Saturday, April 15, 2017

എത്രയെത്ര ചുവടുകള്‍.

കടവത്ത്‌ മത്സ്യം വഞ്ചികളില്‍ വന്നിറക്കുന്നതും,കാവ് കുട്ടകളില്‍ ചുമന്ന്‌ പാങ്ങിലേയ്‌ക്കും പാടത്തെ പീടികയിലേയ്‌ക്കും കൊണ്ടു പോകുന്നതും കൗതുകക്കാഴ്‌ചകളായിരുന്നു.വഞ്ചികളില്‍ കൊണ്ട്‌ വന്നിറക്കുന്നത്‌ കടല്‍ മത്സ്യങ്ങളായിരുന്നു.കുഞ്ഞു കുട്ടനും സഹോദരന്‍ അപ്പുകുട്ടനും ബീരാവുക്കയും ആയിരുന്നു അന്നത്തെ വഞ്ചി ഉടമകള്‍.നാലണയായിരുന്നു വഞ്ചി വാടക.ഒരു വാരലിലൊതുങ്ങുന്ന മത്സ്യവും.കടല്‍ മത്സ്യങ്ങളെത്തും മുമ്പ്‌ തന്നെ വെള്ള വലിക്കാരുടെ മത്സ്യങ്ങള്‍ പാടത്തെ പീടികയിലെ മത്സ്യ മാര്‍ക്കറ്റില്‍ എത്തിയിരിയ്‌ക്കും.കായലും കായലോരവും നമ്മുടെ നാടിന്റെ ജീവല്‍ സ്‌പന്ദനങ്ങളായിരുന്നു.കടല്‍ മത്സ്യങ്ങള്‍ കൊണ്ടു വന്നു വില്‍‌പന നടത്തുക കായലില്‍ വലയെറിഞ്ഞ്‌ മത്സ്യം പിടിക്കുക രാത്രി കാലങ്ങളില്‍ വെള്ളവലിയിലേര്‍‌പ്പെടുക തുടങ്ങിയ അദ്ധ്വാനമുള്ള ജോലികളില്‍ ജിവിതം പടുത്തുയര്‍ത്തിയവരായിരുന്നു പഴയ  കാലത്തെ നമ്മുടെ കുടും‌ബ നാഥന്മാര്‍.മത്സ്യം കൂടുതല്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉത്സവ പ്രതീതി ജനിപ്പിച്ചിരുന്നു.കൂടുതല്‍ മീന്‍ കിട്ടുന്ന ദിവസങ്ങളില്‍ മീന്‍ കുട്ടകള്‍ രണ്ടും മൂന്നും അട്ടികളായി വെച്ച്‌ ചുമടൊരുക്കി പൊക്കുന്ന അക്കാലത്തെ ആരോഗ്യമുള്ളവരെപ്പോലെ ഒരാളെയും ഇന്നു കാണാന്‍ സാധ്യമല്ല.

നമ്മുടെ പ്രദേശത്തെ പ്രസിദ്ധങ്ങളായ കയറ്റിറക്ക്‌ കടവുകളായിരുന്നു.കൂട്ടുങ്ങല്‍ അങ്ങാടി കടവും,ചേറ്റുവ കടവും,കണ്ടശ്ശാം കടവും,പെരിങ്ങാട്ടെ കടവും.എന്നാല്‍ പുളിക്ക കടവ്‌  മുനക്ക കടവ്‌ കുണ്ടുവ കടവ്‌ എന്നിവ കടത്തു കടവുകളായാണ്‌ അറിയപ്പെട്ടിരുന്നത്‌.ഉണക്കിയ കയറുകള്‍ വലിയ കെട്ടുകളാക്കി കെട്ടു വള്ളങ്ങളില്‍ കൊച്ചിയിലേയ്ക്ക്‌ അയക്കുകയായിരുന്നു.

