്യു മാപ്പിളയുടേയും, തൊയക്കാവ്‌ കുഞ്ഞറമുക്കാടെയും പലചരിക്കുകട,വര്‍ഗീസ്‌ വൈദ്യരുടേയും ജോസഫേട്ടന്റേയും മരുന്നു കട,ഒ.കെ ആര്യവൈദ്യശലയുടെ ശാഖ,കിട്ടുണ്ണ്യേട്ടന്റെ ടീകോര്‍ണര്‍ ,നാരായണി അമ്മയുടെ പച്ചക്കറിക്കട ,ദാമോദരന്റെ ഉണക്കമീന്‍ കട,സീനീപ്പി സെയ്‌തുക്കാടെയും കൊക്കിന്റെയും ബീഡിക്കട,കുഞ്ഞുമോന്റെ കാപ്പിക്കട,വസുവേട്ടന്റെ ചായപ്പീടിക,അലീമാത്താടെ പേരുകേട്ട ചായപ്പീടിക.ചെമ്പയിലെ രാഘവേട്ടന്‍ നടത്തിയിരുന്ന തുണിക്കട,സോഡ ശര്‍ബത്തിന്‌ പേരുകേട്ട സി.പി സ്റ്റോര്‍ ,ഏഡിന്റെ മരുന്നു കട ഇതെല്ലാം തിരുനെല്ലൂരിന്റെ മുഖഛായയില്‍ തിളങ്ങി നില്‍ക്കുന്ന സ്ഥാപനങ്ങളായിരുന്നു. അന്തുക്കാടെ ടൈലര്‍ ഷോപ്പ്‌,ബാലേട്ടന്റെ സലൂണ്‍,ചുക്കുബസാര്‍ ബാലേട്ടന്റെ റേഷന്‍ ഷോപ്പ്‌ എന്തിനു പറയണം സൈക്കിള്‍ കടയും,റേഡിയൊ റിപ്പയര്‍ ഷോപ്പും സ്വര്‍ണ്ണപ്പണിക്കടപോലും തിരുനെല്ലൂരിലുണ്ടായിരുന്നു.

കൂമ്പുള്ളിപ്പാലം വഴികടന്നു വന്നിരുന്ന പഴയതോടും കോല്‍ക്കപ്പാലം വഴി ഒഴുകിവന്നിരുന്ന കോഴിത്തോടും കിഴക്കേപാടത്തു സംഗമിച്ച്‌ കടുക്കുഴി വഴി തണ്ണീര്‍കായലിലും അതുവഴി ഇടിയഞ്ചിറ കായല്‍ കടവും  ബന്ധിപ്പിക്കപ്പെട്ടിരുന്നു.പാടൂര്‍ തൊയക്കാവു ഭാഗത്തുള്ളവര്‍ ഈ തോട്‌ വഴി ചിറ്റാട്ടുകര അങ്ങാടിയിലേക്കും പുവ്വത്തൂര്‍ കാണൂര്‍ അപ്പുവിന്റെ കൊപ്രക്കളത്തിലേക്കും സുഖമമായ ചരക്കു ജല പാതയായി അറുപതുകളുടെ അവസാനം വരെ ഉപയോഗിച്ചിരുന്നു.

മുല്ലശ്ശേരി കനാല്‍ യാഥാര്‍ഥ്യമായപ്പോള്‍ തിരുനെല്ലൂരിലെ പതിനഞ്ചാം വാഡ്‌ ഒരു കഷ്‌ണം കുന്നത്തും മറ്റൊരു കഷ്‌ണം തിരുനെല്ലൂര്‍ കിഴക്കേകരയിലും വിഭജിക്കപ്പെട്ടു.കയ്യെത്തും ദൂരത്തുണ്ടായിരുന്ന പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം ദൂരത്തെങ്ങോ മാറ്റപ്പെട്ട പ്രതീതിയിലാണുള്ളത്‌.അയല്‍ വാസികളായിരുന്നവര്‍ എത്രപെട്ടെന്നാണ്‌ അന്യ ദേശത്തേയ്‌ക്കെന്നപോലെ എടുത്തെറിയപ്പെട്ടത്‌.ഒരു പ്രദേശത്തിന്റെ സൌഭാഗ്യമായിത്തീരേണ്ടിയിരുന്ന പദ്ധതി എല്ലാ അര്‍ഥത്തിലും ദൌര്‍ഭാഗ്യം വിതച്ചിരിക്കുന്നു.നെല്‍ വയല്‍  കണ്ണില്‍ പെടാത്ത കൃഷിയിടം,വെള്ളക്കെട്ടുകള്‍ക്ക്‌ മോചനമില്ലാത്ത പറമ്പും പാടവും.എന്നും അരക്കൊപ്പം വെള്ളത്തില്‍ നില്‍ക്കുന്ന ഗ്രാമം ഇതാണ്‌ തിരുനെല്ലൂരിന്റെ ചിത്രം.
എഴുപതുകളിലാണ്‌ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കനാലിന്റെ പണികള്‍ക്ക്‌ തുടക്കം കുറിച്ചത്‌.പെരിങ്ങാടിന്റെ അരഞ്ഞാണമെന്നോണം ചുറ്റപ്പെട്ടു കിടന്നിരുന്ന കോഴിത്തോടിനെ അടയാളം പോലുമില്ലാതാക്കിയ കനാല്‍ നഷ്‌ടങ്ങളുടെ കണക്കുകള്‍ മാത്രമെ തിരുനെല്ലുരിനു നല്‍‌കിയിട്ടുള്ളൂ.കിഴക്കന്‍ പ്രദേശത്തു നിന്നും തിരുനെല്ലൂര്‍ കടവുവരെയുണ്ടായിരുന്ന പഴയ വീഥിയും അപ്രത്യക്ഷമായി.

മുല്ലശ്ശേരിക്കുന്ന്‌ കേവല പറങ്കിമാവിന്‍ തോപ്പും രണ്ടോ മൂന്നോ പ്രമാണികളുടെ നാലുകെട്ടും മാത്രമുണ്ടായിരുന്ന കാലം അധികം പഴയ കഥയൊന്നും അല്ല.സ്വാതന്ത്ര്യ ലബ്‌ധിക്കു മുമ്പുതന്നെ ക്രൈസ്‌ത ആരാധനാലയവും ശേഷം ഒരാതുരാലയവും സ്‌ഥപിതമായി.പ്രസ്‌തുത ആതുരാലയത്തിന്റെ ശില്‍പികളില്‍ ഏറിയകൂറും പെരിങ്ങാട്ടുകാരും തിരുനെല്ലൂര്‍ക്കാരുമായിരുന്നു. തിരുനെല്ലുര്‍ക്കാരുടെ വികൃതികള്‍ക്കും കുസൃതികള്‍ക്കും വിനോദത്തിനും അതിലുപരി നായാട്ടിനും കുന്ന്‌ പ്രസിദ്ധമായിരുന്നു.

ഈ പ്രദേശത്തു നിന്നും തിരുനെല്ലൂര്‍ കടവു വരെ കുന്നിനേയും കിഴക്കേകരയേയും പടിഞ്ഞാറക്കരയേയും ബന്ധിപ്പിച്ചു കൊണ്ട്‌ ഒരു 'വലിയവരമ്പെന്ന' രാജവീഥി പ്രദേശത്തിന്റെ പ്രൌഡിയുടെ ചിഹ്നമായിരുന്നു.ഇന്ന്‌ എല്ലാം പഴങ്കഥകളായി.ചേരിപ്പോരും സങ്കുചിതത്വവും ഒരു നാടിനെ എത്ര കഷ്‌ണങ്ങളാക്കാന്‍ കാരണമായി എന്നു ചോദിക്കുന്നതായിരിക്കും ഭംഗി.

അല്ലേലും ചെറുമിക്ക്‌ കൂനാണ്‌ പിന്നെ പിള്ളയും ചത്തു എന്നപോലെയായിരുന്നു മുല്ലശ്ശേരി കനാലിന്റെ വരവോടെ നമ്മുടെ പ്രദേശത്തിനേറ്റ പ്രഹരം .വലിയ വരമ്പെന്ന പഴങ്കഥയിലെ പ്രതാപ ഭൂമികയെ മലമ്പാമ്പ്‌ കണക്കേ വിഴുങ്ങി നിശ്ചലമായി കിടക്കുന്ന തണ്ണീര്‍ കായല്‍ തിരുനെല്ലൂര്‍ക്കാരുടെ കണ്ണീര്‍ കായലായിരിക്കുന്നു.ജൈവ വൈവിധ്യങ്ങളാലും വിശേഷപ്പെട്ട പറവകളുടെ സാന്നിധ്യത്താലും സമ്പന്നമായ ഈ പ്രദേശം പ്രകൃതി സുരക്ഷാ മേഖലയായി എഴുതപ്പെട്ടിട്ടുണ്ട്‌ എന്ന്‌ പോലും പലര്‍ക്കും അറിയില്ലെന്നതത്രെ പരമാര്‍ഥം . 


തിരുനെല്ലൂര്‍  ഗ്രാമത്തിലെ ജനങ്ങള്‍ അധികവും മത്സ്യാഹാരപ്രിയരായിരുന്നു.ഒരു പക്ഷെ ഇന്നും അങ്ങനെത്തന്നെയാണെന്നാണ്‌  നിഗമനം.പണ്ടൊക്കെ അപൂര്‍‌വം ചിലപ്പോള്‍ മാത്രമേ ഭേദപ്പെട്ട വീടുകളില്‍ പോലും മാം‌സം  വാങ്ങാറുണ്ടായിരുന്നുള്ളൂ.മാസത്തിലൊരിക്കലൊക്കെയായിരുന്നു വീട്ടില്‍ മാം‌സം പാകം ചെയ്‌തിരുന്നതെന്നു പഴയ തലമുറക്കാരില്‍ ചിലര്‍ പറയുന്നു.