കായലോരങ്ങള്‍ കേന്ദ്രികരിച്ചുള്ള തൊണ്ടു തല്ലലും ചകിരിയും കയറു പിരിയും ഒക്കെ സജീവമായിരുന്ന കാലം.വലിയ കെട്ടു വള്ളങ്ങളില്‍ ചകിരി കെട്ടുകള്‍ കയറ്റുന്നതും അടുക്കി വെക്കുന്നതും കൗതുകമുണര്‍‌ത്തുന്ന കാഴ്‌ച തന്നെ.തൊണ്ട് തല്ലാന്‍ പരുവമാക്കുന്നതിന്റെ ഭാഗമായി ചകിരി കായല്‍ ചളിയില്‍ പൂഴ്‌ത്തിയിടും.ആഴ്‌ചകള്‍ക്ക്‌ ശേഷമായിരിക്കും പുറത്തെടുക്കുന്നത്.വളരെ ദൂര ദിക്കുവരെ ദുര്‍ഗന്ധം പരന്നിരിക്കും.കടവു മുതല്‍ ചിറവരെ കായലില്‍ വലിയ തടം രൂപപ്പെടുത്തിയിട്ടായിരുന്നു ചകിരി മൂടല്‍.കുറെ കഴിഞ്ഞപ്പോള്‍ തൊണ്ട്‌ തല്ലുന്ന മെഷിനുകള്‍ സ്ഥാപിക്കപ്പെട്ടു.കയറു പിരിക്കുന്നതിന്‌ റാട്ടുകളും അനുബന്ധ സം‌വിധാനങ്ങളും ഉണ്ടായി.സ്‌ത്രീകളുടെ തൊഴില്‍ മേഖല കൃഷിയിടങ്ങളും നാളികേരവും തൊണ്ടും കയറും ഒക്കെ തന്നെയായിരുന്നു.ചുക്കു ബസാര്‍ പുവ്വത്തൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബീഡി തെറുപ്പു തൊഴിലിലും ഏറെ യുവതികള്‍ സജീവമായിരുന്നു.


ഇന്ന്‌ വലിയ തുറമുഖങ്ങളിലും പ്രസിദ്ധങ്ങളായ ബോട്ടു ജെട്ടികളിലും ഒക്കെ വിനോദയാത്രയ്‌ക്ക്‌ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പോകുന്നതു പോലെ നമ്മുടെ കടവത്തെ കെട്ടു വള്ളങ്ങളും ചെറുതോണികളും കാണാന്‍ സമീപ പ്രദേശത്തെ വിദ്യാര്‍ഥികള്‍ വരുമായിരുന്നു.അറ്റകുറ്റ പണികള്‍ക്കായി കരയില്‍ കയറ്റിയിട്ട വഞ്ചികള്‍ കാണാന്‍മാത്രമുള്ള പ്രൗഢിയും ഉണ്ട്‌.പണി കഴിഞ്ഞ വഞ്ചികളില്‍ അണ്ടിക്കറ പുരട്ടി നിശ്ചിത ദിവസങ്ങള്‍‌ക്ക്‌ ശേഷമേ നീറ്റിലിറക്കിയിരുന്നുള്ളൂ.വലിയ വഞ്ചികള്‍ കരയിലേയ്‌ക്ക്‌ വലിച്ചു കയറ്റാന്‍ പ്രാപ്‌തരായ അരോഗ ദൃഢഗാത്രരായ പരിചയസമ്പന്നരുടെ അദ്ധ്വാനം കാണേണ്ടതു തന്നെ.വടം കെട്ടി വലിക്കുമ്പോള്‍ മല്ലന്മാര്‍ മൂളുന്ന പാട്ടും പതവും ദൂരെ ദിക്കുകള്‍ വരെ കേള്‍‌ക്കാം.

കടവത്തെ ചായപ്പീടികയോട്‌ ചേര്‍‌ന്നായിരുന്നു തൊറയപ്പന്റെ ഇത്തള്‍ ചൂളപ്പുര.ഇത്തള്‍ നീറ്റിയാണ്‌ ചുണ്ണാമ്പും ഇത്തള്‍ കുമ്മായവും ഉണ്ടാക്കിയിരുന്നത്.അക്കാലത്തെ ചുമരുകളില്‍ വെള്ള പൂശിയിരുന്നത് ഈ ചൂളയിലെ കുമ്മായം കൊണ്ടായിരുന്നു.


അറുപതുകളില്‍ ശൗച്യാലയങ്ങളൊന്നും ഉണ്ടായിരുന്നില്ല.പുരുഷന്മാര്‍ അധികവും കടവത്തും പാണ്ടിപ്പാടത്തും ഇടത്തോട്‌ വക്കുകളിലുമൊക്കെയാണ്‌ വിസര്‍ജ്ജനം ചെയ്‌തിരുന്നത്.വളര്‍ന്നു നില്‍‌ക്കുന്ന ഒരു കൂവത്തണ്ടോ മറിഞ്ഞു വീണ ഓലത്തലപ്പോ അതുമല്ലെങ്കില്‍ ഒരു നിവര്‍ത്തിപ്പിടിച്ച കുടയൊ ഉണ്ടായാല്‍ കാര്യം നടത്താം.സ്‌ത്രീകള്‍ സന്ധ്യയ്‌ക്ക്‌ ശേഷമാണ്‌ തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.വിശാലമായ പറമ്പുള്ളവര്‍ പറമ്പിന്റെ ഒരു മൂലയില്‍ കുഴിയെടുത്തു രണ്ട്‌ മുട്ടിയിട്ട്‌ ഓലകൊണ്ട്‌ മറച്ച കക്കൂസ്‌ നിര്‍‌മ്മിച്ചിരുന്നു.കാര്യം സാധിച്ച ശേഷം ഒരു കുത്ത്‌ മണ്ണ്‌ വസര്‍‌ജ്യത്തിലേയ്‌ക്ക്‌ എറിയും.കുളത്തിലൊ തോട്ടിലൊ കിണറ്റിന്‍ കരയിലെ കുളിപ്പുരയിലൊ പോയി ശുചിയാക്കും.

പണ്ടൊന്നും വീടു വീടാന്തരം കിണറുകളില്ല.പത്തും പതിനഞ്ചും വീടുകളൊക്കെ ഒരു കിണറായിരിയ്‌ക്കും ഉപയോഗിക്കുക.കിണറ്റിന്‍ കര, കുളക്കടവ്‌,പുഴയോരം എല്ലാം സജീവ സൗഹൃദ സം‌ഗമ വേദികളാണ്‌.പരസ്‌പരം കൊണ്ടും കൊടുത്തും ജിവിച്ചു പൊന്ന കാലം സാഹോദര്യത്തിന്റെ സമ്പന്ന കാലഘട്ടം തന്നെയായിരുന്നു.അയല്‍ പക്ക ബന്ധങ്ങളെ കുറിച്ച്‌ പറയുമ്പോള്‍ ഒരു കാര്യം കുറിക്കതിരിക്കാന്‍ വയ്യ.സാധാരണയില്‍ കവിഞ്ഞ ഒന്ന് വീട്ടിലെത്തിയാല്‍ അയല്‍‌ക്കാര്‍ക്കും ഒരു വിഹിതം നിര്‍ബന്ധമായിരുന്നു.

നാട്ടിലേയും പരിസര പ്രദേശത്തെ പോലും നേര്‍ച്ചകളില്‍ പങ്കെടുക്കുന്ന സ്വഭാവക്കാരായിരുന്നു അധിക പേരും.വാലിപ്പറമ്പില്‍ സെയ്‌തുക്കയുടെ നേര്‍‌ച്ചക്ക്‌ പോക്കും അദ്ധേഹം പൊതിഞ്ഞു കൊണ്ടുവന്നിരുന്ന നെയ്‌ചോര്‍ അയല്‍ വീടുകളില്‍ വിതരണം ചെയ്‌തിരുന്നതും ഗൃഹാതുരത്വത്തോടെ ഓര്‍‌ത്തു പോകുന്നു.

പണ്ടൊക്കെ എല്ലാ വീടുകളിലും നേര്‍‌ച്ചകളും മൗലിദുകളും ഒക്കെ സ്ഥിരമായെന്നപോലെ ഉണ്ടാകും.അതില്‍ പന്ത്രണ്ട്‌ വിട്ടുകാര്‍ വീതമുള്ള ചില സ്ഥിര സംവിധനങ്ങളും നിലനിന്നിരുന്നു.എല്ലാ മാസങ്ങളിലും പതിനാലാം രാവിനു ബദ്‌രിങ്ങളുടെ പേരിലുള്ള നേര്‍‌ച്ചയാണ്‌ പ്രസിദ്ധം.ഓരോ മാസവും ഒരു നിശ്ചിത വീട്ടില്‍.ഇതു പരസ്‌പരമുള്ള സുഹൃദത്തിന്‌ ഏറെ പ്രയോജനപ്പെട്ട ഒന്നായിരുന്നു. 

അലോപ്പതി ചികിത്സ അത്രയൊന്നും വ്യാപകമാകാത്ത കാലത്ത്‌ മിക്ക വീടുകളിലും പ്രത്യേകം ഒരുക്കിയ ഇടങ്ങളിലും അല്ലാതെയും വിവിധ തരം ഔഷധച്ചെടികള്‍  ഉണ്ടാകുമായിരുന്നു.