ഗ്രാമത്തിന്റെ തൊട്ടടുത്ത കച്ചവട കേന്ദ്രമായ പുവ്വത്തുരിലെ 'ഔറോക്കാടെ' ഇറച്ചിക്കട പ്രസിദ്ധമായിരുന്നു.വിശേഷപ്പെട്ട അഥിതികള്‍‌ക്കായി കോഴിയിറച്ചി വിളമ്പുന്നതിലായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍‌കപ്പെട്ടിരുന്നത്‌.അല്ലെങ്കില്‍ ആട്ടിറച്ചി.പ്രത്യേക നേര്‍‌ച്ചകളുള്ള ദിവസം പള്ളിയിലെ മുസ്‌ല്യാക്കന്മാരും അയല്‍‌വാസികളും ക്ഷണിക്കപ്പെടുമ്പോഴും കോഴി തന്നെയായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്.ഒരു കോഴിയുണ്ടായാല്‍ പത്തു മുപ്പതു പേര്‍‌ക്കെങ്കിലും കെങ്കേമന്‍ വിഭവവട്ടമൊരുക്കാമെന്നതായിരുന്നു അന്നത്തെ കാലത്തെ കണക്ക്‌.കോഴിയുടെ രുചി പകര്‍‌ന്ന ഉരുളക്കിഴങ്ങിന്റെ കഷ്‌ണമെങ്കിലും കിട്ടിയാല്‍ തന്നെ ഏറെ ആസ്വദിച്ചു കഴിക്കുമായിരുന്നു.

പ്രവാചക പ്രഭുവിന്റെ ജന്മം കൊണ്ട്‌ പ്രസിദ്ധമായ മാസത്തിലാണ്‌ മാം‌സാഹാരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുണ്ടായിരുന്ന ദിവസങ്ങള്‍.റബീഉല്‍‌അവ്വല്‍ പിറന്നാല്‍ മുസ്‌ല്യാക്കന്മാര്‍‌ക്ക്‌ അല്‍‌പം വരുമാനമുള്ള കാലവുമായിരുന്നു.പ്രവാചകപ്പെരുമകള്‍ വാഴ്‌ത്തുന്ന വലുതും ചെറുതുമായ നേര്‍‌ച്ചകള്‍ മിക്ക വീടുകളിലും നടക്കും.പള്ളിയിലെ ഇമാമുമാര്‍‌ക്കും മദ്രസ്സാ അധ്യാപകര്‍‌ക്കും ദര്‍‌സ്സ്‌ വിദ്യാര്‍‌ഥികള്‍‌ക്കും അതുപോലെ മജ്‌ലിസില്‍ ഇരുന്നു സങ്കീര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാകുന്നവര്‍‌ക്കും കുടും‌ബ നാഥന്‍ നല്‍‌കുന്ന പാരിതോഷികവും ലഭിക്കുമായിരുന്നു.ബദര്‍ ശുഹദാക്കളുടെ പേരിലും റബീഉല്‍ അവ്വല്‍ മാസത്തിലും പ്രദേശത്തെ പള്ളിയിലും പ്രത്യേക നേര്‍‌ച്ച നടക്കും.അതിനോടനുബന്ധിച്ച്‌ പിറ്റേദിവസം അന്നാദാനവും നടക്കുമായിരുന്നു.നെയ്‌ചോറും പോത്തിറച്ചിയും ആയിരുന്നു മൗലിദിനോടനുബന്ധിച്ച്‌ വിളമ്പിയിരുന്നത്.ബദര്‍‌ മൗലിദ്‌ നേര്‍‌ച്ചക്ക്‌ നാളികേരം ചേര്‍‌ത്ത ബിരിഞ്ജിച്ചോറായിരുന്നു പ്രധാനം.അതിലേക്കും കറി വിളമ്പിയിരുന്നത്‌ പോത്തിറച്ചി തന്നെയായിരുന്നു.

മഹല്ലിലെ പഴയകാല മുഅദ്ധിനുകളിലൊരാളായ പരേതനായ മുക്രി മുഹമ്മദലിക്കാടെ പിതാവ്‌ അഹമ്മുക്കയായിരുന്നു പ്രധാന പാചകക്കാരന്‍.പിന്നീട്‌ മുഹമ്മദലിക്കയായിരുന്നു ഇതിന്റെയൊക്കെ അമരത്ത്‌.ഇറച്ചിക്കറിയില്‍ ഏറ്റവും രുചികരമായത്‌ ഏതാണെന്നു ചോദിച്ചാല്‍ പള്ളിയില്‍ പാകം ചെയ്യുന്ന പോത്തിറച്ചി എന്നായിരിക്കും ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം.അതിന്റെ മണവും രുചിയും ഒന്നു വേറെത്തന്നെയാണ്‌.സങ്കീര്‍‌ത്തനങ്ങളിലും പ്രകീര്‍‌ത്തനങ്ങളിലും ചരിത്ര ഗാഥകളിലും ഒക്കെ വിശ്വാസത്തിനും പ്രവാചകാധ്യാപനങ്ങള്‍‌ക്കും പൊരുത്തപ്പെടുന്നതിനെ കുറിച്ചും പൊരുത്തപ്പെടാത്തതിനെ കുറിച്ചുമുള്ള ആശയ സംവാദങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇത്തരം ആണ്ടറുതികളിലും നേര്‍ച്ചകളിലും വിളമ്പുന്ന നെയ്‌ചോറും കറിയും അവസരം കിട്ടുമ്പോഴെക്കെ ആസ്വാദ്യതയോടെ തന്നെ സം‌ഘടനാ ഭേദമില്ലാതെ അധികപേരും കഴിച്ചു പോരുന്നുണ്ട്‌. 

എഴുപതുകളിലെ ഒരു ഓര്‍‌മ്മ സുവനീര്‍ ടീമുമായി പങ്കുവെച്ചത് വിവരിക്കാം.അയാള്‍ മാം‌സം വാങ്ങിക്കാന്‍ കാലത്ത്‌ എഴുന്നേറ്റു സൈക്കിളില്‍ പുവ്വത്തുരിലേക്ക്‌ പുറപ്പെട്ടു.കോഴിത്തോട്‌ വരെ എത്തി.പിന്നീട്‌ തോട്‌ കടക്കണം.മരപ്പലക നിരത്തിയ പാലത്തിലൂടെ സൈക്കിള്‍ ഉന്തി കൊണ്ടു പോകണം.പാലം കടന്നു വീണ്ടും സൈക്കിളില്‍ കയറാനുള്ള ഒരുക്കം എതിരെ ഒരാള്‍ എവിടേക്കാ..ഇറച്ചി വാങ്ങിക്കാനാണോ ? ഒരു പോത്തിന്റെ തല അവിടെ വെച്ചിട്ടുണ്ട്‌.സാധനം പശുവാണ്‌.

അറുക്കപ്പെട്ടത്‌ പശുവാണെന്നു പറഞ്ഞു കൊടുത്തത്‌ നാട്ടുകാരനായ മുഹമ്മദുക്കയായിരുന്നു.അഥവാ കാലികളിലെ ആണ്‍ വര്‍‌ഗങ്ങളല്ലാത്തതിന്റെ മാം‌സം പണ്ടും ആരും ഇഷ്‌ടപ്പെട്ടിരുന്നില്ല ഇന്നും ആരും ഇഷ്‌ടപ്പെടുന്നില്ല.ഇനി ഇഷ്‌ടമാകുകയും വേണ്ട.സഹോദര സമൂഹങ്ങളുടെ ആരാധ്യ വസ്‌തുക്കളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്ന സം‌സ്‌കാരം നഷ്‌ടപ്പെട്ടു പോകരുത്.മാട്ടിറച്ചിയുടെ പേരില്‍ അപരന്റെ പച്ചമാംസം ഭുജിക്കുന്ന ശീലും ശൈലിയും സ്വീകരിക്കുകയും അരുത്.നന്മയുടെ പ്രാസാരകരാകാം.പ്രചാരകരും.

നിഷിദ്ധമായത് ഒരനുബന്ധം:-

മദ്യം മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍, മത്സ്യം, വെട്ടുകിളികള്‍ എന്നിവയുടേതല്ലാത്ത ശവങ്ങള്‍, ‍ജീവികളുടെ രക്തം, നായ, പന്നി, കുരങ്ങ്‌, കഴുത തുടങ്ങിയ മൃഗങ്ങള്‍,മാംസ ഭുക്കുകളായ മൃഗങ്ങള്‍,കാലു കൊണ്ട്‌ ഇരപിടിക്കുന്ന പക്ഷികള്‍,പൂച്ച-എലി വര്‍ഗ്ഗങ്ങള്‍, ഇഴജന്തുക്കള്‍,മ്‌ളേചഛ്തയുമായി ബന്ധപ്പെടുന്ന ജീവികള്‍,കരയിലും വെളളത്തിലും ജീവിക്കാന്‍ കഴിയുന്ന ഉഭയ ജീവികള്‍ ഇതൊക്കെ വിശ്വാസികള്‍‌ക്ക്‌ നിഷിദ്ധമാണ്‌.സാമാന്യ ബോധമുള്ളവരും ഇതൊക്കെ ഒഴിവാക്കുന്നുണ്ടെന്നതും യാഥാര്‍‌ഥ്യമാണ്‌.

ക്രൈസ്‌തവ സമുദായത്തിലെ ഒരു വിഭാഗം അവരുടെ ആഘോഷങ്ങളില്‍ പോര്‍‌ക്ക്‌ മാംസവും പശുമാം‌സവും പരിഗണിക്കാറുണ്ടെങ്കിലും കേരളത്തില്‍ പൊതുവെ പശുമാംസം ആരും ഇഷ്‌ടപ്പെടുന്നില്ല.അഥവാ കാലികളിലെ ആണ്‍ വര്‍‌ഗങ്ങളെയാണ്‌ മലയാളി മാംസ ഭുക്കുകള്‍ ജാതി മതഭേദമേന്യ ഇഷ്‌ടപ്പെടുന്നത് എന്നതായിരിക്കാം കൂടുതല്‍ ശരി.വിശ്വാസപരമായി അപജയം സം‌ഭവിച്ചവര്‍ പ്രകൃതിയിലെ പല പ്രതിഭാസങ്ങളെയും ആദരിക്കുകയും ആരാധിക്കുകയും ചെയ്‌തേക്കാം.ഇത്തരത്തില്‍ ആദരിക്കപ്പെടുന്ന ആരാധിക്കപ്പെടുന്ന വസ്‌തുക്കള്‍ ചേതനമാവട്ടെ അചേതനമാവട്ടെ എന്തായാലും അതിനെ അവഹേളിക്കാനൊ അവമതിക്കാനൊ പാടില്ലെന്നാണ്‌ വിശ്വാസികള്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.അഥവാ ഗോക്കള്‍ ആരുടെയെങ്കിലും ആരാധ്യ വസ്‌തുവാണെങ്കില്‍ അവരുടെ വികാരം മാനിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്‌.