ഉങ്ങ്‌,മുരിങ്ങ,കുറുന്തോട്ടി,കുരുമുളക്‌,കീഴാര്‍നെല്ലി,തുമ്പ,തഴുതാമ,മുത്തങ്ങ,ബ്രിഹ്മി,ആടലോടകം,വേപ്പ്‌,പുത്തിരിച്ചുണ്ട,മുള്ളങ്കി,ചതവാരിക്കിഴങ്ങ്‌,
ചെമ്പരത്തി,പുളിഞ്ചി,ഞാരകം,ഗണപതി-ഞാരകം, കഞ്ഞുണ്ണി, കക്കര, മുള്ളന്‍ചക്ക,പൂപരത്തി,പാവുട്ട,കഞ്ഞിക്കൂര്‍‌ക്ക,നിലംപരണ്ട,പപ്പക്ക,പേരകം,കീരിക്കിഴങ്ങ്, സോമലത, ജലസ്തംഭിനി, പശിയടക്കി, പുത്രന്‍ജീവ, ചന്ദന വേപ്പ്‌, വിശല്യകരണി, വാതംപറത്തി, വള്ളിപ്പാല, കയപ്പനരച്ചി, കുടജാദ്രി  തുടങ്ങി ഒട്ടനവധി ഇനങ്ങള്‍.

ഗ്രാമങ്ങളിലെ മിക്ക വീടുകളുടെ കിണറ്റിന്‍ കരയോട്‌ ചേര്‍‌ന്ന്‌ അടുക്കള തോട്ടം  കാണാം. കാവത്ത്‌, മധുരക്കിഴങ്ങ്‌, കൊള്ളി, ചേന, കൊളമ്പ്‌ചേമ്പ്‌, വെണ്ട,
നെല്ലിപ്പുളി,കുമ്പളം,വെള്ളരി,മത്തന്‍,പടവലം,കഞ്ഞിപ്പുല്ല്‌,പയര്‍,അമരപ്പയര്‍,ചിരക്ക,വയല്‍ചുള്ളി,മധുരച്ചേമ്പ്‌,പാഷന്‍ ഫ്രുട്ട്‌സ്‌, മല്ലി, പൊതീന, ചീര,മണ്ണന്‍ ചീര,വാഴ തുടങ്ങിയവ സുലഭമായിരുന്നു.

നായാട്ടിനും മത്സ്യ ബന്ധനത്തിനും ഏറെ പ്രാവീണ്യമുള്ള കാരണവന്മാരും അവരുടെ മക്കളും പഴയ തലമുറയിലുണ്ടായിരുന്നു.പാണ്ടി പാടത്ത്‌ മുണ്ടന്‍ ചെമ്മീനും,പണിക്ക ചെമ്മീനും,കരിമീനും സുലഭമായിരുന്നു.ഇതില്‍ കൂട്ടത്തോടെ വലയില്‍ കുടുങ്ങുന്ന ഇനമാണ്‌ മുണ്ടന്‍ ചെമ്മീന്‍.തുറുമ്പിട്ടു പിടിക്കുക കുരുത്തി വെച്ചു പിടിക്കുക തപ്പിപ്പിടിക്കുക വെള്ളവലിക്കുക തുടങ്ങിയ പേരുകളില്‍ മത്സ്യബന്ധന രീതികള്‍ ഉണ്ടായിരുന്നു.

കണ്ടാടി വല,അരിപ്പ വല,വടിവല,കോരി വല,വീശി വല തുടങ്ങി മീന്‍‌ പിടുത്തത്തിന്റെ സ്ഥലവും സൗകര്യവും അനുസരിച്ചുള്ള പ്രയോഗത്തിനനുസൃതമായ വിവിധ തരം വലകള്‍ പ്രസിദ്ധങ്ങളായിരുന്നു.


മാസാന്തങ്ങളില്‍ ഒരു പ്രത്യേക വിഭാഗം മീന്‍ പടുത്തക്കാര്‍ വരും.അവരുടെ വേഷ വിധാനങ്ങള്‍ പോലും ഒരു പ്രത്യേകതയുണ്ടായിരുന്നു.മത്സ്യ ബന്ധനത്തിലും ഉണ്ടായിരുന്നു ചില പ്രത്യേകതകള്‍.പുഴ മുഴുവന്‍ അടിച്ചു വാരി സകലതും പിടിച്ചു കൊണ്ടു പൊകുന്ന പ്രതീതി ഉളവാക്കിയിരുന്നതിനാല്‍ അടിച്ചൂട്ടി വലക്കാര്‍ എന്നാണ്‌ അവര്‍ അറിയപ്പെട്ടിരുന്നത്.ഉപജീവനത്തിന്റെ ഭാഗമായ കായലും കരയും വള്ളവും വെള്ളവലിയും മത്സ്യബന്ധനവും തൊണ്ടും ചകിരിയും റാട്ടും ചൂളയും ഒക്കെയായി കായലും കരയും അക്ഷരാര്‍ഥത്തില്‍ സജീവമായിരുന്നു.