1983 വരെ തിരുനെല്ലൂര്‍‌ മഹല്ല്‌ പള്ളിയില്‍ കൊടികയറ്റ നേര്‍‌ച്ച ആഘോഷ പൂര്‍‌വം കൊണ്ടാടിയിരുന്നു.ഇതിന്റെ ഇസ്‌ലാമികമായ മാനങ്ങള്‍ എന്തൊക്കെയാണെങ്കിലും തിരുനെല്ലൂര്‍‌ക്കാരുടെ ഉത്സവമായി ഇത്‌ ആഘോഷിക്കപ്പെട്ടിരുന്നു.കാഞ്ഞിരമുറ്റം പരീദ്‌ ഔലിയയുടെ പേരിലായിരുന്നു ഈ ആഘോഷം കൊണ്ടാടപ്പെട്ടിരുന്നത്.നേര്‍‌ച്ചയുടെ പത്തു ദിവസം മുമ്പ്‌ തന്നെ മുട്ടും വിളിയും തുടങ്ങും.രണ്ടുതരം വാദ്യങ്ങളും ഒരു പീപ്പി വിളിക്കാരനും അടങ്ങുന്നതാണ്‌ മുട്ടും വിളി മൂവര്‍ സം‌ഘം.പടപ്പാട്ടുകളും കെസ്സു പാട്ടുകളും മാപ്പിള സം‌ഗീതച്ചുവയുള്ള നാടന്‍ ഗാനങ്ങളും ഇവര്‍ ആലപിച്ചു തകര്‍‌ക്കും.വീട്‌ വീടാന്തരമുള്ള മുട്ടും വിളി സം‌ഘത്തിന്റെ ഊരുചുറ്റലോടെ പെരിങ്ങാട്‌ പ്രദേശം ഉത്സവ ലഹിരി പടരും.കുട്ടികളും മുതിര്‍ന്നവരും ഈ സം‌ഘത്തെ അനുഗമിക്കും.പീപ്പിവിളിക്കാര്‍‌ക്ക്‌ പ്രത്യേക പാരിതോഷികം നല്‍‌കി ഇഷ്‌ട ഗാനങ്ങള്‍ ആലപിപ്പിക്കുന്നതില്‍ വിശിഷ്യാ സ്‌ത്രീകള്‍ വലിയ ആവേശം കാണിക്കുമായിരുന്നു.നേര്‍‌ച്ചയുടെ തലേദിവസം തന്നെ ചെണ്ടക്കാരും മറ്റു വാദ്യമേളക്കാരും മദ്രസ്സ മുറ്റത്ത്‌ തമ്പടിക്കും.വാലിപ്പറമ്പില്‍ സെയ്‌തു,കണ്ടത്തില്‍ മമ്മു,അധികാരി ഖാദര്‍,അബൂബക്കര്‍ മൂക്കലെ,പടിഞ്ഞാറയില്‍ മോമ്മുക്ക തുടങ്ങിയവര്‍ ഇതിന്റെ മുന്നണിത്തേരാളികളായിരുന്നു.ആദ്യത്തെ കാഴ്‌ച മക്കാറ്റിക്കയുടെ വീട്ടില്‍ നിന്ന്‌ എന്നതില്‍ വളരെ ശുഷ്‌കാന്തി കാട്ടിയിരുന്നു.ആനപ്പുറത്തു കയറാന്‍ പാപ്പാനെ സോപ്പിടുന്നവരും ആനവാലിനു കെഞ്ചുന്നവരും സം‌ഘാടകര്‍‌ക്ക്‌ വലിയ തലവേദന സൃഷ്‌ടിക്കുമായിരുന്നു.

ആദ്യത്തെ കാഴ്‌ച പടിഞ്ഞാറക്കരയില്‍ നിന്നും വലിയ വരമ്പു വഴി പുറപ്പെടുന്നതും നോക്കി പാടത്തും പറമ്പിലും ആണുങ്ങളും പെണ്ണുങ്ങളും തടിച്ചു കൂടുമായിരുന്നു.പള്ളിപ്പറമ്പിലേയ്‌ക്ക്‌ കാഴ്‌ച കയറുന്ന തിരക്കില്‍ പരസ്യ വാചകങ്ങള്‍ അലമുറയിടുന്ന മൈക്കുകള്‍ സജീവമാകും.വൈകുന്നേരം പുവ്വത്തൂര്‍ നിന്നും വരുന്ന നാട്ടുകാഴ്‌ചയെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച വാചകക്കസര്‍‌ത്തുകള്‍ വലിയ ആവേശത്തോടെയാണ്‌ ആബാല വൃദ്ധം ചെവികൊടുത്തിരുന്നത്‌. ഉച്ചക്ക്‌ 12 മണിക്കുള്ള കൊടികയറ്റക്കാഴ്‌ച പൊന്നേങ്കടത്ത് നിന്നായിരുന്നു.കാഴ്‌ചയുടെ ഭാഗമായി തട്ടുപറമ്പില്‍ ഖാദര്‍ സാഹിബിന്റെ നേതൃത്വത്തില്‍ കളരി അഭ്യാസങ്ങളുണ്ടാകും.വേലിക്കപ്പുറം ശ്വാസമടക്കിപ്പിടിച്ച്‌ അഭ്യാസങ്ങള്‍ വീക്ഷിക്കുന്ന പെണ്ണുങ്ങളാല്‍ പൊന്നേങ്കടത്തെ പറമ്പ്‌ നിറഞ്ഞു കവിഞ്ഞിരിക്കും.ഓരോ വാദ്യക്കാരും വേറെ വേറെയായി അവരവരുടെ മേളങ്ങള്‍ പെരുപ്പിക്കും.കോല്‍‌ക്കളിയാണ്‌ മറ്റൊരു ആവേശകരമായ പരിപാടി.മാപ്പിളപ്പാട്ടിന്റെ ഇശലിനൊത്തുള്ള കളിക്കാരുടെ കയ്യും മെയ്യും ഇളക്കിയുള്ള പാട്ടും കളിയും ചാട്ടവും കാണാനും കേള്‍‌ക്കാനും ഉള്ള തിരക്കിനാല്‍ പൊന്നേങ്കടം വീര്‍‌പ്പുമുട്ടുമായിരുന്നു.കൊടികയറ്റാനുള്ള കൊടിയും ഉയര്‍‌ത്തി ആനപ്പുറത്തിരിക്കുന്ന വ്യക്തിയുടെ ഭാഗ്യത്തെക്കുറിച്ച്‌ കുട്ടികള്‍ വാചാലമാകുമായിരുന്നു.വിശാലമായ പാടത്തുകൂടെ പടിഞ്ഞാറക്കരയില്‍ നിന്നു വരുന്ന കാഴ്‌ചകള്‍‌ക്ക്‌ വലിയ ഉത്സവച്ഛായ ലഭിച്ചിരുന്നു.

വൈകുന്നേരം പുവ്വത്തൂരില്‍ നിന്നും വരുന്ന നാട്ടുകാഴ്‌ച കാണാന്‍ വലിയ തിരക്ക്‌ അനുഭവപ്പെടുമായിരുന്നു.വളരെ സാവകാശം വരുമായിരുന്ന പ്രസ്‌തുത കാഴ്‌ചയിലും അഭ്യാസ പ്രകടനങ്ങള്‍ ഉണ്ടാകുമായിരുന്നു.പന്തം വീശല്‍ പടക്കം പൊട്ടിക്കല്‍ പൂത്തിരി വീശല്‍ തുടങ്ങിയ കലാവിരുന്നുകളും ആട്ടവും പാട്ടും പദവും ഈ കാഴ്‌ചയുടെ പ്രത്യേകതകളായിരുന്നു.

വളരെ സജീവമായി അന്ന്  രംഗത്ത്‌ ഉണ്ടായിരുന്ന ചില വ്യക്തിത്വങ്ങളുടെ പേരുകള്‍, ഓർമയിൽ ഉള്ളത്,വാലിപ്പറമ്പിൽ മുഹമ്മദ്‌ക്ക, എൻ.എം. അബൂക്ക,ബീരാൻ കാദർക്ക. കടവത്തു മുഹമ്മദ്‌ക്ക, വടകന്റെ കായിൽ കുഞ്ഞയമുക്ക, കറപ്പം വീട്ടിൽ കുഞ്ഞാമുക്ക.

പാങ്ങിൽ നിന്നും വരുന്ന നാട്ടു കാഴ്ച്ചയെ കുറിച്ചു പറയുമ്പോൾ സ്‌‌മരിക്കപ്പെടേണ്ട ഒരു വ്യക്തിത്വ മാണ് നമ്മുടെ ആര്‍.വി ഇബ്രാഹിംക്ക
(കളരി),മാധവപ്പണിക്കരുടെ പ്രധാന ശിഷ്യൻ കൂടി ആയിരുന്ന ഇബ്രാഹിംക്ക,ശങ്കുരു, അറക്കക്കാരൻ അബൂക്ക, ടി.പി ദാമോദരൻ, എന്നിവരുടെ നേതൃത്വത്തിൽ, പാങ്ങിൽ നിന്നും സന്ധ്യ സമയത്തു  പുറപ്പെടുന്ന " നാട്ടു കാഴ്ച്ച " (കളരി പയറ്റ് പ്രദർശനം നടത്തികൊണ്ട് ).. നാടിനും, നാട്ടുകാർക്കും, മാനവ മൈത്രി സന്ദേശം നൽകി കൊണ്ടുള്ള ഒന്നായിരുന്നു....