മത്സ്യബന്ധനത്തില്‍ ഏറെ പ്രാവീണ്യമുള്ള മറ്റൊരു വിഭാഗമായിരുന്നു കൊട്ടളക്കാര്‍.രണ്ട്‌ കൊതുമ്പു വഞ്ചികള്‍ നിശ്ചിത ദുരത്തില്‍ ഘടിപ്പിച്ച്‌,അലകും പിടിയും വെച്ച്‌ വല ഉറപ്പിച്ച്‌ വിളക്കു കത്തിച്ച്‌ വെച്ച്‌ വഞ്ചിപ്പലകയില്‍ മുട്ടി ശബ്‌ദമുണ്ടാക്കി  രാത്രികാലങ്ങളില്‍ പുഴയിലിറങ്ങുന്നതായിരുന്നു ഇവരുടെ സമ്പ്രദായം.ഒഴുക്കലക്കാര്‍ എന്നറിയപ്പെട്ടിരുന്ന ഒഴുക്കുവലക്കാരുടെ മത്സ്യത്തിനായിരുന്നു കൂടുതല്‍ പ്രിയം.വിലയും അതു പോലെ വീര്യത്തില്‍ കൊടുക്കണം.

പെരിങ്ങാട്‌ കായല്‍ ആഴം കുറവാണ്‌.അതിനാല്‍ പരപ്പുഴ എന്നപേരിലാണ്‌ അറിയപ്പെട്ടിരുന്നത്.കക്ക വാരലും ചെളി വാരലും വ്യാപകമായതോടെ വലിയ കുഴികള്‍ രൂപപ്പെട്ടു.സ്ഥിരമായി കായലില്‍ പോകുന്നവര്‍‌ക്കും ജലഗതാഗതത്തിനു വരെ അപകടം സൃഷ്‌ടിച്ചു.

തീര ദേശ ഗ്രാമങ്ങലിലുള്ളവര്‍ ജല ഗതാഗതം വളരെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.മുറ്റിച്ചൂര്‍,വാടാനപ്പള്ളി,കണ്ടശാങ്കടവ് ‌ തൊയക്കാവ്‌,പുളിക്കകടവ്‌,ചേറ്റുവ,ഒരുമനയൂര്‍.വെന്മേനാട്‌,അങ്ങാടിത്താഴം

ചവക്കാട്‌ തുടങ്ങിയ സ്ഥലങ്ങലിലേയ്ക്ക്‌ കുടും‌ബസമേതമുള്ള യാത്രകള്‍‌ക്കും മറ്റും ജല ഗതാഗതം തന്നെയായിരുന്നു മുഖ്യമായും ആശ്രയിച്ചിരുന്നത്.
.......
ഒരുകാലത്തു  വാഹനം വഞ്ചി തന്നെ ആയിരുന്നു.തൊയക്കാവ്, ചേറ്റുവ, വട്ടേകാടു, കടപ്പുറം, മുതലായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതും, കല്യാണംങ്ങൾ വരെ നടന്നിരുന്നതും.. ഇതേ കടവത്തുനിന്നും ഉള്ള വഞ്ചി മാർഗം ആയിരുന്നു.. അതിന്റെ അമരക്കാരന്‍ (വഞ്ചി കുത്തുന്ന ആൾ). കടവത്തു തന്നെ താമസിച്ചിരുന്ന ബീരാവുക്ക ആയിരുന്നു.എന്തിനു ഏറെ പറയുന്നു.എഴുപതുകളില്‍ വെന്മേനാട് സ്കൂളിൽ പഠിക്കാൻ പോയിരുന്നത് വരെ ഇതേ കടവത്തു നിന്നും വഞ്ചി മാർഗം ആയിരുന്നു ( മഴക്കാലത്തു മാത്രം ) അത് പോലെ വട്ടേകാടു, നേർച്ച, പുന്നക്ക ചാൽ നേർച്ച ( കടപ്പുറം ),ചേറ്റുവ നേർച്ച... ഇതിനു എല്ലാം രാത്രി സമയം.....നിലാവിന്റെ വെളിച്ചത്തിൽ...പുഴയിൽ കൂടി വഞ്ചിയിൽ ഇരുന്നും കൊണ്ട്..  നമ്മുടെ കടവത്തു മുഹമ്മദ്‌ക്ക, പടിഞ്ഞായിൽ ഇബ്രാഹിം കുട്ടിക്ക പോലുള്ള വരുടെ നേതൃത്വത്തിൽ (വഞ്ചി കുത്താൻ അവർക്കൊക്കെ അറിയൂ എല്ലാവർക്കും അറിയില്ല.. വഞ്ചി തുഴയല്‍ ഒരു കലയും കൂടി ആണ് എല്ലാവരെ കൊണ്ടും പറ്റുകയും ഇല്ല) കുട്ടികൾ‌ക്ക്‌ വലിയ അവേസമാണ്‌. ഇന്നും അതൊക്കെ ഓർക്കുമ്പോൾ.. ഒരു സന്തോഷം തോന്നി പോകുന്നു....അവരെ എല്ലാം ഒരു നിമിഷം ഓർത്തു പോകുന്നു
..........
പടിഞ്ഞാറക്കരയില്‍ സ്‌ക്കൂള്‍ പറമ്പും കിഴക്കേകരയില്‍ മഞ്ഞിയില്‍ പറമ്പും കേളികേട്ട കളിപ്പറമ്പുകള്‍.ഉപ്പും പക്ഷി,ആട്ടക്കളം പൂട്ടല്‍,കബഡി,പന്തു കളി,കാറകളി,ഗോട്ടികളി,കുറ്റിയും കോലും കളി,മേഡാസ്‌ തുടങ്ങിയവയായിരുന്നു അക്കാലത്തെ മുഖ്യമായ കളികള്‍.

പാടത്തെ പീടികയിലെ അലീമാത്താടെ ചായക്കട പ്രസിദ്ധമായിരുന്നു.കല്യാണക്കുറികളും സഹായക്കുറികളും അധികവും നടത്തപ്പെട്ടിരുന്നത് ഇവിടെയായിരുന്നു.നാട്ടുകാര്‍ക്ക്‌ എന്തെങ്കിലും ഒരാവശ്യം വന്നാല്‍ പണം സമാഹരിക്കുന്ന സഹൃദ പൂര്‍‌ണ്ണമായ രീതിയായിരുന്നു ചായക്കുറി.

കായികമായ അദ്ധ്വാനങ്ങളിലും കായിക വിനോദങ്ങളും ജനപ്രിയമായിരുന്നു.തിക്കൊടി ഹാജിക്കുരുക്കളുടെ കളരിയില്‍ നാട്ടുകാരും അയല്‍ നാട്ടുകാരും അഭ്യസിച്ചിരുന്നു.സൈനുല്‍ ആബ്‌ദീന്‍ തങ്ങള്‍,മഞ്ഞിയില്‍ മുഹമ്മദ്‌,ഇബ്രാഹീം കുട്ടി ആര്‍.കെ തുടങ്ങിയ  ശിഷ്യ ഗണങ്ങളെ സീനിയര്‍ അം‌ഗം ഓര്‍‌ത്തെടുത്തു.ഔറോക്കാട്‌ത്തെ ഇബ്രാഹീംക്ക പ്രസിദ്ധനായ അഭ്യാസിയായിരുന്നു.പല കളരിപ്പുരകള്‍‌ക്കും ഹ്രസ്വകാലത്തെ ആയുസ്സേ ഉണ്ടാകാറുള്ളൂ.വര്‍‌ഷം മുഴുവന്‍ നീണ്ടു നിന്ന ഒരു കളരി ആര്‍.കെ ഓര്‍‌ത്തെടുത്തു.കാട്ടില്‍ കുഞ്ഞു മൊയ്‌തുക്കാടെ പറമ്പില്‍ വലിയ പന്തലിട്ട്‌ വളച്ചു കെട്ടിയ കളരിപ്പുരയിലായിരുന്നു അത്‌.നാട്ടുകാരനായ ഇബ്രാഹീംക്കയായിരുന്നു ഉസ്‌താദ്‌.