നേര്‍‌ച്ച കാണാന്‍ വരുന്നവരും ആഘോഷത്തിന്റെ പരിധികള്‍ ലം‌ഘിക്കപ്പെടുന്നതായി പരിഭവിക്കുമായിരുന്നു.നേര്‍‌ച്ചയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച്‌ ചില ലഖു ലേഖകള്‍ പ്രത്യക്ഷപ്പെടുമായിരുന്നെങ്കിലും ആഘോഷം പൂര്‍‌വാധികം ഭം‌ഗിയായി പുരോഗമിച്ചു കൊണ്ടിരുന്നു.ഇവ്വിഷയത്തെ പരാമര്‍‌ശിച്ചു്‌ 1982 ല്‍ ഏറ്റവും ഒടുവിലായി പ്രചരിപ്പിക്കപ്പെട്ട ലേഖനം ഏറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു.കറന്‍‌സികള്‍ കത്തിയെരിയുമ്പോള്‍ എന്ന തലക്കെട്ടിലുള്ള കുറിപ്പ്‌ കൊടികയറ്റ സം‌ഘാടകരെ അല്‍‌പം പൊള്ളലേല്‍‌പിച്ചിരുന്നു എന്നു വേണം കരുതാന്‍.യുവജനവേദിയുടെ വിലാസത്തില്‍ എഴുതപ്പെട്ട കുറിപ്പിന്റെ പിന്നില്‍ അബ്‌ദുല്‍ റഹിമാന്‍ കേലാണ്ടത്തും അസീസ്‌ മഞ്ഞിയിലും ആണെന്നു നാട്ടുകാര്‍ പറഞ്ഞിരുന്നു.ഇന്നേവരെ ഈ ആരോപണം നിഷേധിക്കപ്പെട്ടിട്ടുമില്ല.മഹല്ല്‌ നേതൃത്വത്തിന്റെ ഇഛാശക്തിയില്‍ ഈ അനാചാരം നാട്ടില്‍ നിന്നും തുടച്ചു നീക്കപ്പെടുകയായിരുന്നു.


തിരുനെല്ലൂരിലെ ഇരുകരകളെ ബന്ധിപ്പിക്കുന്ന മസ്‌ജിദ് റോഡിന്റെ നിര്‍‌മ്മാണം എമ്പതുകളില്‍ ഹാജി അബ്‌ദുല്‍ റഹിമാന്‍ സാഹിബിന്റെ നേതൃത്വത്തിലാണ്‌  പ്രാഥമികകാര്യങ്ങള്‍ പുരോഗമിച്ചത്‌.വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ സുഖപ്രദമായ പാതയായി പരിണമിച്ചു.2010 ല്‍ നിര്‍മ്മാണോദ്‌ഘാടനം ബഹു: മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വഹിച്ചു.മുല്ലശ്ശേരി പന്‍ചായത്ത് പ്രസിഡന്റ് സി.എ ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
പ്രകൃതി ഭംഗി കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു ഗ്രാമത്തിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട വീഥി വിവിധ പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്‌.രേഖകളില്‍ മസ്‌ജിദ്‌ റോഡ് എന്ന്‌ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങിനെ വിളിക്കപ്പെടാറില്ല.ഈ ദുരവസ്ഥക്ക് മാറ്റം പ്രതീക്ഷിച്ചുകൊണ്ട്‌ മസ്‌ജിദ് റോഡ് എന്ന ഫലകം സ്ഥാപിക്കപ്പെട്ടിരുന്നു.
04.05.2010


മുല്ലശ്ശേരി പഞ്ചായത്തിന്റെ കായലോര ഗ്രാമമാണ്‌ തിരുനെല്ലൂര്‍. കിഴക്കെകര പടിഞ്ഞാറെക്കര എന്നീ രണ്ട്‌ കരകളിലായി അധികാരികളുടെ അവഗണന മാത്രം ഏറ്റ്‌ വാങ്ങാന്‍ വിധിക്കപ്പെട്ട കൊച്ചുഗ്രാമം.ആസൂത്രണങ്ങള്‍ കേവലം സൂത്രങ്ങളായി പരിമിതപ്പെട്ടപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട സൗഭഗ്യം ദൗര്‍ഭാഗ്യമായതിന്റെ കഥയാണ്‌ ഈ ഗ്രാമത്തിന്‌ പറയാനുള്ളത്‌.പ്രദേശത്തെ വലിയ പ്രതീക്ഷയായി അവതരിപ്പിക്കപ്പെട്ട കനാല്‍ ജല പദ്ധതി അമ്ലാംശമുള്ള ഭൂഗര്‍ഭ ജലത്തിന്റെ തോതില്‍ മാറ്റം വരാനെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയില്‍  ആശ്വസിക്കുകയായിരുന്നു ഈ കൊച്ചു ഗ്രാമം.

സംസ്ഥാനത്തിന്റെ തന്നെ പലഭാഗങ്ങളിലും കര്‍ഷകര്‍ പാടശേഖരങ്ങള്‍ മണ്ണിട്ട്‌ നികത്തി ലാഭമുള്ളതും എളുപ്പമുള്ളതുമായ മറ്റ്‌ കൃഷി സമ്പ്രദായങ്ങളിലേക്ക്‌ തിരിഞ്ഞപ്പോഴും തിരുനെല്ലൂരിന്റെ പാടശേഖരം ശുദ്ധജല പദ്ധതിയുടെ മധുരിക്കുന്ന കിനാവില്‍ കരിഞ്ഞുണങ്ങുകയായിരുന്നു.ഈ ഗ്രാമത്തിന്റെ തെക്കേ അറ്റത്ത്‌ കൂടെ ഭീമാകാരനായി കടന്ന്‌ വന്ന്‌ ഇടിയഞ്ചിറയില്‍ അവസാനിക്കുന്ന ശുദ്ധജല പാദ്ധതി തിരുനെല്ലൂരിന്റെ കാര്‍ഷിക സ്വപനങ്ങള്‍ തൂത്തെറിയാനും വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ രൂക്ഷമാകാനും മാത്രമാണ്‌ സഹായിച്ചത്‌.