എഴുപതുകളില്‍ ബോം‌ബെയില്‍ ഡോഗ്രി മൈതാനത്ത് നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ച്‌ ഇബ്രാഹീംക്ക കളരി അഭ്യസിപ്പിച്ചിരുന്നു.ക്രമ പ്രവര്‍‌ദ്ധമായും സാവകാശവും അച്ചടക്ക പൂര്‍‌ണ്ണവുമായിരുന്നു എന്നതത്രെ ഇബ്രാഹീംക്കയുടെ സവിശേഷത.കളരി ശരീര ഭാഷ എണ്ണി പ്പറയുകയും ശിഷ്യരോടൊപ്പം അഭ്യാസത്തില്‍ പങ്കെടുക്കുന്ന രീതിയും കളരി വിദ്യാര്‍ഥികളില്‍ മതിപ്പുളവാക്കിയിരുന്നു.

മെയ്‌പയറ്റ്‌,കൈ കുത്തിപ്പയറ്റ്‌,ചുമട്ടടി,മുച്ചാണ്‍,വടിത്തല്ല്‌,വാളും പരിജയും ഇങ്ങനെ എണ്ണിപ്പറഞ്ഞ രീതിയിലായിരുന്നു പഠനം.കേരളത്തിലെ അഭ്യാസമുറകളെ അടുത്തറിയാനും പഠിക്കാനും പകര്‍ത്താനും എത്തിയ ജാപ്പാന്‍കാരന്‍ ഒരിക്കല്‍ ഇബ്രാഹീം‌ക്കയുടെ കളരിയില്‍ വന്നിരുന്നു.ജാപ്പാന്‍ കാരന്‍ ഏറെ സന്തുഷ്‌ടനായതും പാരിതോഷികങ്ങള്‍ നല്‍‌കിയതും വളരെ ആദര പൂര്‍‌വ്വം ഇന്നും ശിഷ്യ ഗണങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട്‌.

ശരീരത്തിന്റെ നിയന്ത്രണം നിലനിറുത്തിക്കൊണ്ട് ചില പ്രത്യേക രീതികളില്‍ മുന്നോട്ടോ,പിന്നോട്ടോ,ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളിലെക്കൊ - ശത്രുവിന്റെ മര്‍മ്മസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി അടിക്കുകയോ, ഇടിക്കുകയോ, വെട്ടുകയോ, കൊളുത്തി വലിക്കുകയോ ചെയ്യാന്‍ വേണ്ടി - കയറുകയും,ഇറങ്ങുകയും ചെയ്യുന്നതിനെയാണ് 'കളങ്ങള്‍ ' എന്ന് പറയുന്നത്.ഇതിന് ചിലര്‍ ചുവട് എന്നും പറഞ്ഞു വരുന്നുണ്ട്. ഒന്ന് മുതല്‍ അറുപത്തിനാല് കളങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.കളങ്ങള്‍ മുഴുവനും ശാസ്ത്രീയമായിട്ടും വ്യക്തമായും പഠിച്ച ഒരായോധന വിദ്യാര്‍ത്ഥിക്ക് അഭ്യാസങ്ങള്‍ എത്ര ചെയ്‌‌താലും തീരില്ല എന്നതാണ് ഇതിന്റെ ഗുണം. അഭ്യാസങ്ങള്‍ എന്ന് പറയുമ്പോള്‍ കാഴ്ച്ചപ്പയറ്റല്ല,ആന്തരിക വിദ്യകളാണ് തീരില്ല എന്ന് പറഞ്ഞത് .ഒരു വിദ്യക്ക് പതിനെട്ട് ഭാഗങ്ങള്‍ ഉണ്ട്.അതായത് ഒരു പിടിമുറയില്‍ ഒരാളെ പൂട്ട് ചെയ്‌‌താല്‍ അതിനൊരു ഒഴിവുണ്ട്.ആ ഒഴിവിന് വീണ്ടും ഒരു ബന്ധനം.അതിന് മറ്റൊരു ഒഴിവ് .അതിന് വീണ്ടും .... ഇങ്ങനെ പതിനെട്ട് എണ്ണം.ഇവിടെ തീരുന്നു അഭ്യാസം. ഒരു കാല്‍ മുന്നില്‍ വെച്ചാല്‍ അതിന് പതിനെട്ട് പ്രയോഗങ്ങള്‍ ഉണ്ടായിരിക്കും.അതാണ് പതിനെട്ടടവ് എന്ന് പറയുന്നത്.അല്ലാതെ പതിനെട്ട് മുറകള്‍ക്കല്ല.