ഈ ദുര്‍‌ഗതിയ്‌ക്ക്‌ അറുതി വരുത്താനുള്ള പഞ്ചായത്തിന്റെ നിശ്ചയ ദാര്‍‌ഢ്യം 2017 ല്‍ ഫലം പ്രാപ്‌തിലെത്തി.ഘട്ടം ഘട്ടം മായുള്ള പ്രവര്‍‌ത്തന നൈരന്തര്യമാണ്‌ തിരുനെല്ലൂരിലെ നെല്‍കൃഷി സ്വപ്‌നത്തെ സാക്ഷാല്‍കാരത്തിലേയ്‌ക്ക്‌ നയിച്ചത്.പ്രാഥമികമായി കര്‍‌ഷകരെ വിളിച്ചിരുത്തി സംസാരിച്ചും,അവരുടെ അഭിപ്രായങ്ങള്‍ മുഖവിലെക്കെടുത്തും ഒപ്പം അവര്‍‌ക്കു വേണ്ട ബോധവത്കരണം നല്‍‌കിയും ഒക്കെയാണ്‌ ഈ വിഭാവനയെ ഇതു വരെ എത്തിക്കാനായത്.

സംസ്‌ഥാനത്തെ പ്രാദേശിക പഞ്ചായത്ത് തല കൃഷി ഭവനുകളുടെ പങ്കാളിത്തത്തെ ഊര്‍‌ജ്ജസ്വലമാക്കാനുതകും വിധം തദ്ധേശവാസികളുടെ ഭാഗദേയത്വം ഉറപ്പാക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളുടെ പ്രതിഫലനം സഹൃദയരായ കര്‍‌ഷകരുടെ കൂട്ടുത്തരവാദത്തോടെ ഹരിതാഭമാകുമെന്ന ശുഭ പ്രതീക്ഷ ശ്രീ എ.കെ ഹുസൈന്റെ വാക്കുകള്‍‌ക്ക്‌ തിളക്കം കൂട്ടുന്നു.ഒപ്പം ഒരു ഗ്രാമത്തിന്റെ കാര്‍ഷിക സ്വപ്‌നങ്ങള്‍ കതിരണിയാനും തുടങ്ങുന്നു.

കനാലിന്റെ വരവും ദുര്‍ഗതിയും ഒക്കെ വിവരിക്കപ്പെട്ടിട്ടുണ്ട്‌.2017 ല്‍ പ്രസ്‌തുത പ്രദേശങ്ങളില്‍ വന്ന മാറ്റവും ഒപ്പം വായിക്കപ്പെടാതിരിക്കരുത്‌.കൂമ്പുള്ളി പാലം മുതല്‍ ചിറയ്‌ക്കല്‍ വരെയുള്ള മുല്ലശ്ശേരി കനാലിന്റെ ഇരുവശമുള്ള റോഡുകളും സുഖമമായി ഗതാഗതയോഗ്യമാകുന്നതോടെ  തിരുനെല്ലൂര്‍, പെരിങ്ങാട്‌,പാടൂര്‍ ഉള്‍‌നാട്‌ കായലോര  പ്രദേശങ്ങലിലുള്ളവര്‍ക്ക്‌ ചാവക്കാട്‌ ഏനാമാവ്‌ മെയിന്‍ റോഡിലെത്താന്‍ ഏറെ സഹായകരമാകും.

മുല്ലശ്ശേരി,എളവള്ളി,വെങ്കിടങ്ങ്‌ എന്നീ മൂന്നു പഞ്ചായത്തുകളുടെ അതി വിചിത്രമായ ഊരാകുരുക്കില്‍ പ്രദേശവാസികളുടെ അഭിലാഷം പൂവണിയാതെ കിടക്കുകയായിരുന്നു.മുല്ലശ്ശേരി എളവള്ളി പഞ്ചായത്ത്‌ പരിതിയില്‍ പെടുന്ന കനാലിന്റെ വടക്കു ഭാഗം ദേശീയ ഗ്രാമീണ പദ്ധതിയില്‍ ഉള്‍‌പെടുത്തി പണികള്‍ പുരോഗമിക്കുന്നുണ്ട്‌.റോഡിന്റെ ഇരുവശവും കെട്ടി വീതികൂട്ടി വികസിപ്പിക്കുന്ന പണികളാണ്‌ ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍‌ക്കുന്നത്‌.1820 മീറ്റര്‍ ദൂരമുള്ള കൂമ്പുള്ളി ഇടിയഞ്ചിറ റോഡ്‌ നിര്‍‌മ്മാണത്തിനു ഒന്നര കോടിയോളം ചെലവു കണക്കാക്കപ്പെട്ടിരിക്കുന്നു.ഭാരത സര്‍‌ക്കാറിന്റെ ഗ്രമീണ വികസന വകുപ്പിന്റെ പദ്ധതി തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ്‌ പൂര്‍‌ത്തീകരിക്കപ്പെടുക.

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വിശിഷ്യാ അതിന്റെ സാരഥി ഗ്രാമ പ്രദേശത്തിന്റെ സമഗ്രമായ വികസന പ്രവര്‍‌ത്തനങ്ങളില്‍ സജീവം.
മഞ്ഞിയില്‍ & തിരുനെല്ലൂര്‍ ടീം

0 comments:

Post a Comment

Note: Only a member of this blog may post a comment.