ഇന്ന് ഏതാണ്ട് തൊണ്ണൂറ്റിയെട്ട് ശതമാനം കളരികളിലും പതിനെട്ട് മുറകള്‍ പഠിപ്പിച്ച് ഇതാണ് പതിനെട്ടടവുകള്‍ എന്ന് പറഞ്ഞ് കൊടുക്കുന്നുണ്ട്.അതിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവും ഇല്ല . ഏതൊരു പ്രവര്‍ത്തിക്കും രണ്ട് വശമുണ്ട്.

ഒന്ന് ബാഹ്യമായിട്ടുള്ളത്.രണ്ടാമത്തേത് ആന്തരികമായിട്ടുള്ളതും. കളരിയുടെ ആന്തരിക വശമറിഞ്ഞ ഒരാള്‍ - അയാളോട് മരണ സമയത്ത് കളരി എന്ന് പറയപ്പെട്ടാല്‍ അയാള്‍ കണ്ണ് തുറന്ന് നോക്കുമെന്ന്  ഗുരുഭൂതര്‍ പറയാറുണ്ടായിരുന്നു. പയറ്റ് മുറയിലെ പ്രധാന ഇനമായ ഒറ്റപ്പയറ്റിലെ ചുവടുകള്‍ 64 എണ്ണമാണ് .കളവും 64 എണ്ണമാണ്.അപ്പോള്‍ തന്നെ കളങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുമല്ലോ.എല്ലാ വിദ്യകളെയും പോലെ ഇതിനെയും പല ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.

1.ഒറ്റക്കളം: (ഒറ്റച്ചുവട്) ഇടത് കാല്‍ മാറ്റാതെ അല്ലെങ്കില്‍ വലത് കാല്‍ മാറ്റാതെ അടുത്ത കാല്‍ ചില പ്രത്യേക രീതികളില്‍ അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി നാലു ഭാഗത്തേക്കും ചില പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍ . 2.ഇരട്ടക്കളം: (ഇരട്ടച്ചുവട്) രണ്ട് കാലും പ്രത്യേക രീതികളില്‍ രണ്ട് കളത്തില്‍ (സ്റ്റെപ്പ്) അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി കയറുകയും ഇറങ്ങുകയും ചെയ്ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍. 3.മുക്കളം: (മുച്ചുവട്) രണ്ട് കാലും മൂന്ന്‌ കളങ്ങളില്‍ പ്രത്യേക രീതിയില്‍ തിരിഞ്ഞ്‌  കയറുകയും ഇറങ്ങുകയും ചെയ്ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവട്. 4.കൂട്ടച്ചുവട്: രണ്ട് കാലുകളും യഥേഷ്ടം നിശ്ചിത കളങ്ങളില്‍ കയറി ഇറങ്ങി പ്രയോഗങ്ങള്‍ നടത്താനുള്ള ചുവട്. 5.പേരിക്കച്ചുവട്: ഗുണന രൂപത്തില്‍ കയറി ഇറങ്ങി പ്രയോഗം നടത്താനുള്ള ചുവട്. 6.കുഴിച്ചുവട്: ഒരു പ്രത്യേക തരം ചുവടുകള്‍ . 7.തട്ടുമാര്‍മ്മച്ചുവട്: പ്രധാനപ്പെട്ട ചില പ്രയോഗങ്ങള്‍ നടത്താനുള്ള ചുവടുകള്‍. 8.പാച്ചില്‍ച്ചുവട്: എതിരാളികളുടെ ആക്രമണ സ്വഭാവം മനസ്സിലാക്കി കൂട്ടത്തിലേക്ക് കയറി ആക്രമിക്കാനുള്ള ചുവട്. അങ്കച്ചുവട്,ചതുരച്ചുവട്,ചൊട്ടച്ചാണ്‍ ചുവട്,നീട്ടചുവട് തുടങ്ങി ഒട്ടനേകം വിവിധ രീതികളിലുള്ള കളങ്ങള്‍ പ്രയോഗത്തിലുണ്ട്.കുഴിച്ചുവട് എന്നത് ഒരു ചുവടല്ല.അതില്‍ ഒരുപാട് ചുവടുകള്‍ ഉണ്ട്.അങ്ങനെയങ്ങനെ എത്ര ചുവടുകള്‍.

ആര്‍.കെ ഹമീദ്
സമാഹരണം:- മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.